ദോഹ: വിസ രഹിത സംവിധാനത്തിലൂടെ ഖത്തറിലേക്ക് വരുന്ന കേരളത്തിലെ എയർപോർട്ടുകളിൽ യാത്രക്കാരോട് അനാവശ്യ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആവശ്യപ്പെടുന്നത് പലതരം പ്രയാസങ്ങളും, യാത്രാ നിഷേധം വരെ ഉണ്ടാവുന്ന സാഹചര്യങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് കുടുംബമായി ചുരുങ്ങിയ കാലമെങ്കിലും ഖത്തറിൽ കഴിയാനുള്ള മോഹങ്ങൾക്ക് വലിയ തിരിച്ചടിയാണെന്ന് കാണിച്ച് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) കേരള നിയമസഭാ സ്പീക്കർക്ക് നിവേദനം നൽകി.
ഇക്കാര്യത്തിൽ ഉചിത നടപടി കൈകൊള്ളണമെന്നും കേരളത്തിലെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലയിലെ പാസ്പോർട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം വലിയ പ്രതിസന്ധിയും കാലതാമസവും നേരിടുമെന്നും നിലവിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളും മാഹിയും പ്രവർത്തന പരിധിയുള്ള പാസ്പോർട്ട് ഓഫീസിലേക്ക് മലപ്പുറം ജില്ല കൂടി ലയിപ്പിക്കുന്നതോടെ പാസ്പോർട്ട് സംബന്ധമായ വിഷയങ്ങളിൽ വലിയ പ്രതിസസി സൃഷ്ടിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിസ രഹിത യാത്രാ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ഉചിത നടപടി അടിയന്തിരമായി കൈകൊള്ളുമെന്ന് സ്പീക്കർ ഉറപ്പു നൽകി. മലപ്പുറം പാസ്പോർട്ട് വിഷയത്തിൽ മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഇടപെടുന്നുണ്ടെന്നും പ്രശ്ന പരിഹാര ശ്രമങ്ങൾ തുടരുകയാണെന്നും സ്പീക്കർ നിവേദക സംഘത്തെ അറിയിച്ചു.
നിവേദക സംഘത്തിൽ ഗപാഖ് ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി അർളയിൽ, കെ.കെ.ശങ്കരൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, സി.പി.ശാനവാസ്, ഗഫൂർ കോഴിക്കോട്, അമീൻ കൊടിയത്തൂർ, അബ്ദുൽ ലത്തീഫ് നല്ലളം എന്നിവർ പങ്കെടുത്തു.