“ശാസ്ത്രം എപ്പോഴും വിനീതമാണ്. മതം എപ്പോഴും അതാണ് ശരിയായ ഉത്തരം നല്‍കുന്നത് എന്ന് വീമ്പിളക്കുകയും ആ ഉത്തരം അവസാനത്തേതാണ് എന്ന് അവകാശപ്പെടുകയും ചെയ്യും. മതത്തിനു അതിന്റെ അറിവിനപ്പുറം പോവേണ്ട ആവശ്യമില്ല… അത് ഇപ്പോഴും അവസാനത്തെ ഉത്തരം നല്കുന്നു.. അതേസമയം ശാസ്ത്രം അതിനു വിരുദ്ധമായി ഏതു സമയത്തും അതിന്റെ അറിവില്‍ പരിമിതിയുണ്ട് എന്ന് തുറന്നുസമ്മതിക്കുന്നു.. ”
– നരേന്ദ്ര ദാബൊല്കര് ( 2013 ഓഗസ്റ്റ് 20ന് വെടിയേറ്റ് മരിച്ചു )
പ്രഭാത സവാരിക്കിറങ്ങിയ നരേന്ദ്ര ദാബോല്കര് എന്ന യുക്തിവാദിയെ, ധീരനായ വിമര്‍ശകനെ, വെടിയുതിര്‍ത്തു കൊന്നു. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ഗോവിന്ദ് പന്‍സാരെ എന്ന മറ്റൊരു യുക്തിവാദി പ്രഭാത സവാരിക്കിടയില്‍ കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെയും ജീവനെടുത്തത് വെടിയുണ്ടകളായിരുന്നു.
വിദ്യാര്‍ഥികളാണ് എന്ന് ധരിച്ചവര്‍ക്ക് വേണ്ടിയാണ് പ്രൊഫസര്‍ കല്‍ബുര്‍ഗി തന്റെ വീടിന്റെ വാതില്‍ തുറന്നുകൊടുത്തത്. അവര്‍ക്ക് കാപ്പിയുണ്ടാക്കാന്‍ വീടിനകത്തേക് ചെന്ന ഭാര്യ തിരിച്ചുവന്നപ്പോള്‍ കണ്ടത് വെടിയേറ്റു മരിച്ചുകിടക്കുന്ന ഭര്‍ത്താവിനെയാണ്.
ഇപ്പോള്‍, ബെല്ലിനു ചെവികൊടുത്ത് വാതില്‍ തുറക്കാന്‍ ചെന്ന ഗൗരി ലങ്കേഷിന്റെ ജീവനെടുക്കാന്‍ ഏഴുതവണയാണ് നിറയൊഴിച്ചത്.
യുക്തിവാദികളെ, കാരണങ്ങളാരായുന്നവരെ, വിയോജിപ്പുയര്ത്തുന്നവരെയൊക്കെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതും ഇന്ത്യയെ ഏകശിലയായ ഒരേയൊരു ആശയത്തിന്റെ ദൃഷ്ടികോണില്‍ കണ്ടുകൊണ്ട് ‘ശരിപ്പെടുത്താനുളള’ അധികാരത്തിൻറെ ക്രൂരവും അപരിഷ്കൃതവുമായ പരിശ്രമങ്ങൾ നിരന്തരം തുടരുകയാണ്. അതില്‍ കുറ്റവാളികളാരും ശിക്ഷിക്കപ്പെടുന്നില്ല എന്നതുമാണ്.
ഇത്തരത്തില്‍ കൊലയാളികളുടെ കൈയൊപ്പ് രേഖപ്പെടുത്തിക്കൊണ്ട് നടത്തുന്ന കൊലപാതകങ്ങള്‍ ഈ ഉപഭൂഖണ്ഡത്തില്‍ പുതുതല്ല. അതിനെക്കുറിച്ച് ഏറെ എഴുതപ്പെട്ടിട്ടുണ്ട്. ഈയടുത്ത് ഇറങ്ങിയ ധീരേന്ദ്ര ജാ യുടെ ‘ ഷാഡോ ആര്‍മീസ്’ അതിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. പൊതുധാരയുടെ അരിക് ചേർന്ന് നിൽക്കുന്ന ഇത്തരം സംഘടനകൾ പ്രത്യക്ഷത്തിൽ രാഷ്ട്രീയപിന്തുണ ഉണ്ടെന്ന് തോന്നിക്കാതിരിക്കുന്നു. എന്നാൽ പിന്നീട് സുഗമമായി മുഖ്യധാര രാഷ്ട്രീയത്തിലേയ്ക്ക് ലയിച്ച് ചേരുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി അപരവൽക്കരണത്തിന്രെയും വിദ്വേഷത്തിന്രെയും പ്രചാരണം നടത്തുകയും ചെയ്യുന്നു. യുക്തിവാദികളുടെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ‘സനാതന്‍ സൻസ്ഥ’യെന്ന സംഘടനയെയാണ് ഉദാഹരണത്തിനായി ജാ ഉപയോഗിക്കുന്നത്. ‘ആകസിമികത’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ കൊലപാതകങ്ങള്‍ക്ക് പിന്നാലെ അവർ എങ്ങനെ മൃദുവാക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. മതം, മണ്ണിന്റെ മക്കള്‍ വാദം, മൗലിക സ്വത്വത്തെ മാത്രം കേന്ദ്രീകരിച്ച ദേശീയത തുടങ്ങിയ ഭൂരിപക്ഷ കാഴ്ചപ്പാടുകള്ക്കനുസ്രുതമായി എങ്ങനെയാണ് ഈ സംഘങ്ങള്‍ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത് എന്നത് പ്രധാനമാണ്.
ഇന്ത്യയില്‍ മാത്രമല്ല. പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകരും സിനിമാസംവിധായകനുമായ സബീന്‍ മഹ്മൂദ്, ബംഗ്ലാദേശില്‍ വധിക്കപ്പെട്ട നിലോയ് ചാറ്റര്‍ജീ നീല്‍ എന്ന ബ്ലോഗര്‍ എന്നിവയിലൊക്കെ ഇതേ രീതി കണ്ടുവരുന്നുണ്ട്. വ്യത്യസ്തമായ രൂപങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും ഹിന്ദു, ഇസ്ലാമിക വലതുപക്ഷങ്ങള്‍ ഒരു മാതൃക പൗരനെന്ന അവരുടെ ആശയത്തെ രൂപപ്പെടുത്തുകയെന്നതിന് ഏതറ്റം വരെയും പോകുന്നത് ഒരുപോലെയാണ്.
ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇസ്ലാമിക വലതുപക്ഷത്തിനോട് ബന്ധപ്പെട്ടുകൊണ്ട് അവരുടെ ആശ്രിതവത്സരായി കഴിയുന്ന അവസ്ഥയാണ് കഴിഞ്ഞ കുറച്ചധികം വര്‍ഷമായി പാക്കിസ്ഥാനില്‍ ഉള്ളത്. ബംഗ്ലാദേശില്‍ നിലവില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ ഇത്തരം പ്രതിലോമ ശക്തികള്‍ ശക്തി പ്രാപിക്കാതിരിക്കാനുള്ള ശ്രമമെങ്കിലും നടത്തുന്നുണ്ട്.
വെടിയുണ്ടകള്‍കൊണ്ടും പ്രിവിലേജുകള്‍ ഉള്ള ആള്കൂട്ടങ്ങളെ ഉപയോഗിച്ചും ആശയങ്ങളെ നേരിടുന്നതില്‍ ലാഭം പേറുന്ന ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് വൈവിധ്യങ്ങളെ അംഗീകരിക്കുന്നതില്‍ അവരുടെ നിലപാട് എന്താണ് എന്ന് പറയേണ്ടത്. അവരുടെ അച്ചില്‍ വാര്‍ത്തെടുത്ത ‘ഏകത്വം’ എന്ന പ്രിവിലേജിന്റേതായ ആശയം, ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുമ്പോള് മാത്രമാണ് ജനാധിപത്യം മികവുറ്റതാകുന്നത് എന്ന വിശ്വാസം. ഇതൊക്കെ തങ്ങളുടെ സ്വത്വങ്ങള്ക്കുള്ളില് നിന്നുകൊണ്ട് നിർമ്മിക്കുന്ന ഒരു വിഭാഗമുണ്ട്. അവരാണ് ക്രമേണ ഓരോ വാതില്ക്കലും മുട്ടുന്ന വിദ്വേഷത്തിനെ കുറിച്ച് മറുപടി പറയേണ്ടത്.