ദുബായ്: സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ ദുബായ് ക്രീക്കില്‍ പോയ മലയാളി മുങ്ങി മരിച്ചു. കൊല്ലം സ്വദേശിയായ സഹദ് അബ്ദുള്‍ സലാമാണ് മീന്‍ പിടിക്കുന്നതിനിടയില്‍ കാല് തെറ്റി വീണ് മുങ്ങി മരിച്ചത്.
സഹദും സുഹൃത്തുക്കളും ജദ്ദാഹ് ജില്ലയിലെ ഒരു ക്രീക്കിൽ മീന്‍ പിടിക്കാന്‍ പോയതാണെന്നും ഇടയ്ക്ക് കാല് വഴുതി വീണ സഹദ് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവം പൊലീസില്‍ അറിയിച്ച ഉടന്‍ തന്നെ തുറമുഖ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തി.
തീരരക്ഷാ പ്രവര്‍ത്തകര്‍ സഹദിന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹമാണ് കണ്ടെത്താനായത്. ശരീരം ഫോറന്‍സിക് മെഡിസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി.
നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെ ബന്ധുക്കള്‍ക്ക് കൈമാറും. കൊല്ലം സ്വദേശിയായ സഹദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ദുബായ് പോർട്ട് റാഷിദ് തുറമുഖത്തിനു സമീപം ആരംഭിച്ച്, റാസ് അൽ ഖോർ എന്നറിയപ്പെടുന്ന പ്രദേശംവരെ നീണ്ടുകിടക്കുന്ന ജലപാതയാണ് ദുബായ് ക്രീക്ക്.
നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി ക്രീക്കിനു കുറുകേ നാലു പാലങ്ങളും, ക്രീക്കിനടിയിൽക്കൂടി കടന്നുപോകുന്ന “ഷിൻഡഗ ടണൽ റോഡും” ഉണ്ട്. ഇതിൽ ഷിൻഡഗ തുരങ്കം ഒരു എഞ്ചിനീയറിംഗ് അത്ഭുതമായി കണക്കാക്കപ്പെടുന്നു. ഡിസ്കവറി ചാനലിൽ എഞ്ചിനീയറിങ്ങ് മാർവൽ എന്ന പരമ്പരയിൽ ഇത് കാണിച്ചിട്ടുണ്ട്. ഗർഹൂദ് പാലം, 2007-ല്‍ തുറന്ന ബിസിനസ് ബേ പാലം, മക്തൂം പാലം, എന്നിവകൂടാതെ “ഫ്ലോട്ടിംഗ് ബ്രിഡ്ജ്” എന്ന പുതിയൊരു പാലവും 2007 ജൂലൈ മാസത്തിൽ ഗതാഗതത്തിനായി തുറന്നു.
ദുബായ് നഗരത്തിന്റെ വാണിജ്യ വ്യവസായ വളർച്ചയിൽ നൽകിയ ഒരു ജലപാതയാണ് ദുബായ് ക്രീക്ക്.ഏകദേശം പതിനാല് കിലോമീറ്റർ കരയിലേക്ക് തള്ളി നിൽക്കുന്ന ഈ ജലപാത ദുബായ് നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു.