തൃശൂർ: നരേന്ദ്ര മോദി സർക്കാർ 500, 1000 നോട്ടുകൾ നിരോധിച്ചപ്പോൾ അത് കള്ളനോട്ടിനും കള്ളപ്പണത്തിനുമെതിരെ നടപ്പിലാക്കിയ വിപ്ലവകരമായ തീരുമാനമാണ് എന്നായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ ന്യായീകരണം. അതിനായി വലിയ പ്രചരണ ജാഥകളും കാംപെയ്നുകളും കേരളത്തിലും മറ്റും ബിജെപി ഒരുക്കിയിരുന്നു. ഇത്തരത്തിൽ കള്ളപ്പണ മുന്നണികൾക്കെതിരെ എന്ന പേരിൽ ശോഭാ സുരേന്ദ്രൻ നയിച്ച മാർച്ചിൽ പങ്കെടുത്ത യുവമോർച്ചാ നേതാവ് പോലും കള്ളനോട്ട് അടിക്കാനുള്ള സംവിധാനവുമായി തൃശൂരില്‍ പിടിയിലായത് ബിജെപിക്ക് ചെറിയ ക്ഷീണമല്ല ഉണ്ടാക്കിയത്. ബിജെപിക്കെതിരെ കടുത്ത ട്രോൾ ആക്രമണമാണ് സോഷ്യല്‍മീഡിയയിൽ നടക്കുന്നത്.
ഒബിസി മോര്‍ച്ച കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി രാകേഷ് ഏരാച്ചേരിയാണ് കള്ളനോട്ടടിക്കാനുള്ള സംവിധാനത്തോടൊപ്പം പൊലീസ് പിടിയിലായത്. ഇതോടെയാണ് നവമാധ്യമങ്ങളില്‍ ട്രോള്‍ ചാകരക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.
നോട്ട് ക്ഷാമം രാജ്യത്ത് രൂക്ഷമായതിനാല്‍ ജനങ്ങളെ സഹായിക്കാനായിരുന്നു ഈ നോട്ടടിയെന്നാണ് പലരും പറയുന്നത്. ഈ രാജ്യസ്‌നേഹം കണ്ടുപഠിക്കാന്‍ ഉപദേശിക്കുന്നവരും കുറവല്ല. നോട്ടില്ലെങ്കിലും കുറ്റം, നോട്ടടിച്ച് തരാമെന്ന് കരുതിയാല്‍ അതും കുറ്റം, ഇതെവിടുത്തെ നിയമമാണെന്ന് ചോദിക്കുന്നവരുമുണ്ട്. മാത്രമല്ല, മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഈ നോട്ടടി പദ്ധതിയെന്നാണ് ചിലരുടെ അഭിപ്രായം. ബാങ്കുകള്‍ക്കുള്ള വലിയ സഹായമാണത്രേ യുവമോർച്ചാ നേതാവ് ചെയ്തത്. പണിയായുധങ്ങള്‍ പിടിച്ചെടുത്ത പിണറായി പൊലീസ് ഫാസിസമാണ് കാട്ടുന്നതെന്നും ട്രോളന്മാര്‍ ആരോപിക്കുന്നു.
ട്രോളുകൾ കാണാം:
കടപ്പാട്: ട്രോൾ റിപ്പബ്ലിക്, ഐസിയു, സംഘി ഫലിതങ്ങൾ, സൈബർ ട്രോൾസ്