അബുദാബി: യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് ശൈഖ് നഹ്യാനോട് വിശദീകരിച്ചതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബായിയിൽ എക്സ്പോ 2020ൽ ആരംഭിക്കുന്ന കേരള പവലിയൻ അൽ നഹ്യാൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ദുബായ് എക്സ്പോയുടെ കമ്മീഷണർ ജനറൽ കൂടിയാണ് ശൈഖ് നഹ്യാൻ.മന്ത്രിയുടെ അബുദാബിയിലെ വസതിയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ആണ് അദേഹത്തെ മുഖ്യാതിഥിയാകാൻ ക്ഷണിച്ചതെന്നും ക്ഷണം അദ്ദേഹം സ്നേഹപൂർവം സ്വീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശൈഖ് നഹ്യാൻ്റെ മകനും യു എ ഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാനും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. യുഎഇ യുടെ വികസനത്തിൽ മലയാളികൾ വഹിച്ച പങ്കിനെ ശൈഖ് നഹ്യാൻ പ്രകീർത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
“ഉയർന്ന വിദ്യാഭ്യാസവും ഉന്നത ബൗദ്ധിക നിലവാരവുമുള്ള മലയാളികൾ യുഎഇക്ക് എന്നും മുതൽക്കൂട്ടാണെന്നും പരസ്പര സഹകരണത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്ന് ശൈഖ് നഹ്യാൻ എടുത്തു പറഞ്ഞു,” വാർത്താക്കുറിപ്പിൽ പറയുന്നു.
“കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് ശൈഖ് നഹ്യാനോട് വിശദീകരിച്ചു. ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യുഎഇ. ഭരണകൂടം കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും അദ്ദേഹത്തോട് നന്ദി പ്രകടിപ്പിക്കുകയും കേരളത്തിന്റെ ഉപഹാരം സമ്മാനിക്കുകയും ചെയ്തു,” വാർത്താക്കുറിപ്പിൽ പറയുന്നു.
Also Read: കോവിഡ് വ്യാപനത്തോത് കുറയുന്നു; ഹ്രസ്വകാല യാത്രക്കാര്ക്ക് ക്വാറന്റൈന് വേണ്ട