scorecardresearch
Latest News

അമ്പിളിക്കുമ്പിളിലേക്ക് യു എ ഇ; ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം 22ന്

അമേരിക്കയിലെ ഫ്ളോറിഡയിൽനിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന റാഷിദ് റോവറിനെ, ജപ്പാന്‍ കമ്പനിയായ ഐസ്പേസ് ഇങ്കിന്റെ മിഷന്‍ 1 – ഹകുട്ടോ ആര്‍ എന്ന ലാന്‍ഡര്‍ ഉപയോഗിച്ചാണു ചന്ദ്രോപരിതലത്തില്‍ ഇറക്കുക

UAE, UAE first Lunar mission, UAE's first lunar mission launch date, Rashid rover UAE launch date

ദുബായ്: യു എ ഇയുടെ ആദ്യ ചാന്ദ്രദൗത്യം ഈ മാസം 22നു വിക്ഷേപിക്കും. അമേരിക്കയിലെ ഫ്ളോറിഡ കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്നു സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു റാഷിദ് റോവറിന്റെ വിക്ഷേപണം.

റോവറിനെ, ജപ്പാന്‍ കമ്പനിയായ ഐസ്പേസ് ഇങ്ക് വികസിപ്പിച്ചെടുത്ത മിഷന്‍ 1 – ഹകുട്ടോ ആര്‍ എന്ന ലാന്‍ഡര്‍ ഉപയോഗിച്ചാണു ചന്ദ്രോപരിതലത്തില്‍ ഇറക്കുക. ലാന്‍ഡിങ് മാര്‍ച്ചില്‍ സാധ്യമാവുമെന്നാണു മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ (എം ബി ആര്‍ എസ് സി) പ്രതീക്ഷ. ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് ഏകദേശം മൂന്ന്-നാല് മാസമെടുക്കും.

ഒന്‍പതിനും നവംബര്‍ 15 നുമിടയില്‍ റോവര്‍ വിക്ഷേപിക്കാനാണു സാധ്യതയെന്നാണു എം ബി ആര്‍ എസ് സി നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി റോവറിനെ ലാന്‍ഡറുമായി സംയോജിപ്പിക്കുകയും വിക്ഷേപണത്തിനു മുന്നോടിയായുള്ള അന്തിമ പരിശോധനകള്‍ അടുത്തിടെ വിജയരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ചന്ദ്രന്റെ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയും ചന്ദ്രന്റെ പൊടിപടലങ്ങള്‍, ചന്ദ്രോപരിതലം, ചന്ദ്രന്റെ ഉപരിതലത്തിലെ ചലനാത്മകത, വ്യത്യസ്ത പ്രതലങ്ങള്‍ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ചുള്ള ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് റാഷിദ് റോവര്‍ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. 10 കിലോഗ്രാം വരുന്ന റാവറില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള രണ്ട് ക്യാമറകള്‍, ഒരു മൈക്രോസ്‌കോപ്പിക് ക്യാമറ, ഒരു തെര്‍മല്‍ ഇമേജറി ക്യാമറ, ഒരു പ്രോബ് എന്നിവയും മറ്റ് ഉപകരണങ്ങളുമുണ്ട്.

”രാജ്യം ഏറെ കാത്തിരിക്കുന്ന ദൗത്യമായ എമിറേറ്റ്‌സ് ലൂണാര്‍ മിഷന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. നവംബര്‍ 22-നോ അതിനു ശേഷമോ ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കും. റാഷിദ് റോവറിന്റെ വിക്ഷേപണത്തിനു നാം സാക്ഷ്യം വഹിക്കും. ചന്ദ്രോപരിതലം പര്യവേക്ഷണം ചെയ്യുക, ശാസ്ത്രസമൂഹത്തിന് പുതിയ ഡോറ്റ വാഗ്ദാനം ചെയ്യുക തുടങ്ങിയ വലിയ ലക്ഷ്യത്തിലേക്കു നമ്മളെ അടുപ്പിക്കും,” എം ബി ആര്‍ എസ് സി ഡയറക്ടര്‍ ജനറല്‍ സലേം അല്‍മറി പറഞ്ഞു,

വിക്ഷേപണത്തിനു മുന്നോടിയായുള്ള രണ്ടു ദിവസത്തെ റിഹേഴ്‌സലില്‍ റാഷിദ് റോവറിനു സമാനമായ വലുപ്പവും ശേഷിയുമുള്ള യോഗ്യതാ മോഡല്‍ ഉപയോഗിച്ച് പരീക്ഷണം നടത്തി. ടെസ്റ്റ് റോവര്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ വഴി ദൈനംദിന കമാന്‍ഡുകള്‍ സ്വീകരിക്കുകയും നല്‍കുകയും ചെയ്തു. മിഷന്‍ കണ്‍ട്രോള്‍ റിഹേഴ്‌സലും വിജയകരമായി പൂര്‍ത്തിയാക്കി.

”വിക്ഷേപണ തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ റോവറിന്റെ വിക്ഷേപണത്തിലും ലാന്‍ഡിങ് ഘട്ടങ്ങളിലും നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. റോവര്‍ ഉപയോഗിച്ച് ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായ ഗവേഷണം എങ്ങനെ വിദൂരമായി നടത്താമെന്ന് ഞങ്ങളുടെ എന്‍ജിനീയറിങ ടീമിനെ തയാറാക്കാന്‍ ട്രയല്‍ സെഷനുകള്‍ സംഘടിപ്പിച്ചു,” എമിറേറ്റ്‌സ് ലൂണാര്‍ മിഷന്‍ പ്രോജക്ട് മാനേജര്‍.ഡോ. ഹമദ് അല്‍ മര്‍സൂഖി പറഞ്ഞു.

ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ സുപ്രധാന സ്ഥാനത്തിനുള്ള യു എ ഇയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണു ചാന്ദ്ര ദൗത്യം. റോവര്‍ ഒരു ചാന്ദ്രദിനം (14 ഭൗമദിനം) ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള പഠനത്തിനായി ചെലവഴിക്കും. ഈ ദൗത്യം വിജയിച്ചാല്‍ ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകമിറക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ യും ജപ്പാനും ഇടംപിടിക്കും. വിക്ഷേപണം കൃതമായി പൂര്‍ത്തിയായാല്‍ ചന്ദ്രനിലേക്കുള്ള ആദ്യത്തെ കാര്‍ഗോ ദൗത്യമാവുമിത്.

സമീപകാലത്താണു യു എ ഇ ബഹിരാകാശ മേഖയില്‍ സജീവമായി ഇടപെട്ടു തുടങ്ങിയത്. നിലവില്‍, ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന യു എ ഇ ഉപഗ്രഹം പരിക്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്. ജപ്പാനിലെ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് 2021 ഫെബ്രുവരിയിലായിരുന്നു പേടകത്തിന്റെ വിക്ഷേപണം.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae to launch first lunar rover rashid on november 22