പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എം.എ യൂസഫലിക്ക് അബുദാബി അവാർഡ്. യുഎഇയുടെ വാണിജ്യ വ്യവസായിക രംഗങ്ങളില്‍ നൽകിയ സംഭവനകൾക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകുന്ന പിന്തുണക്കുള്ള അംഗീകാരവുമായാണ് അബുദാബി സർക്കാരിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് ലഭിച്ചത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനായുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബു ദാബിയിൽ നടന്ന ചടങ്ങിൽ യൂസഫലിക്ക് പുരസ്‌കാരം സമ്മാനിച്ചു. ഏറെ വിനയത്തോടെയും ബഹുമാനത്തോടെയുമാണ് അബുദാബി സർക്കാരിന്റെ പുരസ്‍കാരത്തെ കാണുന്നതെന്ന് അവാർഡ് സ്വീകരിച്ച ശേഷം യൂസഫലി പറഞ്ഞു. 1973 ലാണ് അബുദാബിയിൽ എത്തിയത്. കഴിഞ്ഞ 43 വർഷമായി അബുദാബിയിലാണ് താമസം. ഈ രാജ്യത്തിൻറെ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട്, പ്രത്യേകിച്ച് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി പറഞ്ഞു.
Read Also: നഗ്നത ഫോട്ടോഷൂട്ട്: അറസ്റ്റിലായവരെ നാട് കടത്താന്‍ ഉത്തരവിട്ട് യുഎഇ
താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം അബുദാബിയിലെ ഭരണാധികാരികളും സ്വദേശികളായ മലയാളികളുമാണെന്നും അവരുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണെന്നും അവാർഡ് എല്ലാ പ്രവാസി മലയാളികൾക്കുമായി സമർപ്പിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. 3 വനിതകൾ ഉൾപ്പടെ 12 പേർക്കാണ് ഈ വർഷത്തെ അബുദാബി അവാർഡ് ലഭിച്ചത്. രണ്ട് വർഷത്തിൽ ഒരിക്കൽ നൽകുന്ന ഉന്നത ബഹുമതി ഈ വർഷം ലഭിക്കുന്ന ഏക ഇന്ത്യക്കാരൻ യുസഫലിയാണ്.