/indian-express-malayalam/media/media_files/uploads/2017/04/vishu1.jpg)
റിയാദ്: കണിക്കൊന്നയും കണി വെള്ളരിയും വിമാനം കയറി സൗദി അറേബ്യയിലെത്തിയപ്പോൾ വിഷു പൊടിപൊടിക്കാൻ പ്രവാസി മലയാളിയുടെ മനസ്സൊരുങ്ങി. നാല് ചുവരുകൾക്കുള്ളിൽ വിഷു ആഘോഷിച്ചിരുന്ന പ്രവാസി മലയാളിയുടെ കാലമൊക്കെ കഴിഞ്ഞു. കണിയും കൈനീട്ടവും കസവ് മുണ്ടുമെല്ലാം ഇന്ന് അറബിനാട്ടിലും സുലഭമാണ്. മലയാളനാടിനെ വെല്ലുന്ന ആഘോഷ പരിപാടികളാണ് പ്രവാസിയുടേത്. കണിക്കൊന്ന മുതൽ വാഴയിലവരെ വരെ ഒരുക്കി സൂപ്പർ മാർക്കറ്റുകൾ വിഷു കച്ചവടം പൊടിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ വിഷു ഗൾഫിലെ അവധി ദിവസമായ വെള്ളിയാഴ്ച ആയതിനാൽ ആഘോഷത്തിന് പൊലിമ കൂടും.
അവധി ദിനത്തിൽ ഒത്തുകിട്ടിയ വിഷു പരമാവധി ആഘോഷിക്കാൻ തന്നെയാണ് തീരുമാനം. ഫ്ലാറ്റുകളിലും വില്ലകളിലും സദ്യ വട്ടമൊരുക്കി സുഹൃത്തുക്കളെ ക്ഷണിച്ചാണ് ചിലർ ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്. മറ്റു ചിലരാകട്ടെ ദൂരെയുളള കുടുംബങ്ങളോടൊപ്പം വിഷു ആഘോഷിക്കാൻ തലേ ദിവസവും പുറപ്പെടാനുള്ള ഒരുക്കത്തിലും, അസോസിയേഷനുകളും, നാട്ട് കൂട്ടങ്ങളും സദ്യയും, കലാപരിപാടികളും, സംഗീത നിശകളും സംഘടിപ്പിക്കുന്നുണ്ട്. സഹപ്രവർത്തകരായ അറബി സുഹൃത്തുക്കളെ കൂടി ആഘോഷത്തിൽ പങ്കെടുപ്പിച്ചാണ് ബാച്ചിലേഴ്സ്റ്റിന്റെ വിഷു ആഘോഷം. ഒത്തുകൂടാനും സൗഹൃദം പുതുക്കാനും വിഷുദിനത്തിൽ നഗരങ്ങളിൽ തിരക്കേറും. നാട്ടിൽ സ്‌കൂൾ അവധി ആരംഭിച്ചതിനാൽ സന്ദർശകവിസയിലെത്തിയ കുടുംബത്തോടെപ്പം വിഷു ആഘോഷിക്കുന്ന ആഹ്ലാദത്തിലാണ് ചിലർ. ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും സദ്യക്കായി ബുക്കിങ് ആരംഭിച്ചു. മുൻ കൂട്ടി പണമടച്ചു ബുക്ക് ചെയ്തവർക്ക് രാവിലെ 11 മണി മുതൽ സദ്യ നൽകി തുടങ്ങും. 24 കൂട്ടുള്ള സദ്യക്ക് 20 റിയാൽ മുതൽ 30 റിയാൽ വരെയാണ് ഈടാക്കുന്നത്. എന്നാൽ അറബ് നാട്ടിലെ വിഷുവിന് മലയാള നാടിന്റെ പൊലിമയില്ലെന്ന് പറയുന്നവരും കുറവല്ല.
/indian-express-malayalam/media/media_files/uploads/2017/04/vishu3.jpg)
ആധുനിക കാലത്ത് എല്ലാ നാട്ടിലും വിഷു ആഘോഷിക്കാനുള്ളതെല്ലാം സുലഭമാണെങ്കിലും കണിക്കൊന്നയും, കോടിമുണ്ടും, ഓട്ടുരുളിയും പഴ വർഗ്ഗങ്ങളും സ്വർണവും നാണയങ്ങളും, കൂട്ടിവെച്ച് രാവിലെ ഉണർത്തി കണ്ണ് പൊത്തി അമ്മ കാണിക്കുന്ന കണിയും മൂത്തച്ഛൻ തരുന്ന കൈനീട്ടവും കൂട്ടുകാരോടും കുടുംബത്തോടുമൊപ്പമുള്ള ഭക്ഷണവും യാത്രകളും എല്ലാം തരുന്ന വിഷുവിന്റെ പൂർണതയും അനുഭൂതിയൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം സ്വദേശത്തായാലും വിദേശത്തായാലും പുതു തലമുറക്കില്ല, മാത്രമല്ല ഇത്തരം പരമ്പരാഗത ആഘോഷങ്ങളെല്ലാം അതിന്റെ തനിമ നില നിർത്തി ആഘോഷിക്കാനുള്ള മാനസികാവസ്ഥ കുറഞ്ഞു വരികയാണെന്നും ഒന്നര പതിറ്റാണ്ടായി റിയാദിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ഡോ. പി.മുകുന്ദൻ പറയുന്നു.
കുറെ വർഷങ്ങളായി ഓണവും വിഷുവുമെല്ലാം സഹപ്രവർത്തകരായ മലയാളികൾക്കൊപ്പം ആഘോഷിക്കുന്ന സുഡാൻ സ്വദേശി ഡോക്ടർ. സിദ്ദിഖ് അലിയും കുടുംബവും പതിവ് പോലെ ഇത്തവണയും വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്. കസവ് മുണ്ടിന് പകരം സുഡാന്റെ പരമ്പരാഗത വസ്ത്രമായ ജല്ലാവിയയും, ഇമ്മ തലപ്പാവും ധരിച്ചാണ് ഡോക്ടർ ആഘോഷത്തിൽ പങ്കാളിയാകുന്നത്. പതിവിന് വിപരീതമായി ഉച്ച ഭക്ഷണമായ കിസ്ര (റൊട്ടി) വേഗ (കടലയും, പയറും ഉപയോഗിച്ചുള്ള കറി) മാറ്റി വെച്ച് വാഴയിലയിലെ സദ്യയാണ് വിഷു ദിനത്തിലെ ഡോക്ടറുടെയും കുടുംബത്തിന്റെയും ഉച്ച ഭക്ഷണം. മലയാളികളുടെ ആഘോഷങ്ങളെല്ലാം നന്മയുടെയും സൗഹാർദത്തിന്റെയും സന്ദേശം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത: നൗഫൽ പാലക്കാടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.