/indian-express-malayalam/media/media_files/uploads/2017/04/saudi-indian-embassy.jpg)
റിയാദ്: ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്റിന്റെ ചതിയിൽ പെട്ട് സൗദിയിലെത്തി ദുരിതത്തിലായ സൽമ ബീഗം നാടണഞ്ഞു. വിഷയത്തിൽ ഇടപെട്ട് ഉടൻ നാട്ടിലേക്ക് തിരിച്ചയക്കണം എന്ന് നിർദേശം ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സൽമാ ബീഗത്തെ നാട്ടിലെത്തിച്ച റിയാദ് ഇന്ത്യൻ എംബസിയെ അഭിനന്ദിച്ചു കൊണ്ട് വിദേശ കാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
ഏജന്റിന്റെ ചതിയിൽ കുടുങ്ങി ഇന്ത്യൻ യുവതി സൗദിയിൽ ദുരിതത്തിലാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടപ്പോഴാണ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ ഇടപെടുന്നത്. ഉടൻ ഇന്ത്യൻ എംബസിയോട് വിശദീകരണം തേടുകയും സൽമയെ മോചിപ്പിച്ച് തിരിച്ചയക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് എംബസി അടിയന്തിര ഇടപെടലിൽ നടത്തി സൽമയെ നാട്ടിലെത്തിച്ചു. സൽമയെ മോചിപ്പിച്ചെന്നും വെള്ളിയാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ മുംബൈയിൽ എത്തുമെന്നുമാണ് സുഷമ സ്വരാജിന്റെ ആദ്യ ട്വിറ്റർ പോസ്റ്റ്. തുടർന്ന് മണിക്കൂറുകൾക്കകം സൽമയുടെ ദുരിതത്തിന് പരിഹാരം കണ്ട് നാട്ടിലെത്തിക്കാൻ വേണ്ട ഇടപെടലുകൾ നടത്തിയ റിയാദ് ഇന്ത്യൻ എംബസിയെ അഭിനന്ദിച്ചുകൊണ്ട് വീണ്ടും ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി 21നാണ് ഹൈദരാബാദ് ബാബാനഗർ സ്വദേശി സൽമ ബീഗം വീട്ടു ജോലിക്കാരിയുടെ വിസയിൽ സൗദി അറേബ്യയിൽ എത്തിയത്. തുടർന്ന് സ്പോൺസർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് സൽമ ആവശ്യപ്പെട്ടെങ്കിലും സ്പോൺസർ തയ്യാറായില്ല. സൗദി അറേബ്യയിൽ താൻ ദുരിതത്തിലാണെന്നും ഏജന്റ് ചതിച്ചതാണെന്നും അറിയിച്ച് സൽമ നാട്ടിലുള്ള മകൾ സമീനക്ക് മൊബൈൽ സന്ദേശമയച്ചു. തുടർന്ന് സമീന മാതാവിനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏജന്റിനെ സമീപിച്ചു. ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞു ഏജന്റ് കൈ ഒഴിഞ്ഞതോടെ സമീന പൊലീസിൽ പരാതിപ്പെട്ടെങ്കിലും കാര്യമായ ഇടപെടലൊന്നും ഉണ്ടായില്ല. പിന്നീടാണ് പ്രമുഖ പത്രങ്ങളിൽ സൽമ ബീഗം വാർത്തയായത്. വാർത്ത ശ്രദ്ധയിൽ പെട്ട വിദേശകാര്യ മന്ത്രി വിഷയത്തിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്തു.
വാർത്ത: നൗഫൽ പാലക്കാടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us