നിങ്ങൾ ഒരു ട്രോളനാണോ? ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി ട്രോളുണ്ടാക്കാൻ നിങ്ങൾക്കറിയാമോ? എന്നാൽ ഇനിമുതൽ വെറുതെയിരിക്കുമ്പോൾ ചെയ്യേണ്ട പണിയല്ല ട്രോൾ ഉണ്ടാക്കൽ. നിങ്ങൾക്ക് ആവശ്യക്കാരുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ട്രോളന്മാരെ അന്വേഷിക്കുകയാണ് സിപിഎം. ഇതു സംബന്ധിച്ച് സിപിഐഎം കേരള എന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പാർട്ടി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ശൂന്യതയില്‍ നിന്ന് വ്യാജവാര്‍ത്തകളെഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുതല്‍കൂട്ടായിരിക്കും എന്നാണ് സിപിഐഎം പറയുന്നത്. ആക്ഷേപഹാസ്യ കൂട്ടായ്മ രൂപീകരിക്കാനാണെന്നും കൂട്ടായ്മയുടെ ഭാഗമാകാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാമെന്നും അറിയിച്ചുകൊണ്ട് രജിസ്റ്റർ ചെയ്യേണ്ട ലിങ്കും കൂടെ നൽകിയിട്ടുണ്ട്.
സംഗതി കളിയും തമാശയുമാണെങ്കിലും കമ്പനി സീരിയസാണ്. നിങ്ങളുടെ പേര്, വാട്സാപ്പ് നമ്പർ, ഇ-മെയിൽ ഐഡി, പ്രായം, ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫെയ്സ്ബുക്ക് പ്രൊഫൈൽ ലിങ്ക്, നിയമസഭാ മണ്ഡലം, ജില്ല, ട്രോൾ മേക്കിങ് എക്സ്പീരിയൻസ് എന്നീ വിവരങ്ങളാണ് രജിസ്ട്രേഷൻ ലിങ്കിൽ ചോദിക്കുന്നത്.
സിപിഐഎം കേരളയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വികസന പ്രവർത്തനങ്ങളുടെ ഒരു ചരിത്രമുണ്ട് കഴിഞ്ഞ അഞ്ച് വർഷത്തെ കേരളത്തിന് പറയാൻ. ഒരു ഭാഗത്ത് ഹൈടെക്കായ സ്കൂളുകളാണെങ്കിൽ മറുഭാഗത്ത് പുത്തൻ പാലങ്ങളാണ്. മറ്റൊരു ഭാഗത്ത് ആരോഗ്യമേഖലയുടെ അത്ഭുതാവഹമായ വികസനമാണ്. തടസ്സമില്ലാതെ നിരന്തരം നടന്ന ക്ഷേമപ്രവർത്തങ്ങൾ വേറെയും. എന്തില്ലെന്ന് ചോദിക്കുമ്പോൾ റേഷനില്ലെന്ന് പറയുന്ന കാലത്തുനിന്ന് റേഷനും കിറ്റുമുണ്ട്, ഇല്ലാത്തത് പവർകട്ടാണ് എന്ന് പറയുന്ന കാലത്തേക്ക് നാമെത്തിയിരിക്കുന്നു.
കേരളത്തിലെ ഈ വികസനങ്ങളൊക്കെ ലളിതവും സരളവുമായി ജനങ്ങളിലേക്കെത്തിക്കുന്നതിൽ ട്രോളന്മാരും മുന്നിൽതന്നെയുണ്ട്.
അനുദിനം വികസന പ്രവർത്തനങ്ങൾ വന്നുകൊണ്ടിരിക്കെ അതിനെയൊക്കെ മറച്ചുവെക്കുന്ന വാർത്താ പ്രചാരണങ്ങൾക്കെതിരെ, ശൂന്യതയിൽ നിന്ന് വ്യാജവാർത്തകളെഴുതുന്ന മാധ്യമങ്ങൾക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തീർച്ചയായും ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുതൽകൂട്ടായിരിക്കും. ഒരു ട്രോൾ കൂട്ടായ്മ ഉണ്ടാക്കുന്നതിൻ്റെ ഭാഗമായി സ്വയംസന്നദ്ധരായ ഒരുകൂട്ടം ട്രോളൻമാരെ ഞങ്ങൾ തേടുകയാണ്. ട്രോളൻമാരായ സഖാക്കൾ ഈ (https://forms.gle/q3GrahYryYSzZPme9) ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.