റിയാദ്: പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന പഴയ സമ്പ്രദായം ഇനി ഇല്ല. അതിനു പകരമായി ഇലക്ട്രോണിക് വിസ ആരംഭിച്ച് സൗദി അറേബ്യ. ക്യു ആര്‍ കോഡുള്ള പേപ്പര്‍ വിസ രീതിയാണിപ്പോൾ തുടങ്ങിയിരിക്കുന്നത്. ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആണ് തുടക്കത്തില്‍ ക്യു ആര്‍ കോഡ് പേപ്പര്‍ വിസ സംവിധാനം ലഭ്യമാകുക. കോണ്‍സുലേറ്റ് സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഫിലിപ്പൈന്‍സ്, ജോര്‍ദാന്‍, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഇലക്ട്രോണിക് വിസ. പാസ്‍പോര്‍ട്ടില്‍ പതിച്ചിരുന്ന സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് വിസകളിലെ ക്യൂ ആര്‍ കോഡ് സ്‍കാന്‍ ചെയ്തായിരിക്കും വിവരങ്ങള്‍ പരിശോധിക്കുക.
മേയ് ഒന്ന് മുതല്‍ ഈ ഏഴ് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളില്‍ പുതിയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തൊഴില്‍, താമസ, സന്ദര്‍ശക വിസകള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള വിസകള്‍ അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുന്നതിനും കോണ്‍സുലാര്‍ സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന്റെയും ഭാഗമായാണ് പുതിയ പരിഷ്കാരമെന്നും സൗദി ഗസെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ജിസിസിയിലെ പ്രവാസികൾക്ക് സൗദി ടൂറിസ്റ്റ് വിസ
ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ആര്‍ക്കും ടൂറിസ്റ്റ് വിസയില്‍ ഇനി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാം. നിശ്ചിത പ്രൊഫഷണലുകളില്‍ ഉള്ളവര്‍ക്ക് മാത്രമായി വിസ അനുവദിക്കുന്ന നിയമം സൗദി റദ്ദാക്കിയതോടെയാണ് പുതിയ ടൂറിസത്തിന് തുടക്കമായത്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും.
നിശ്ചിത തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നവർക്കായിരുന്നു നേരത്തെ വിസ അനുവദിച്ചിരുന്നത്. ആ നിബന്ധന മന്ത്രാലയം റദ്ദാക്കിയതോടെ സൗദിയില്‍ എത്തുന്നവര്‍ക്ക് എവിടെയും യാത്ര ചെയ്യാനും വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അനുമതിയുണ്ട്.
വിസയ്ക്ക് മൂന്നുവർഷത്തെയും പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസത്തേയും കാലാവധി ഉണ്ടായിരിക്കണം. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളോടൊപ്പം മാത്രമേ വിസ അപേക്ഷിക്കാന്‍ സാധിക്കൂ