/indian-express-malayalam/media/media_files/uploads/2017/04/passport-saudia-amnesty.jpg)
റിയാദ്: അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് പിഴയില്ലാതെ രാജ്യം വിടാൻ അവസരമൊരുക്കി സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളെല്ലാം വാരാന്ത്യ അവധി കഴിഞ്ഞ് സജീവമായി. അതിരാവിലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് എക്സിറ്റ് വിസക്കായി സേവന കേന്ദ്രങ്ങളെ സമീപിക്കുന്നത്. എംബസികളിലും ഇന്ന് തിരക്ക് വർധിച്ചു. മാർച്ച് 29 മുതൽ എംബസികൾ ഔട്ട് പാസിനായി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ ആദ്യവാരം മുതൽ ഔട്ട് പാസുകൾ വിതരണം ചെയ്തു തുടങ്ങി.
എംബസിയിൽ നിന്ന് ഔട്ട്പാസ് ലഭിച്ചാൽ പിന്നീട് സമീപിക്കേണ്ടത് സൗദി പാസ്പോർട്ട് വിഭാഗത്തെയാണ്. ഏകദേശം അമ്പതോളം രാജ്യങ്ങളുടെ എംബസികളിൽ നിന്നായി ദിനേന നൂറുകണക്കിന് ഔട്ട്പാസുകളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യൻ എംബസി മാത്രം പന്ത്രണ്ടായിരത്തോളം ഔട്ട്പാസുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. എംബസികളിൽ നിന്ന് രേഖകൾ കിട്ടി തുടങ്ങിയതോടെ സൗദി പാസ്പോർട്ട് ഓഫീസുകളിൽ തിരക്ക് വർദ്ധിച്ചു.
റിയാദ് മലസ്, റിയാദ് അന്തരാഷ്ട്ര വിമാനത്താവളം, വാദി ദിവാസിർ, മജ്മ, സുൽഫി, ദവാദ്മി, ഹുഫൂഫ്, എന്നിവിടങ്ങളിലാണ് നിലവിൽ റിയാദ് പ്രവിശ്യയിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അനുവദിച്ച സമയത്തിനകം നിയമ ലംഘകരായി രാജ്യത്ത് താങ്ങുന്നവർക്ക് തടവും പിഴയും കൂടാതെ രാജ്യം വിടാനാകില്ലന്നും പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാകും തിരിച്ചയക്കുക എന്നും അധികൃതർ ആവർത്തിച്ചു.
വാർത്ത: നൗഫൽ പാലക്കാടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.