ഭർതൃ ബലാത്സംഗത്തെക്കുറിച്ച് ഡൽഹി ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് മേയ് 10-നു ഭിന്ന വിധി പുറപ്പെടുവിച്ചതോടെ വിഷയം സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത് ഉറപ്പാക്കിയിരിക്കുകയാണ്. തീർച്ചയായും നിയമപോരാട്ടങ്ങൾ തുടരും. എങ്കിലും ഇതിനു പിന്നിലെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഇതൊരു നല്ല സമയമായിരിക്കും.
വ്യക്തമായും, വിവാഹത്തിനുള്ളിലെ ബലാത്സംഗമാണ് ഭർതൃ ബലാത്സംഗം. എന്നാൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതു ചരിത്രത്തിലും അത്തരമൊരു സംഗതി യുക്തിസഹമല്ല. ബലാത്സംഗത്തിന്റെയും വിവാഹത്തിന്റെയും സങ്കൽപ്പങ്ങൾ പരസ്പരവിരുദ്ധമായി മനസിലാക്കപ്പെടുന്നതിനാൽ അത് യുക്തിരഹിതമാകുന്നു. അവയെ ഏകോപിപ്പിച്ച് ചിന്തിക്കാൻ സാധിക്കാതെ വരുന്നു.
എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് മനസിലാക്കാൻ, വിവാഹം എന്നതിനെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. ലോകമെമ്പാടും, വളരെ അടുത്ത കാലം വരെ, വിവാഹത്തെ, ബലാത്സംഗത്തിന്റെ പരിധിക്കു പുറത്തുള്ളതായി വ്യക്തമായി കണക്കാക്കപ്പെട്ടിരുന്നു.
ലിംഗസമത്വത്തിന്റെ കൂടുതൽ “വികസിത” രീതികളുമായി നാം ബന്ധപ്പെടുത്തുന്ന പാശ്ചാത്യ രാജ്യങ്ങളിൽ പോലും, 1990-കളുടെ തുടക്കം വരെ ഭർതൃ ബലാത്സംഗമെന്നത്, ബലാത്സംഗം എന്ന കുറ്റകൃത്യത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു)
രൂപീകൃതമായതിന് തൊട്ടുപിന്നാലെ 1922-ൽ മുൻ സോവിയറ്റ് യൂണിയൻ മാത്രമേ അതിന്റെ നിയമപുസ്തകങ്ങളിൽ ഭർതൃ ബലാത്സംഗത്തെ ബലാത്സംഗമെന്ന കുറ്റകൃത്യത്തിലെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഇതു സംബന്ധിച്ചുള്ള സാർവത്രിക നിർവചനത്തിന്റെ അഭാവത്തിൽ, വിവാഹത്തെ പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും സഹകരണ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായ ഒരു സ്ഥാപനമായി നിരവധി പണ്ഡിതന്മാർ കണക്കാക്കുന്നു.
മറ്റുള്ളവർ വിവാഹവും സ്വത്തും തമ്മിലുള്ള ബന്ധത്തെ ഊന്നിപ്പറയുന്നു. അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്നു.
Also Read: എന്തുകൊണ്ടാണ് മുസ്‌ലിങ്ങൾക്കിടയിലെ ജാതി പഠിക്കേണ്ടത്
ആധുനിക പാശ്ചാത്യ രാജ്യങ്ങളിലെ വിവാഹത്തിന്റെ പ്രബലമായ രൂപം തികച്ചും പുരുഷാധിപത്യമായി മാറിയെന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തെ ബ്രിട്ടീഷ് നിയമത്തിൽ ദൃശ്യമാണ്, ഉദാഹരണത്തിന്, വിവാഹശേഷം ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തായി. ലൈംഗികമായും സാമ്പത്തികമായും നിയമപരമായും അവൾ അവന്റേതായിരുന്നു. അതിനാൽ, തന്നെ ഭാര്യമാരെ ലൈംഗികമായി സമീപിക്കാൻ ഭർത്താക്കന്മാർക്ക് അവകാശമുണ്ടായിരുന്നു. സമ്മതമുണ്ടോ അതോ ബലാൽക്കാരമാണോയെന്നുള്ള ചോദ്യമുയരുന്ന കാഴ്ചപ്പാട് ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നില്ല.
സ്വത്ത് എന്ന നിലയിൽ, മറ്റ് പുരുഷന്മാരുടെ (നിയമവിരുദ്ധമായ) ലൈംഗിക അഭിഗമ്യതയിൽനിന്ന് ഭാര്യമാരെ സംരക്ഷിക്കേണ്ടതുണ്ട്. ഇവിടെയും സ്ത്രീകളുടെ സമ്മതത്തിന് പ്രസക്തിയില്ല. ഭർതൃ ബലാത്സംഗമെന്ന കാഴ്ചപ്പാട് രൂപപ്പെടാതെ പോയത് എങ്ങനെയെന്നും, ക്രിമിനൽ നിയമത്തിന്റെ ഭാഗമാകാതെ പോകുന്നത് എന്തുകൊണ്ടാണെന്നും ഇപ്പോൾ നമുക്ക് മനസിലാക്കാൻ കഴിയും.
ഒരു പുരുഷൻ സ്വയം ബലാത്സംഗം ചെയ്യുന്നതിനേക്കാൾ കൂടുതലായി ഭാര്യയെ ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്നാണ് ആദ്യത്തെ ഇംഗ്ലീഷ് നിയമ എഴുത്തുകാരിലൊരാൾ ഈ വിഷയത്തെക്കുറിച്ച് പറഞ്ഞത്. അതിലുപരി, ഒരു വിവാഹത്തെ “പൂർണതയുള്ളതാക്കാൻ” ലൈംഗികബന്ധം ആവശ്യമായിരുന്നു. ആ കാഴ്ചപ്പാടിൽ, സമ്മതമെന്നത് ഒരിക്കൽ കൂടി, മറുഭാഗത്തായിരുന്നു.
ഫെമിനിസ്റ്റ് ശബ്ദങ്ങൾ ആദ്യമായി ഉയർന്നതു മുതൽ നൂറ്റാണ്ടുകൾ നീണ്ട, വിവാഹമെന്ന ആധിപത്യ സ്ഥാപനം അടിസ്ഥാനപരമായി പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന ആശയം രൂപപ്പെട്ടു. മറ്റു പ്രധാന വിഷയങ്ങൾക്കിടയിൽ ഭർതൃ ബലാത്സംഗം സാങ്കൽപ്പികമായിരുന്നു. ഇത് സാധ്യമാകണമെങ്കിൽ, ഒരു സ്ത്രീ പുരുഷന്റെ ഭാര്യയാകാൻ സമ്മതിച്ചശേഷവും സമ്മതം നൽകാനോ തടയാനോ കഴിയുന്ന ഒരു വ്യക്തിയായി തുടരണം.
സ്ത്രീയും പുരുഷനും തമ്മിലുള്ള മറ്റു ബന്ധങ്ങളിൽനിന്ന് ഭർത്താവിന്റെയും ഭാര്യയുടെയും ബന്ധത്തെ വേർതിരിക്കുന്നത് ലൈംഗിക ബന്ധത്തിന്റെ നിയമാനുസൃതമായ പ്രതീക്ഷയാണെങ്കിൽ, ഭർതൃ ബലാത്സംഗത്തെക്കുറിച്ച് പുതിയതും തുല്യവും നിയമാനുസൃതവുമായ രേഖപ്പെടുത്തലിനെ സൂചിപ്പിക്കുന്നു: ലൈംഗിക ബന്ധത്തിനു ഭാര്യയുടെ സമ്മതം അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിൽ, അവൾ മറ്റ് സ്ത്രീകളിൽനിന്ന് വ്യത്യസ്തയല്ല.
ഭർത്താക്കന്മാർക്കു തങ്ങളുടെ ഭാര്യമാരുടെ ശരീരത്തിന്മേൽ ചോദ്യം ചെയ്യപ്പെടാത്ത അവകാശങ്ങൾ അനുവദനീയമല്ല. ഇതാണ്, ഭാര്യ അവരുടെ ശരീരത്തിന്മേൽ അവകാശമുള്ള ഒരു വ്യക്തിയായിരിക്കുക എന്നതിന്റെ അർത്ഥം.
Also Read:രാജ്യദ്രോഹ നിയമം എന്തുകൊണ്ട് എടുത്തുകളയണം?
ഭാര്യമാർ ഭർത്താക്കന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്നതു തുടരുന്നതിനിടയിൽ ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളും ആധുനികമായിത്തീർന്നുവെന്നത് വിചിത്രമാണ്. കന്യകയെ പിതാവിൽനിന്ന് ഭർത്താവിനുള്ള സമ്മാനമായി നൽകുന്ന കന്യാദാനത്തെക്കുറിച്ചുള്ള മുൻകാല സങ്കൽപ്പങ്ങൾ ഹിന്ദു സമൂഹം നവീകരിച്ചു. എന്നാലിപ്പോഴും, സ്ത്രീയുടെ സമ്മതം വാങ്ങണമെന്ന ആവശ്യമോ ചിന്തയോ അവിടെയില്ല.19-ാം നൂറ്റാണ്ടു മുതൽ ഇത് സാവധാനത്തിലുള്ള പരിഷ്കരണത്തിന്റെ വിഷയമായി.
രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹത്തോടുള്ള പ്രതിബദ്ധത, പരസ്പര ബഹുമാനത്തെ മുൻനിർത്തിയാണെന്ന് സമകാലിക സമൂഹത്തിനു പോലും അംഗീകരിക്കാൻ പ്രയാസമായിരിക്കുന്നത് എന്തുകൊണ്ടാണ്? അതിനുപകരം നമ്മൾ വിപരീതമായി കേൾക്കുന്നത് എന്തുകൊണ്ടാണ്?. ഉദാഹരണത്തിനു വൈവാഹിക ബലാത്സംഗം ഒഴിവാക്കുന്നത് “വിവാഹം എന്ന സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുമോ” എന്ന ഇന്ത്യൻ സർക്കാരിന്റെ വാദം.
ഒഴിവാക്കൽ വ്യവസ്ഥ ശരിവച്ച പണ്ഡിതനായ ഹൈക്കോടതി ജഡ്ജിയുടെ വാക്കുകളിൽ, സ്വന്തം ജീവിതപങ്കാളിയെക്കാൾ അപരിചിതനാൽ പീഡിപ്പിക്കപ്പെടുന്നത് മോശമായിരിക്കണമോ?
- സ്വതന്ത്ര പണ്ഡിതയും ന്യൂ ഡൽഹിയിലെ സെന്റർ ഫോർ വിമൻസ് ഡെവലപ്മെന്റ് സ്റ്റഡീസിലെ മുൻ പ്രൊഫസറുമാണ് ലേഖിക