അബുദാബി: യു എ ഇയിലെ സ്വകാര്യമേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം രണ്ടു ശതമാനം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച കാബിനറ്റ് പ്രമേയത്തിനു മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ അംഗീകാരം. അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശികളെ വിദഗ്ധ ജോലികളില്‍ നിയമിക്കുന്നതു വ്യവസ്ഥ ചെയ്യുന്നതാണു പ്രമേയം. മേയിലാണു യു എ ഇ കാബിനറ്റ് പ്രമേയം പ്രഖ്യാപിച്ചത്.
സ്വദേശിവല്ക്കരണുവമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ പിന്തുടരുന്ന നടപടിക്രമങ്ങളും യു എ ഇ പൗരന്മാര്ക്കു വാഗ്ദാനം ചെയ്യുന്ന തൊഴിലുകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സ്വകാര്യവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, വൈദഗ്ധ്യമുള്ള ജോലിയില്‍ സ്വദേശികളെ സ്ഥാപനങ്ങള്‍ നിയമിക്കേണ്ടത് അത്യാവശ്യമാണെന്നു മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും രണ്ടു ശതമാനം വീതമാണു സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്. ഇത്തരത്തില്‍ 2026 ഓടെ സ്വദേശിവല്‍ക്കരണം 10 ശതമാനമായി വര്‍ധിപ്പിക്കും. വര്‍ഷത്തില്‍ 12,000 സ്വദേശികള്‍ക്കു ജോലി ലഭ്യമാക്കുകയാണു ലക്ഷ്യം.
സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. ജനുവരി ഒന്നു മുതല്‍ മന്ത്രാലയം പരിശോധന ഊര്‍ജിതമാക്കും. സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ ജനുവരിയോടെ പിഴ നല്‍കണ്ടേിവരും. നിയമം പാലിക്കാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.
നിലവില്‍ 50 തൊഴിലാളികള്‍ക്ക് ഒരാള്‍ എന്ന നിലയിലാണു സ്വദേശി നിയമനം നടത്തത്തേണ്ടത്. ഒരു തൊഴിലാളിയെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ മാസത്തില്‍ 6000 ദിര്‍ഹം വീതം വര്‍ഷം 72,000 ദിര്‍ഹം പിഴ അടയ്ക്കണം. ഈ തുക സ്വദേശികള്‍ക്കു നല്‍കും. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴത്തുക വര്‍ധിക്കും. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചശേഷവും ലഭിച്ച ജോലിയില്‍ പ്രവേശിക്കാത്ത സ്വദേശി ജീവനക്കാര്‍ 20,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.
നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കു വമ്പന്‍ ആനുകൂല്യമാണു പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നിരട്ടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങഴിലെ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3750 ദിര്‍ഹത്തില്‍നിന്ന് 250 ആയി കുറച്ചു. രണ്ടിരട്ടി സ്വദേശിവല്‍ക്കരണം നടപ്പാക്കിയാല്‍ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് 1200 ദിര്‍ഹം വീതം നല്കിയാല് മതി.