ലോകത്തിലെ ഏറ്റവും ആധികാരികവും പെരുമയാർന്നതുമായ രണ്ട് ശാസ്ത്രപ്രസിദ്ധീകരണങ്ങളാണ് ‘നേച്ചറും,’ ‘സയൻസും.’ ഈ ജനുവരിയിലെ നേച്ചർ മാഗസീനിൽ ‘നൂറു കൊല്ലം മുൻപ്’ എന്ന പംക്തിയിൽ 1900 ആദ്യകാലത്തെ യു എസ് പ്രസിഡന്റ് ആയിരുന്ന റൂസ്‌വെൽറ്റ് ശ്ലാഘിക്കപ്പെടുന്നുണ്ട്. മറ്റ് കഴിവുകൾക്ക് പുറമേ – ഒരു മികച്ച സ്പോർട്സ്മാൻ എന്നതുൾപ്പെടെ അദ്ദേഹം ഒരു മഹാ പ്രകൃതിമാഹാത്മ്യവാദി (naturalist) ആയിരുന്നു എന്നത് എടുത്തു പറയുന്നു. അതു മാത്രമല്ല, അമേരിക്കൻ ചെറുപ്പക്കാർക്കിടയിൽ സസ്യ-ജന്തുജാലങ്ങളെ (flora and fauna) പരിരക്ഷിക്കുന്നതും അവയെപ്പറ്റി പഠിക്കുന്നതും ഒരു ഫാഷൻ ആകാൻ സ്വയം മാതൃകാരൂപം ആകുകയും ചെയ്തു.
റൂസ്‌വെൽറ്റിന്റെ സ്വാധീനത്താൽ ബൈബിളോ മറ്റ് മതഗ്രന്ഥങ്ങളോ മാത്രം പരിചയമുള്ള പിതാക്കളോ മുതുമുത്തച്ഛന്മാരോ -ക്രിസ്ത്യാനികളൊ ജൂതരോ ആവട്ടെ- ഉള്ള ചെറുപ്പക്കാർക്കു മുന്നിൽ അത്യദ്ഭുതകരമായ മറ്റൊരു ബൈബിൾ തുറന്നു വച്ചു എന്നതാണ് പ്രത്യേകത. ഭൂമിയുടെ പുസ്തകമാണത് (Book of the Earth). നേച്ചറിലെ കുറിപ്പ് തീർക്കുന്നത് ഇങ്ങനെയാണ് : “റൂസ്‌വെൽറ്റിന്റെ മതം ജിയോളജി, പാലിയന്റോളജി, ബോട്ടണി, സുവോളജി, എത്‌നോളജി ഒക്കെ ഉൾക്കൊണ്ടുള്ളത് മാത്രമായിരുന്നു”.
നൂറ് കൊല്ലം മുൻപ് അമേരിക്ക ശാസ്ത്രത്തിലൂന്നിയ സമൂഹത്തെ കൂടുതൽ ഊർജ്ജസ്വലമാക്കിയ ചരിത്രനിമിഷങ്ങളുടെ സത്യവാങ്‌മൂലവും ഭരണകൂടത്തിന് അതിലുണ്ടായിരുന്ന പങ്കും ഭരണത്തലവന്റെ വിവേക കൗശലങ്ങളുടെ സ്വാധീനം വഹിച്ച പങ്കും സുവിദതമാകുകയാണിവിടെ. ഇതേ ‘നേച്ചറി’ൽ (ജനുവരി 17, 2019 ലക്കമാണിത്) മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യവും കുറച്ചു പുറങ്ങൾക്കിപ്പുറം അച്ചടിച്ചിട്ടുണ്ട്. നൂറു കൊല്ലം ഇപ്പുറത്തേയ്ക്ക് ഇന്ത്യൻ ചരിത്രം വലിച്ചു കൊണ്ടു വന്ന് എവിടെയാണ് നമ്മുടെ ശാസ്ത്രബോധത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നതിന്റെ സത്യപ്രസ്താവനയാണത്. ഈയടുത്ത് കഴിഞ്ഞ ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ ആന്ധ്ര യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നാഗേശ്വരറാവുവിന്റെ പ്രസംഗത്തിന് ശേഷം വന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള കുറിപ്പാണത്.

(ഇടത്) ജലന്ധറില്‍ വെച്ചു നടന്ന നൂറ്റിയാറാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ ഫൊട്ടോ : പിഐബി
‘നാലുകൊല്ലത്തിനിടയിൽ രണ്ടാം തവണയും ഒരു മഹത്വപൂർണ്ണമായ സമ്മേളനത്തെ വിചിത്രവിലക്ഷണമായ വിശ്വാസങ്ങൾക്കുള്ള വേദിയായി ഉപയോഗിച്ചിരിക്കുന്നു’ (For the second time in four years, a major meeting has been used as a platform for outlandish beliefs) എന്നാണ് തലക്കെട്ടിന് താഴെയുള്ള പ്രസ്താവന. നൂറ് കൊല്ലം മുൻപ് അമേരിക്കയിൽ റൂസ‌്‌വെൽറ്റ് സൃഷ്ടിച്ച ശാസ്ത്രം എന്ന പുതിയ മതബോധവുമായി താരതമ്യം ഉദ്ദേശിച്ചിട്ടില്ലെങ്കിലും കുറച്ചു പേജിനിപ്പുറം ശാസ്ത്രതാൽപ്പര്യങ്ങൾ ഇന്ത്യൻ പൊതുബോധത്തിൽ ഉൾക്കൊള്ളാതെ പോകുന്നത് ഒരു യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ വിഡ്ഡിത്തത്തിലൂടെ പ്രകടമാക്കുകയാണ് ഈ കുറിപ്പ്. ലജ്ജാവഹവും പ്രാകൃതവുമാണ് വൈസ് ചാൻസലറുടെ ഉക്തികൾ.
മഹാഭാരതത്തിലെ കൗരവരുടെ ജനനം ആധുനിക ശാസ്ത്രസങ്കേതങ്ങൾ ഉപയോഗിച്ചാണെന്നും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ സ്റ്റെം സെൽസ് (വിത്തു കോശങ്ങൾ) വിദ്യകൾ ഇന്ത്യാക്കാർക്ക് അറിവുണ്ടായിരുന്നു എന്നൊക്കെയാണ് നാഗേശ്വര റാവുവിന്റെ അവകാശവാദങ്ങൾ. ഒരു സ്വകാര്യ സംഭാഷണത്തിൽ അല്ല, ഇന്ത്യയുടെ പരമോന്നത ശാസ്ത്രവേദിയായ ഇന്ത്യൻ സയൻസ് കോൺഗ്രസ് മീറ്റിങ്ങിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് എന്നത് ഗൗരവതരമാണ്.
ഐൻസ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനെതിരെ പോർവിളി ഉയർത്തുകയും, ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തെ വെല്ലുവിളിയ്ക്കുകയും ചെയ്യപ്പെട്ടിരിക്കുന്നു ഈ സയൻസ് കോൺഗ്രസിൽ എന്നും വാർത്തയിലുണ്ട്. കഴിഞ്ഞ സയൻസ് കോൺഗ്രസ്സിൽ വിമാനം കണ്ടു പിടിച്ചത് നമ്മളാണെന്ന് രാമായണത്തെ സാക്ഷിയാക്കി ഒരു ‘ശാസ്ത്രജ്ഞൻ’ അവകാശപ്പെട്ടത് നമ്മൾ മറന്നിട്ടില്ല. ഹാരപ്പയിലും മോഹൻ ജെദാരോയിലും കാണപ്പെട്ട മുദ്രകളിൽ ഡി എൻ എയുടെ ഘടനയാണെന്ന് ഉദ്ഘോഷിക്കാനും ഇക്കൂട്ടർ മടിച്ചില്ല. ലോകത്തിന് മുൻപിൽ ചുരുങ്ങിച്ചെറുതാകുകയാണ് ശാസ്ത്രഭാരതം.
ടെക്നോളജി നിർമ്മിച്ചെടുക്കുന്ന ദേശീയത
വ്യക്തിത്വത്തിന്റെ നിർമ്മിതിയുടെ ഘടകങ്ങൾ സമൂഹത്തിനും അവയുടെ സ്വഭാവങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ദേശീയതയുടെ പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകവും ഇതു തന്നെ. ഗാന്ധിജി ഈ തത്വത്തിൽ വിശ്വസിച്ച് ദേശീയത നിർമ്മിച്ചെടുക്കൻ ശ്രമിച്ചത് സുവിദിതവുമാണ്. സ്വദേശി കൈത്തറി വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ, ഹിന്ദി സ്വായത്തമാക്കി കൈകാര്യം ചെയ്യുന്നതിലൂടെ, വ്യക്തിസ്വഭാവങ്ങൾ ദേശീയത നിർമ്മിതിക്ക് ഉപയോഗിക്കാമെന്ന ആശയസാധുത.
ഇന്ന് വ്യക്തികളുടെ സ്വഭാവനിർമ്മിതിയിലൂടെ ദേശീയതയ്ക്ക് ഏറ്റവും വലിയ മാറ്റം വരുത്തിയിരിക്കുന്നത് മൊബൈൽ ഫോണുകളുടെ ഉപയോഗമാണ്. 2014 ന് ശേഷം മാത്രം മൊബൈൽ ഡാറ്റാ ഉപയോഗം 1400 ശതമാനമാണ് ഉയർന്നത്. അതിസാങ്കേതികതയുടെ കടന്നു കയറ്റവും നിലപാടുറപ്പിക്കലും എന്ന് പൊതുവായിപ്പറയാം. ആഗോളമായ ഒരു പ്രതിഭാസവുമാണിത്. ഇന്റർനെറ്റിന്റെ ഉപയോഗത്തിലൂടെ ദൈനദിനവ്യവഹാരങ്ങൾ ക്രമീകരിക്കപ്പെടുന്നത് ദേശീയതയ്ക്ക് പുതിയ മാനങ്ങൾ സംഭാവന ചെയ്തിരിക്കുന്നു. ടാക്സി- ഊബർ, ഓല എന്നിവ വഴി ഏർപ്പാട് ചെയ്യുന്നു, ഹോട്ടലിൽ പോയി ആഹാരം വാങ്ങി കഴിക്കുമായിരുന്നത് ഊബർ ഈട്സ്, സ്വഗ്ഗി, സൊമാറ്റോ വഴി വീട്ടിലേക്ക് എത്തിക്കപ്പെടുന്നു. ആഹാരത്തിന്റെ കാര്യത്തിലും സാങ്കേതികത അധികാരം നേടുന്നു.
കേരളത്തിലാകട്ടെ കഴിഞ്ഞ വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവർത്തനങ്ങൾ ഏതാണ്ട് പൂർണ്ണമായും ഏകോപിപ്പിക്കപ്പെട്ടത് മൊബൈൽ ഫോണിലാണ്. ഏറ്റവും സാർവ്വജനനീയവും പൊതുജന ഉപയോഗം വ്യാപകവുമായ ട്രെയിൻ റിസർവേഷനില്‍ ഇന്ന് നെറ്റ് ആണ് പ്രധാന പങ്ക് വഹിക്കുന്നത്. തീവണ്ടികൾ ഇന്ത്യയിൽ ദേശീയതാനിർമ്മിതിയിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളവയാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും അവിടത്തെ സൂപ്പർ സാങ്കേതിക വിദ്യകളും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നത് ചരിത്രം സമ്മാനിച്ച ഒഴിവാക്കാനാകാത്ത സൗഭാഗ്യവുമായിക്കരുതി ശരാശരി ഭാരതീയൻ. ഫെയ്സ്ബുക്ക്, ട്വിറ്റർ അങ്ങനെ സോഷ്യൽ മീഡിയ വഴിയും യു ട്യൂബും ഡബ്മാഷ്, ടിക്ടോക്ക് വഴിയും നവദേശീയത ചെറുപ്പക്കാർ നിർമ്മിച്ചെടുത്തു കഴിഞ്ഞു.
ആഗോളവൽക്കരണത്തോടെ ദേശീയത എന്നത് ചോദ്യം ചെയ്യപ്പെടുന്നുമുണ്ട് എന്ന് മാത്രമല്ല നാലാം വ്യാവസായിക വിപ്ലവത്തോടേ ലോകസമ്പദ് വ്യവസ്ഥ ഒരു രാജ്യത്തിന്റെ ദേശീയതയിൽ അടിസ്ഥാനമാക്കിയായിരിക്കില്ല എന്ന സത്യവും അവശേഷിക്കുന്നുണ്ട്. ഒരു ആഗോളപൗരനെയുമാണ് സാങ്കേതികത നിർമ്മിച്ചെടുത്തത്. അത് ഒഴിവാക്കാൻ പറ്റാത്തതുമായിരുന്നു. ഇന്ത്യയെന്നല്ല മിക്കവാറും എല്ലാ രാജ്യങ്ങളും ഇതിൽ ഭാഗഭാക്കാകുകയും ചെയ്തിട്ടുണ്ട്. സംസ്കാരം എന്നതിന്റെ നിർവ്വചനം മാറി മറിയുകയും ചരിത്രത്തിലെ സംസ്കാരവുമായി ഒരു ദേശത്തിന്റെ ബന്ധം വിഘടിക്കുകയും ശിഥിലീകൃതമാവുകയും ചെയ്യുന്നു.
ആധുനിക സാങ്കേതികതയെ എന്തിന് വെല്ലുവിളിക്കുന്നു?
ഈ നവദേശീയതാനിർമ്മിതി തീവ്രഹിന്ദുത്വവാദികളെ തെല്ലല്ല അലോസരപ്പെടുത്തിയിട്ടുള്ളത്, അഖണ്ഡത ചോദ്യം ചെയ്യാനാവാത്ത വിധം ഉറച്ചു പോയത് അവരെ അന്ധാളിപ്പിക്കുകയുമാണ്. കൈവിട്ടുപോയ ആഗോള പൗരനെ തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണവർ. ആർഷഭാരതസംസ്കാരം എന്നതിലെ ആർഷ എന്ന വാക്കിന്റെ അർത്ഥം (ഋഷിയെ സംബന്ധിച്ചത്, വൈദികമായത് എന്ന് ശബ്ദതാരാവലി) ദ്യോതിപ്പിക്കുന്നതല്ല ഇന്നത്തെ സംസ്കാരം എന്നത് ഇവരെ ഏറെ ക്ലേശപ്പെടുത്തുന്നുമുണ്ട്. പുറം മോടി മാത്രമുള്ള ആചാരങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് ആർഷത കാൽക്കീഴിൽ നിന്ന് ഒലിച്ചു പോയപ്പോൾ പുതിയ സാങ്കേതികതയുടെ സംസ്കാരം ഓരോ ഭാരതീയനും സഹർഷം സ്വാഗതം ചെയ്തതു കൊണ്ടാണ് മണ്ണിൽ ചുവടുറപ്പിച്ചത്. സാങ്കേതികത പാർന്നു കൊടുക്കുന്ന കഞ്ഞി കുടിച്ചു കൊണ്ട് തന്നെ അതിനെ നിരാകരിക്കുന്നത് വ്യാജവും ഇരട്ടത്താപ്പുമാണ്. ആ കഞ്ഞി വെന്തത് ടെക്നോളജിയുടെ ഇൻഡക്ഷൻ കുക്കറിലാണെന്നുള്ളത് മറന്നു പോകയാണ്.
ഒരു സമാന്തര ദേശീയത നിർമ്മിക്കാൻ ഒരുമ്പെടുകയാണവർ. ഒരു പോംവഴി, പ്രാചീനതയിൽ ഊന്നി അന്നത്തെ സംസ്കാരം ദേശീയത നിർമ്മിച്ചിരുന്നു എന്ന് തെളിയിക്കുകയും അതുവഴി മഹത്തായ സംസ്കാരത്തിന്റെ ഉടമസ്ഥർ എന്ന തോന്നൽ നിർമ്മിച്ചെടുത്ത് ഒരേ മനോഭാവം സൃഷ്ടിച്ചെടുക്കാൻ പശ്ചാത്തലമൊരുക്കുക എന്നതുമാണ്. മറ്റൊരു വഴി, ഇതുമായി ബന്ധപ്പെടുത്തി, പണ്ട് തന്നെ ടെക്നോളജി നിർമ്മിച്ചെടുക്കുക വഴി ദേശീയതയ്ക്ക് ഉറപ്പ് വരുത്തിയിരുന്നു എന്നും ആ പാരമ്പര്യം നവദേശീയതയ്ക്ക് ഇന്നും അടിസ്ഥാനമുറപ്പിക്കാൻ ഉപോദ്ബലകമാകും എന്ന് വിശ്വസിപ്പിക്കുകയുമാണ്.
ടെക്നോളജിയുടെ പ്രാമുഖ്യം കുറയ്ക്കാൻ പറ്റില്ല എന്ന് ഇവർക്ക് നന്നായി അറിയാം. പിന്നെ സാദ്ധ്യമാകുന്നത് അത് നമ്മുടെയാണെന്ന് തോന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. വിമാനം കണ്ടുപിടിച്ചത് നമ്മളാണെന്നും സ്റ്റെം സെൽ ടെക്നോളജിയും ക്ലോണിങ്ങും പുരാണപ്രോക്തമാണെന്നും ഉദ്ഘോഷിക്കുമ്പോൾ സാങ്കേതികതയിലൂന്നിയ സംസ്കാരം പുതുതല്ലെന്ന് പ്രഖ്യാപിക്കുകയാണെങ്കിലും ടെക്നോളജിയെ നിരാകരിച്ചു കൊണ്ട് സ്വീകരിക്കുക എന്ന വ്യാജപ്രയോഗം സാർത്ഥകമാക്കുകയാണ്. അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന സന്ദേശങ്ങൾ, ആധുനികസാങ്കേതികവിദ്യകളെ കളിയാക്കുന്നവ, ടെക്നോളജി സമ്മാനിച്ച വിദ്യയായ വാട്സ് ആപ് ഉപയോഗിച്ചാണെന്നുള്ള വിരോധാഭാസം. പിന്തിരിപ്പൻ ആശയങ്ങൾ പ്രചരിപ്പിക്കാൻ ആധുനിക വിദ്യ തന്നെ വേണം. പഴംപുരാണത്തിലും തീവ്രമതവിശ്വാസത്തിലും കുടുങ്ങിയവർ സൃഷ്ടിച്ചെടുത്തതല്ല വാട്സ് ആപ് ടെക്നോളജി എന്നത് ഇവർ മറന്നു പോകുന്നു.

ഹൈന്ദവതയുമായി ബന്ധപ്പെടുത്തി സമാന്തരദേശീയത നിർമ്മിച്ചെടുക്കാമെന്ന വ്യാമോഹമാണ് ഇതിന്റെ പിന്നിൽ. ലോകശാസ്ത്രവേദിയിൽ ഇന്ത്യയുടേതായി ഇന്ന് അധികമൊന്നും സംഭാവനകൾ പ്രദാനം ചെയ്യപ്പെടുന്നില്ല, അതിനുള്ള ചുറ്റുപാടുകൾ വളർത്തിയെടുത്തിട്ടുമില്ല എന്ന അപകർഷതാബോധവും ഇതിനു മറ്റൊരു പ്രേരകശക്തിയായി ഭവിക്കുന്നുണ്ട്. ടെക്നോളജി വികസിപ്പിക്കുന്നതിൽ പിന്തള്ളപ്പെട്ടു പോയി എന്നതിനെ പ്രതികാരബുദ്ധ്യാ നേരിടൽ ആണിത്. ശാസ്ത്രത്തെ സംബന്ധിച്ച് ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്ന് പരോക്ഷമായി അംഗീകരിക്കലും.
സയൻസ് കോൺഗ്രസ്സിൽ ഒരു വിദ്യാർത്ഥിയോ സാദാ ഗവേഷകനോ അല്ല, ഒരു യൂണിവേഴ്സിറ്റി വൈസ് ചൻസലറാണ് ഇത്തരം അജണ്ട നിറച്ച വിഡ്ഡിത്തം വിളമ്പിയെന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കകയാണ്. വാട്സാപ് സന്ദേശത്തിൽ ഉൾക്കൊള്ളുന്ന അപകടമാനങ്ങളല്ലിതിന്. ഒരു വ്യക്തിയുടെ അമിതഭാഷണം എന്ന നിലയ്ക്കല്ല ഇതിനെ വീക്ഷിക്കേണ്ടത്. പൊതുബോധത്തെ സ്വാധീനിക്കുക മാത്രമല്ല വിദ്യാഭ്യാസ മൂല്യങ്ങളേയും ശാസ്ത്രവീക്ഷണങ്ങളേയും ഒറ്റയടിക്ക് തകർത്തിടാൻ പോന്ന ഇത്തരം ജൽപ്പനങ്ങളെ നേരിടാൻ ഭരണകൂടത്തിന് താൽപ്പര്യമില്ല എന്നതാണ് ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ ദയനീയ അവസ്ഥ.
‘നേച്ചർ’ മാഗസീനിൽ ഈ വാർത്തയ്ക്ക് കുറച്ച് പുറങ്ങൾക്കപ്പുറം വന്ന 100 കൊല്ലങ്ങൾക്കു മുൻപ് റൂസ്‌വെൽറ്റ് ഉദ്ബോധിപ്പിച്ച, ബൈബിളിന് പകരം വയ്ക്കാവുന്ന ഭൂമിയുടെ പുസ്തകം (Book of earth) ചെറുപ്പക്കാർക്ക് സമക്ഷം അവതരിപ്പിക്കുന്ന കുറിപ്പുമായുള്ള താരതമ്യസാംഗത്യം ഇവിടെ പ്രത്യക്ഷമാകുകയാണ്. 1800 കളുടെ പകുതി മുതൽ യൂറോപ്പിൽ സംഭവിച്ച ശാസ്ത്രബോധത്തിന്റെ ഉണർച്ച സംഭാവന ചെയ്ത പ്രതിരോധ കുത്തിവയ്പ് പദ്ധതിയാലാണ് ഇന്ന് മഹാമാരികളിൽ നിന്ന് രക്ഷപ്പെട്ട് നമ്മൾ ജീവിച്ചിരിക്കുന്നതെന്ന് അറിഞ്ഞിരിക്കാൻ പ്രയത്നം ആവശ്യമില്ല. അമേരിക്കൻ ഭരണനേതൃത്വത്തിന് നൂറു കൊല്ലം മുൻപ് തോന്നിയ ശാസ്ത്ര സമർപ്പണ ബുദ്ധി ഇവിടെ നേരേ തിരിഞ്ഞിരിക്കയാണെന്നാണ് രണ്ട് പേജിനിപ്പുറം കൊടുത്തിരിക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ് വാർത്ത സൂചിപ്പിക്കുന്നത്. ദുരുദ്ദേശങ്ങളും അജണ്ടകളും തിരുകിക്കയറ്റിയ, ശാസ്ത്രബോധത്തിലേക്ക് മാറുകയില്ലെന്ന് വാശി പിടിയ്ക്കുന്ന യൂണിവേഴ്സിറ്റി ഭരണാധികാരികളെ 1900 കളിലെ റൂസ് വെൽറ്റുമായി താരതമ്യം ചെയ്യാൻ പ്രചോദിപ്പിക്കുന്ന കാഴ്ച്ചയാണ് ‘നേച്ചർ’ മാഗസീൻ അറിയാതെ തന്നെ പ്രദർശിപ്പിക്കുന്നത്.