കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എങ്ങും ക്ലബ് ഹൗസ് വിശേഷങ്ങളാണ്. ലോക്ക്ഡൗൺ കാലം കൂട്ടുകാർക്ക് ഒപ്പമുള്ള സൊറ പറിച്ചിലുകളും ചായക്കടയിലെ രാഷ്ട്രീയസംവാദങ്ങളുമെല്ലാം മിസ്സായിരിക്കുന്ന മലയാളികൾ ക്ലബ്ബ് ഹൗസ് പ്ലാറ്റ്‌ഫോമിൽ ഒത്തുച്ചേർന്ന് ഉത്സവമേളം തീർക്കുകയാണ്. സംസാരത്തിനു പ്രാധാന്യം നൽകുന്നു എന്നതാണ് ക്ലബ്ബ് ഹൗസിന്റെ പ്രത്യേകത. രാത്രികാലങ്ങളിലെ ചർച്ചകൾ പലതും അവസാനിക്കുന്നത് മൂന്നു നാലു മണിക്കൂറുകൾക്ക് ശേഷമാണ്. ഒരേ സമയം 5000 പേർക്ക് വരെ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് ക്ലബ്ബ് ഹൗസ് ചർച്ചാമുറികൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ ക്ലബ്ബ് ഹൗസ് ചർച്ചകളിലെ അംഗസംഖ്യ 5000ഉം കടന്ന് അംഗങ്ങൾ ക്യൂ നിൽക്കുന്ന കാഴ്ചയാണ് പല റൂമുകളിലും കാണുന്നത്.
Read more: Clubhouse: ഓൺലൈൻ ചർച്ചകൾക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്? എങ്ങനെ ഉപയോഗിക്കാം?
വളരെ ഗൗരവമേറിയ വിഷയങ്ങൾക്ക് ഒപ്പം തന്നെ സറ്റയർ, സ്പൂഫ് മോഡലിൽ ഉള്ള ചർച്ചകളും ക്ലബ്ബ് ഹൗസിൽ കാണാം. ശബരിമലയും സവർണ്ണ ബ്രാഹ്മണിക്കൽ ആചാരങ്ങൾക്കായുള്ള കെട്ടുക്കഥകളും, ക്ലബ്ബ് ഹൗസ് ചർച്ചകളും ഉസ്താദുമാരുടെ അങ്കലാപ്പും, നിങ്ങൾ നിങ്ങളുടെ ഭർത്താവിന് ഫ്രീഡം കൊടുക്കാറുണ്ടോ?, ഡ്രാഗൺ കുഞ്ഞുങ്ങളുടെ പഠനോത്സവം, യക്ഷിയും ഒടിയനും ഒരു താത്വിക അവലോകനം, എന്നു തുടങ്ങി ആഗോളവത്കരണവും പൊറോട്ടയും വരെ ക്ലബ്ബ് ഹൗസ് റൂമുകളിൽ ചർച്ചാവിഷയമാക്കുകയാണ് മലയാളികൾ.
പൊറോട്ട നേരിടുന്ന വിവേചനങ്ങൾ, മുട്ട പഫ്സിൽ എന്തുകൊണ്ട് മുഴുവൻ മുട്ട വെക്കുന്നില്ല, പരിപ്പ് വടയ്ക്കും ഉള്ളി വടയ്ക്കും ഇല്ലാത്ത തുള ഉഴുന്നുവടയ്ക്ക് എന്തിനാണ്, ക്ലബ്ബ് ഹൗസും ഉറക്കമില്ലായ്മയും എന്നിങ്ങനെ പോവുന്നു ക്ലബ്ബ് ഹൗസിലെ ടോപ്പിക്കുകൾ.
ക്ലബ്ബ് ഹൗസ് വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മാടമ്പി സ്വഭാവം കാണിക്കുന്ന മോഡറേറ്റർമാരോട് വഴക്കിട്ട് ബ്ലോക്ക് വാങ്ങിച്ചു കൂട്ടിയ റബലുകളെയും ഇഷ്ടം പോലെ ക്ലബ് ഹൗസ് പ്ലാറ്റ്‌ഫോമിൽ കാണാം. എന്തായാലും ലോക്ക്ഡൗൺ കാല ബോറടിമാറ്റാൻ ക്ലബ്ബ് ഹൗസിലെ റൂമുകളിൽ കയറിയിറങ്ങി നടക്കുകയാണ് നല്ലൊരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും. ഫെയ്സ്ബുക്കിനെ എഫ്ബി എന്നാക്കിയതുപോലെ ക്ലബ്ബ് ഹൗസിന് സിഎച്ച് എന്ന ചെല്ലപ്പേരും നൽകി കഴിഞ്ഞു ഉപഭോക്താക്കൾ. വൈകിട്ടെന്താ പരിപാടി? എന്ന ചോദ്യത്തിന് വൈകിട്ട് ക്ലബ്ബ്ഹൗസിൽ കാണാം എന്നായി മാറുകയാണ് മലയാളികളുടെ സോഷ്യൽ മീഡിയ ജീവിതം.