Eid-ul-Fitr 2019: മതം എന്നത് മുസ്ലിങ്ങളെ സംബന്ധിച്ച് സ്വകാര്യമല്ലാത്ത ഒരു കാര്യമായി തീര്‍ന്നിരിക്കുന്നു. സ്വകാര്യമാവണം എന്നവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൂടി. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ദുഃഖഭാരം ചുമന്ന്, ആത്മവീര്യം നഷ്ടപ്പെട്ട മുസ്ലിങ്ങളും – അവരുടെ വിശ്വാസവും – നിത്യേനയെന്നോണം ലോകത്ത് നടക്കുന്ന വിവിധ സംഭവങ്ങളില്‍ ഇടം പിടിക്കുന്നു, ഇഴ ചേര്‍ക്കപ്പെടുന്നു.
അടുത്തിടെ ന്യൂസീലാന്‍ഡില്‍ മുസ്ലിം പള്ളിയിലും ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലും നടന്ന ഭീകരാക്രമണങ്ങള്‍ മുസ്ലിങ്ങളെ നിസ്സഹായരായ ഇരയോ അല്ലെങ്കില്‍ ഭീകരാക്രമണം നടത്തുന്ന അപരാധികളോ ആക്കിത്തീര്‍ത്തു. ഇന്ത്യയിലെ കാര്യം പറയുകയാണെങ്കില്‍, വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമോഫോബിയയും, സര്‍ക്കാരിലെ രാഷ്ട്രീയ പ്രാതിനിധ്യ അഭാവവും കൂടി ചേര്‍ന്ന് ഇവിടത്തെ മുസ്ലിങ്ങള്‍ തീര്‍ത്തും അരികുവല്‍ക്കരിക്കപ്പെട്ടു. ഇങ്ങനെ ഭയവും ഉപരോധവും നിറഞ്ഞ ഒരന്തരീക്ഷത്തിലേക്കാണ് ഇത്തവണ ഇസ്ലാമിലെ പുണ്യമാസമായ റംസാന്‍ പുലര്‍ന്നത്.

ഇസ്ലാമിലെ അവസാനപ്രവാചകനായ മുഹമ്മദിന്, ക്രിസ്തു വര്‍ഷം 610ല്‍ മക്കയില്‍ വച്ച് ഖുറാന്‍ വെളിപ്പെട്ട സമയമാണ് റംസാന്‍ എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. ഈ മുപ്പതു ദിവസം അനുവര്‍ത്തിക്കേണ്ടത് എന്താണ് എന്ന് വിശ്വാസികള്‍ക്ക് അറിയാം. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ വെള്ളം, ഭക്ഷണം എന്നിവ ഉപേക്ഷിക്കുകയും, പ്രഭാതത്തിനും സന്ധ്യയ്ക്കും മദ്ധ്യേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുന്നു.
എന്നാല്‍ വെറും വിശപ്പും ദാഹവും മാത്രമല്ല റംസാന്‍. സ്വയം നിയന്ത്രിക്കലിന്റെ, അച്ചടക്കത്തിന്റെ, ദാനത്തിന്റെ, ആത്മപരിശോധനയുടെ മാസം കൂടിയാണ് റംസാന്‍. ആത്മീയലക്ഷ്യങ്ങളിലേക്ക് എത്താനുള്ള പ്രയത്നവും പരീക്ഷയുമാണ് റംസാന്‍. തെറ്റുകളില്‍ നിന്നും അപരാധങ്ങളില്‍ നിന്നും വിട്ടു നില്‍കാതെ വെള്ളവും ഭക്ഷണവും മാത്രം ഉപേക്ഷിച്ചത് കൊണ്ട് കാര്യമില്ല എന്ന് അള്ളാഹു പറഞ്ഞിട്ടുള്ളതായി പ്രവാചകനായ മുഹമ്മദ് പറയുന്നുണ്ട്.
ദ്വേഷം, അസൂയ, പക, പ്രതികാരം മുതലായവയുടെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള പ്രയത്നത്തിന് ഇസ്ലാമില്‍ മറ്റൊരു അറബി പദം കൂടിയുണ്ട് – ജിഹാദ്. ഇസ്ലാമിലെ ഏറ്റവും ആത്മീയമായ ഒരു ആശയമാണ് ജിഹാദ് എന്ന പേരില്‍ നിഷ്കളങ്കരായ മനുഷ്യരെ നിഷ്കരുണം കൊന്നു തള്ളുന്ന തീവ്രവാദികളുടെ കരങ്ങളില്‍ പെട്ട് മലിനമാക്കപ്പെടുന്നത്. മുംബൈയില്‍ 26/11ന് നടന്നത് ജിഹാദ് അല്ല. ശ്രീലങ്കയിലെ പള്ളികളില്‍ നടന്നതും ജിഹാദല്ല. ഇത്തരത്തില്‍ ഹൃദയശൂന്യമായ അക്രമങ്ങളെ ഖുർആൻ അംഗീകരിക്കുന്നില്ല. സിറിയയിലും സൊമാലിയയിലും അഫ്ഗാനിസ്താനിലും മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കൊല്ലുന്നത് ജിഹാദ് അല്ല.
പ്രവാചകന്‍ സായുധപോരാട്ടങ്ങള്‍ നടത്തിയിരുന്നു, പക്ഷേ അവയൊന്നും തന്നെ കീഴടക്കാനുള്ളതായിരുന്നില്ല മറിച്ച് അതിജീവനത്തിനു വേണ്ടിയുള്ളവയായിരുന്നു. അത്തരത്തിലുള്ള ഒരു പോരാട്ടം കഴിഞ്ഞു വന്ന് പ്രവാചകന്‍ യുദ്ധം നിര്‍വ്വചിച്ചത് ‘അവനവന്റെ ഉള്ളില്‍ നടത്തുന്ന ആത്മശുദ്ധീകരണത്തിനുള്ള വലിയ ജിഹാദുമായി താരതമ്യം ചെയ്യുമ്പോള്‍ യുദ്ധം തീര്‍ത്തും ചെറിയ ഒരു ജിഹാദ് ആണ്’ എന്നാണ്. റംസാന്റെ സാരംശവും ഈ ആശയം തന്നെ.
ഇന്ത്യയില്‍ ഇത്തവണ റംസാന്‍ പുലര്‍ന്നത് പൊതുതെരഞ്ഞെടുപ്പിന്റെ ഇടയ്ക്കാണ്. അതിന്റെ ഫലമാകട്ടെ, തങ്ങള്‍ കുറെയും കൂടി അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ മുസ്ലിങ്ങളില്‍ ശക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണം തീര്‍ത്തും വര്‍ഗ്ഗീയവും പരുഷവുമായിരുന്നു. എന്നിട്ടും, മുസ്ലിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് മെസ്സേജുകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നോ അവയോടു പ്രതികരിക്കുന്നതില്‍ നിന്നോ വിട്ടു നിന്നോ? വിരുദ്ധ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ അയല്‍ക്കരുമായോ സഹപ്രവര്‍ത്തകരോടോ വഴക്കിട്ടോ?
അവരുമായി ഇഫ്താര്‍ പങ്കു വച്ചോ ? മുസ്ലിം വിരുദ്ധത ഇത്രകണ്ടു പെരുകിയ ഒരു കാലത്ത് നോമ്പ് കാലം നിഷ്കര്‍ഷിക്കുന്ന പെരുമാറ്റരീതി പാലിക്കുക എന്നത് മുസ്ലിങ്ങളെ സംബന്ധിച്ച് എളുപ്പമല്ല. പക്ഷേ അത് തന്നെയാണ് റംസാന്‍ – അടിസ്ഥാനവാസനകള്‍ക്ക് (base instincts) മുകളിലേക്ക് ഉയരാന്‍ സ്വയം പരിശീലിപ്പിക്കുക എന്നത്. ‘വിശ്വാസിയായവന്‍ ആരെയും വേദനിപ്പിക്കുന്നില്ല, ശപിക്കുന്നില്ല. അവന്‍ അധാര്‍മ്മികനല്ല, പരുക്കനുമല്ല,’ എന്നാണ് പ്രവാചകന്‍ പറയുന്നത്.
മുസ്ലിങ്ങള്‍ സാമൂഹ്യനീതി പുലര്‍ത്തണം എന്ന് നിര്‍ബന്ധിക്കുന്ന സന്ദേശങ്ങള്‍ ഗണ്യമായ അളവില്‍ ഖുർആനിലുണ്ട്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ‘സകാത്ത്’ എന്ന മത നിയമപ്രകാരമുള്ള ദാനത്തിന് (വിശ്വാസം, പ്രാർഥന, വ്രതം, തീർത്ഥാടനം എന്നിവയാണ് മറ്റുള്ളവ) റംസാന്‍ കാലത്ത് പ്രസക്തിയേറുന്നു. ഒരളവു വരെ സമ്പത്തുള്ള എല്ലാ മുസ്ലിങ്ങളും നിര്‍ബന്ധമായും അനുഷ്ടിക്കേണ്ട ഒന്നാണ് സകാത്ത്. ധനികനും ദരിദ്രനും തമ്മിലുള്ള അകലം കുറച്ച്, സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരുടെ അന്തസ്സ് വീണ്ടെടുക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.
വിഖ്യാതമായ തന്റെ അവസാന പ്രസംഗത്തില്‍ പ്രവാചകന്‍ ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്, ‘വെളുത്തവന്‍ കറുത്തവനേക്കാള്‍ ഉയര്‍ന്നവനല്ല, കറുത്തവന്‍ വെളുത്തവനേക്കാളും ഉയര്‍ന്നവനുമല്ല, ദൈവഭക്തിയിലും സത്കര്‍മ്മങ്ങളിലും ഒഴികെ.’ പ്രവാചകന്റെ ഏറ്റവും അടുത്ത രണ്ടു സഹായികൾ, ഒരു കാലത്ത് അടിമകളായിരുന്നവര്‍, പിന്നീട് മുസ്ലിം സമുദായത്തില്‍ വലിയ ആദരവ് നേടി.

ഖുര്‍ആന്‍ അത് മനോഹരമായി വിവരിക്കുന്നുണ്ട്: ‘മനുഷ്യരേ, നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു.’ ഈ സൂക്തം (ഇത് പോലെ അനേകം ഖുര്‍ആനില്‍ ഉണ്ട്) ഇസ്ലാമിന്റെ അന്തസത്തയായ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളുന്നു.
ആയിരത്തിനാനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ഉള്‍ക്കാഴ്ചകള്‍ക്ക്, ആധുനിക സമൂഹത്തിന്റെ മുഖമുദ്രകളായ വെറുപ്പിനെയും ഭയത്തിനെയും ഭിന്നതയെയും മറികടക്കാനായി നമ്മെ സഹായിക്കാനാവും. സ്നേഹത്തിന്‍റെയും സഹോദര്യത്തിന്റെയും പ്രതിജ്ഞകൾ പുതുക്കുന്നതിനും ഭിന്നതകളെ മറികടക്കാനുള്ള പാലങ്ങൾ നിർമ്മിക്കുന്നതിനുമുള്ള സമയമാണ് റംസാൻ.
Read in English: Ramzan has always been the time to look inwards, build bridges, writes Saba Rahman