ഇതെഴുതുന്ന അർദ്ധരാത്രിയിൽ ഡൽഹിയിൽ കലാപം വ്യാപിക്കുകയാണ്, സോഷ്യൽ മീഡിയയിൽ പരക്കുന്ന ചെറിയ വീഡിയോകളും ചിത്രങ്ങളും എത്രത്തോളം ഭീതിയിലാണ് ഈ രാജ്യത്തെ ജനങ്ങളെന്നു കാണിച്ചു തരുന്നുണ്ട്. എക്കാലവും ഒരു മൂന്നാം ലോക രാജ്യത്തിന്റെ ഏറ്റവും വലിയ ദുരിതമാണ് കലാപങ്ങളും ആഭ്യന്തര സംഘർഷങ്ങളും.
സാമ്പത്തിക തകർച്ച മുതൽ അഭയാർത്ഥിത്വവും രോഗവും മരണവും നൽകാതെ ഒരു കലാപത്തിനും ശാശ്വതമായ അവസാനമില്ല. ചരിത്രം പരിശോധിച്ചാൽ അറിയാം എല്ലാ കലാപങ്ങൾക്കും എല്ലാക്കാലത്തും ‘ഫെന്‍സ് സിറ്റെര്‍സ്’ ആയ മധ്യവര്‍ഗത്തിന്‍റെതുള്‍പ്പടെയുള്ള പിന്തുണ ലഭിച്ചിരുന്നു. ഒരുപക്ഷേ ഈ ആൾക്കൂട്ടം തന്നെയാണ് കലാപങ്ങളെ നിയന്ത്രിച്ചിരുന്നതും.
ഇന്ത്യയിൽ തന്നെ അടുത്ത കാലത്തുണ്ടായ മിക്ക ആൾക്കൂട്ട ആക്രമണങ്ങൾക്കും ഒരു കലാപത്തിന്റെ മുന്നൊരുക്ക സ്വഭാവം തീർച്ചയായും ഉണ്ടായിരുന്നു. അധികാരം നടത്തുന്ന പ്രസ്താവനകൾ ഇത്തരത്തിൽ തങ്ങളുടെ ശക്തി തെളിയിക്കലുകളായിരുന്നു. അതിന്റെ പരിണാമമാണ് ഡൽഹിയിൽ നടക്കുന്നത് എന്നത് ഒരു വസ്തുതയാണ്.
എല്ലാ കലാപങ്ങളും താല്പര്യങ്ങളുടെ സൃഷ്ടിയാണ്. അധികാരത്തെ വൈകാരികത കൊണ്ടു കീഴടക്കാൻ കഴിയുമെന്ന ബോധ്യത്താൽ രൂപപ്പെട്ട ആശയമാണത്.
വൈചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്, അതിന് മൗലികമായ ഒരു ഭിന്ന സ്വഭാവമുണ്ട്. ഒന്ന് ഒന്നിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നതു പോലെയാണത്. ഇന്ത്യൻ ഘടനയിൽ വർഗ്ഗങ്ങളും അവയുടെ ഉപവിഭാഗമായ വംശീയ ഘടകങ്ങളും അതിനെ ചേർന്നു നിൽക്കുന്ന സംസ്കാരരൂപവും ഒരു വർഗത്തെ മറ്റൊരു വർഗ്ഗത്തിൽ നിന്നും അടിസ്ഥാനപരമായി വേർതിരിച്ചു നിർത്തുന്നു. ഈ സാമൂഹിക രൂപം ആദ്യം മനസ്സിലാക്കിയത് ഇന്ത്യയിലെത്തിയ വൈദേശിക ശക്തികളാണ്. അതു കൊണ്ടു തന്നെയാണ് ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തത്വം ഉരുത്തിരിഞ്ഞു വരുന്നതും.
മതം വൈകാരികതയുടെ ആൾരൂപമാകുന്ന ഒരു സവിശേഷ സ്വഭാവം മനുഷ്യനുണ്ട്. ശാസ്ത്രം അതിന്റെ ഏറ്റവും വിപുലമായ സാധ്യതകൾ കണ്ടെത്തുന്ന സമയത്തു പോലും മതം അതിശക്തമായി മനുഷ്യനെ ചേർത്തു നിർത്തുന്നു.

വിശ്വാസങ്ങളുടെ മാനസിക സ്വാധീനം പലപ്പോഴും യുക്തിക്കും അപ്പുറം വ്യക്തിയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. അറിവ് ഇവിടെ ഒരു വിഷയമാകുന്നില്ല. കപട ശാസ്ത്രക്കാരും കലാപം നിർമ്മിക്കുന്ന അന്ധവിശ്വാസികളും സാമാന്യമായ രീതിയിൽ ഒരേ തരത്തിൽപ്പെട്ടവരാണ്.
പെട്ടന്ന് ഒരു ദിവസം നിർമ്മിക്കപ്പെടുന്ന ഒന്നല്ല കലാപങ്ങൾ. അതിന് ദീർഘ കാലത്തെ പരിണാമമുണ്ട്. മിത്തുകൾ വിശ്വാസങ്ങളായി പരിണമിക്കുമ്പോൾ അതിനൊരു സംഘടിത ആശയമെന്ന നില കൈവരുന്നുണ്ട്. ഒരു പ്രസ്ഥാനം എന്ന നിലയിലേക്ക് അതു വളരുമ്പോൾ സ്വാഭാവികമായി അധികാരം നിർമ്മിക്കപ്പെടുന്നു. ഈ അധികാരം പിന്നീട് വ്യക്തികളും അവരുടെ ഈഗോയും തമ്മിൽ ഉണ്ടായേക്കാവുന്ന അധികാര തർക്കങ്ങളിലേക്കും അതു വഴി അധികാര കേന്ദ്രങ്ങളുടെ പരിണാമങ്ങൾക്കും അവസരങ്ങൾ ഉണ്ടാക്കും.
ഈ ഘട്ടങ്ങളിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു നേരെ ഉപയോഗിക്കുന്ന വൈകാരിക പ്രയോഗങ്ങൾ അതിക്രൂരവും മനുഷ്യൻ എന്ന പരിഗണന പോലും ഇല്ലാത്ത തരത്തിലുമായിരിക്കും. വംശീയ വെറി ആരംഭിക്കുന്നത് ഒരാളുടെ രൂപത്തിൽ നിന്നും വർഗ്ഗത്തിൽ നിന്നും ജീവിത അവസ്ഥകളിൽ നിന്നുമാണ്.
മനുഷ്യന് ജൈവികമായ ഒരു സാഡിസ്റ്റ് സ്വഭാവം ഉണ്ടെന്നു കരുതാൻ പറ്റുന്ന വിധം ആ വംശീയത എക്കാലവും ലോക ചരിത്രത്തിന്റെ ഭാഗം തന്നെയായിട്ടുണ്ട്. ഇന്ത്യയിൽ ഉണ്ടായ കലാപങ്ങൾക്ക് നുണയുടെയും വൈകാരികതയുടെയും വലിയൊരു കഥ പറയാനുണ്ട്.
ആസാമില്‍ ബംഗ്ലാദേശി കുടിയേറ്റക്കാർ എന്നാരോപിച്ചു കൊണ്ട് ഏകദേശം 2191 മനുഷ്യരെ കൊന്നു തള്ളിയത് 1983 ഫെബ്രുവരി 18നാണ്. ഏറെ കോളിളക്കം ഉണ്ടാക്കിയ ഈ സംഭവം നെല്ലി കൂട്ടക്കൊല എന്ന പേരിൽ കുപ്രസിദ്ധമാണ്. നെല്ലിയിലെ വംശഹത്യക്ക് കാരണം മതവും തങ്ങളുടെ സ്ഥാനം നഷ്ടമാകുമെന്ന് കരുതിയ തദ്ദേശീയരായ ആളുകളുടെ ഭയവുമാണ്. സിഖ് വിരുദ്ധ കലാപം (1984) ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള വൈകാരിക പ്രതികരണം എന്ന രീതിയിൽ കണക്കാക്കപ്പെടുന്നു. എന്നാൽ അതിൽ കേവലം വൈകാരികതക്കും അപ്പുറം രാഷ്ട്രീയത്തോടൊപ്പം സാമ്പത്തികവും കലർന്നിരുന്നു എന്നത് ഒരു യാഥാർഥ്യമാണ്.

ഗോധ്രാ സംഭവവും (2002) തുടർന്ന് ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയ അധികാര നേട്ടങ്ങളുടെ ആയുധമായി കലാപങ്ങൾ മാറുന്നതിന്റെ സൂചനകളായിരുന്നു. ഹിന്ദു-മുസ്ലിം കലാപങ്ങൾ എന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ട ഈ സംഭവങ്ങളിൽ അദൃശ്യമായ രാഷ്ട്രീയ പ്രേരണകൾ കാണാൻ സാധിക്കും.
കലാപങ്ങളിൽ മൗനസ്ഥിതരായി മാറുന്ന അധികാര കേന്ദ്രങ്ങൾ യഥാർത്ഥത്തിൽ ആസൂത്രിതമായി അവ നടപ്പാക്കുകയാണ്. അജണ്ടകൾ അതിന്റെ പ്രാവർത്തിക രൂപങ്ങളിലേക്ക് മാറുന്നത് ഇവിടെയാണ്. അധികാര സംവിധാനം അതിന്റെ തന്നെ ചട്ടക്കൂടിനെ തകർക്കുന്നത് ആൾക്കൂട്ടത്തെ ഉപയോഗിച്ചാണ്. നിയമം അപ്രസക്തമാക്കുക എന്നതാണ് ആൾക്കൂട്ടത്തിന്റെ ജോലി. അവിടെ നിന്നും മുതലെടുപ്പ് നടത്താൻ മറ്റു കേന്ദ്രങ്ങൾക്ക് എളുപ്പം സാധിക്കുന്നു.
ദാരിദ്ര്യം, വിദ്യാഭ്യാസലഭ്യതയുടെ കുറവ് എന്തിന് ലൈംഗികത പോലും കലാപവുമായി ബന്ധപ്പെടുത്താം. അടുസ്ഥാനചോദനകളുടെ മാനസിക വ്യാപാരങ്ങൾ ആൾക്കൂട്ട മനശാസ്ത്രത്തിൽ നിഴലിക്കുന്നുണ്ട്. ഈഗോകൾ തമ്മിലുള്ള ഒരു പോരാട്ടമാണിത്, അഭയാര്‍ഥിത്വവും ദാരിദ്ര്യവും രോഗവും അനാഥത്വവുമാണ് വംശഹത്യകൾ ഒരു ദേശത്തിന് നൽകുന്ന സംഭാവന. അതിനപ്പുറം അതിനൊരു ജീവിതമില്ല.
ഓരോ സർക്കാരുകളും തങ്ങളെ രക്ഷപെടുത്തുമെന്ന് ചിന്തിക്കുന്ന ഒരു മധ്യവർത്തി സമൂഹം ഇന്ത്യൻ നഗരങ്ങളിൽ പാർക്കുന്നുണ്ട്. പ്രതീക്ഷയുടെ ഈ ഭാരവും പേറി നിൽക്കുന്ന ഈ സമൂഹം വളരെ അഗ്രസീവ് ആയ സ്വഭാവം ഏതു നിമിഷവും കാണിച്ചേക്കാം എന്നത് ഒരു മറ്റൊരു യാഥാർഥ്യമാണ്. തങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥ ദൈവവുമായും മതവുമായും കൂട്ടിക്കെട്ടി ജീവിക്കുന്ന ഇവരാണ് അധികാരത്തിന്റെ യഥാർഥ അണികൾ. ഇവരിലാണ് വിദ്വേഷം പെട്ടന്ന് ഫലത്തിൽ വരിക എന്നത് നേതാക്കൾക്കും അറിയാം.

എപ്പോഴും ഒരു പുതിയ ബദലിനെ പ്രതീക്ഷിക്കുന്ന ഈ വിഭാഗം തങ്ങളുടെ മതതീവ്രവാദത്തെ പിന്തുണക്കുന്നത് സ്വാഭാവികമാണ്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് വെളിയിലുള്ള മറ്റെന്തും അവരെ സംബന്ധിച്ച് വെറുക്കപ്പെടുന്ന വസ്തുതകളാണ്. ഈ വെറുപ്പാണ് കാലാ കാലം ഭക്ഷണവും ഭാഷയും ജീവിതവും വസ്ത്രധാരണവും, വിശ്വാസവും അങ്ങനെ പല മേഖലകളിലേക്ക് വെറുപ്പിന്റെ ഘടകങ്ങളെ കയറ്റി വിടുന്നത്.
വെറുപ്പിന്റെ ഈ പ്രത്യയശാസ്ത്ര നിർമിതി അലക്ഷ്യമായ ഒരു ശാരീരിക ചലനത്തിൽ നിന്നു വരെ രൂപം കൊള്ളാം.
ശാസ്ത്രവും പുരോഗതികളും തോറ്റു പോകുന്നത് ഈ കെട്ടു കഥകൾക്ക് മുന്നിലാണ്. യുക്തിസഹജമായ എല്ലാത്തിനെയും തകർക്കുന്ന മിത്തുകളുടെ ഒരു വലിയ കൂട്ടമാണ് ഈ മധ്യവർഗ്ഗ ജനതയുടെ ഉള്ളിൽ നിറയെ. അതു പതുക്കെ കലാപമായി രൂപം കൊള്ളുന്നതിൽ അസാധാരണത്വമില്ല.
ഇന്ത്യൻ ചരിത്രത്തിൽ പല കാലത്തും ഈ വർഗീയ സ്വഭാവത്തെ ജനാധിപത്യസമൂഹം പോലും പല തരത്തിൽ ഉപയോഗപ്പെടുത്തി വിജയിച്ചു എന്നതാണ് അതിന്റെ പ്രസക്തിയെ ഇപ്പോഴും നില നിർത്തുന്നത്. ഒരു മതരാഷ്ട്ര ഏകീകരണത്തിനായി പല തരത്തിൽ പല അവസരങ്ങളിൽ ഇത്തരം കലാപങ്ങൾ ഇനിയും രൂപപ്പെടാൻ സാധ്യത കൂടുതലാണ്. ആൾക്കൂട്ടമനശാസ്ത്രത്തിന്റെ ഈ അനന്ത സാധ്യത ഉപയോഗപ്പെടുത്താൻ ഒരു ഫാസിസ്റ്റ് സർക്കാർ പരമാവധി ശ്രമിക്കും എന്നതും ഉറപ്പാണ്.