അപകടകരമായ നിലയിലാണ് ഇന്ത്യയിലെ കോവിഡ്-19 സാഹചര്യം. ഈ യാഥാര്‍ഥ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായി കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് നമ്മുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നതിനു തുല്യമാണ്.
തെറ്റായി എന്താണ് സംഭവിച്ചതെന്ന് വിവരിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. മറിച്ച് എന്താണ് ചെയ്യേണ്ടതെന്ന് കണ്ടെത്തുകയെന്നതാണ്. ആരോഗ്യപരമായ കാഴ്ചപ്പാടില്‍നിന്നുകൊണ്ട് ഇനിപ്പറയുന്ന വെല്ലുവിളികളുടെ അടിയന്തര പരിഹാരം പ്രധാനമാണ്.
ഒന്നാമതായി, ഇതുവരെയയയില്ലാത്ത തരത്തിലുള്ള തൊഴിലില്ലായ്മയുടെയും കുഴഞ്ഞുമറിഞ്ഞ സമ്പദ് വ്യവസ്ഥയുടെയും കാലത്ത് വര്‍ധിച്ചുവരുന്ന പട്ടിണിയെക്കുറിച്ച് അല്‍പ്പം പറയേണ്ടതുണ്ട്. വൈറസിനെതിരെ തെളിയിക്കപ്പെട്ട സാങ്കേതിക മെഡിക്കല്‍ സംവിധാനങ്ങളുടെ അഭാവത്തില്‍, രോഗത്തിനെതിരായ ഏറ്റവും വിശ്വസനീയമായ പ്രതിരോധമാണ് ശരീരത്തിന്റെ സഹജമായ പ്രതിരോധശേഷി. വിശപ്പിന്റെ സാഹചര്യത്തില്‍ രോഗപ്രതിരോധം മണലിലെഴുതിയ വാഗ്ദാനം പോലെയാണ്.
പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ എത്രത്തോളം ഫലപ്രദമായി കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും വലിയ തോതിലുള്ള കോവിഡ് മരണങ്ങള്‍ ഒഴിവാക്കുന്നതിലുള്ള ഇന്ത്യയുടെ സാധ്യത. 80 ദശലക്ഷം കുടിയേറ്റ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസമായി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച മാസം അഞ്ച് കിലോ വീതം അരി അല്ലെങ്കില്‍ ഗോതമ്പ്, ഒരു കിലോ കടല എന്നിവ അപര്യാപ്തമാണ്.
രണ്ടാമതായി, രോഗം പടരുന്നത് മന്ദഗതിയിലാക്കുന്നതിനാല്‍ ആരോഗ്യസ കര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ലോക്ക് ഡൗണ്‍ സമയം നല്‍കുമെന്ന് കരുതപ്പെട്ടിരുന്നു. ഇത് സംഭവിച്ചതിനു നിരവധി തെളിവുകളുണ്ട്. ലക്ഷക്കണക്കിന് കോവിഡ്-19 കിടക്കകള്‍ സജ്ജമാക്കിയതായാണ് അവകാശവാദം. എന്നാല്‍ ഈ കിടക്കകള്‍ നിലവിലുള്ള ആശുപത്രി കിടക്കകള്‍ കൂടി ഉള്‍പ്പെട്ടതാണ്. ഇതുകാരണം മറ്റു പല രോഗങ്ങളും ബാധിച്ചവരുടെ ചികിത്സയില്‍ വീഴ്ച സംഭവിക്കുന്നു.
മൂന്നാമതായി, കോവിഡ് ഇതര രോഗങ്ങള്‍ കാരണം ചികിത്സയില്ലാത്ത രോഗാവസ്ഥയുടെ പ്രശ്‌നമുണ്ട്. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ ആസൂത്രണത്തില്‍ നമുക്ക് പിഴവുണ്ടായിട്ടും മറ്റു രോഗങ്ങള്‍ ബാധിച്ചവരെ അവരുടെ യുക്തിക്കു വിട്ടിരിക്കുന്നു. 2017 ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് ഡേറ്റയെ മാനദണ്ഡമായി കണക്കാക്കിയാല്‍, രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് കണ്ടെത്തി 40 ദിവസത്തിനുള്ളില്‍ 50,000 ക്ഷയരോഗികള്‍ മരിച്ചിരിക്കാം. കൂടാതെ, ദിവസം 70 ലക്ഷത്തിലധികം ഉപരി ശ്വാസകോശ സംബന്ധമായ രോഗങ്ങളും അഞ്ച് ദശലക്ഷത്തോളം അതിസാര കേസുകളുമുണ്ട്. ഹൃദ്രോഗം, ഹൃദയാഘാതം തുടങ്ങിയവ കൊണ്ടുള്ള മരണങ്ങളുമുണ്ട്. പല പൊതു, സ്വകാര്യ ആശുപത്രികളിലും പതിവ് ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗം ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല.
നാലാമതായി, സ്ഥിതിവിവരക്കണക്കുകളുടെ അവ്യക്തത. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതും സാംക്രമിക രോഗശാസ്ത്ര പ്രകാരം മികച്ചതുമായ തന്ത്രത്തിന് സമഗ്രമായ ഡേറ്റയുടെ പ്രാധാന്യം ഊന്നാതിരിക്കാന്‍ കഴിയില്ല. പക്ഷേ, നമ്മുടെ സര്‍ക്കാരുകള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് ‘ഡേറ്റ’യോട് പോരാടുന്നതായി തോന്നുന്നു. ‘തെളിവുകളുടെ അഭാവം അപൂര്‍വമായ അഭാവത്തിന്റെ തെളിവാണ്’ എന്ന് മറക്കുന്നു. ഡല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ പോലും കോവിഡ് മരണങ്ങളുടെ കൃത്യമായ രേഖ സൂക്ഷിക്കുന്നതില്‍ സംവിധാനം പരാജയപ്പെട്ടു.
അഞ്ചാമത്, പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ആരോഗ്യ മനുഷ്യശക്തി നയത്തിന്റെ അഭാവം. ചരിത്രപരമായി, നമ്മുടെ പൊതുജനാരോഗ്യ വ്യവസ്ഥയില്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള സാമൂഹികവും രാഷ്ട്രീയവും സാങ്കേതികവുമായ ധാരണകളുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഫിസിഷ്യന്‍മാരുടെ അഭാവമുണ്ട്. ഇത് നമ്മുടെ ആരോഗ്യസേവനങ്ങളുടെ മൊത്തത്തിലുള്ള ക്ലിനിക്കല്‍ ദിശാബോധവുമായി ബന്ധപ്പെട്ടതാണ്. ഇത് രോഗങ്ങള്‍ തടയാനും ചികിത്സിക്കാനും ബയോ മെഡിസിന്‍ സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നതിനെ സൂചിപ്പിക്കുന്നു. തല്‍ഫലമായി, കോവിഡ് നയ രൂപീകരണത്തില്‍ സാംക്രമികരോഗ ചികിത്സാ വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും പൂര്‍ണമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. രോഗികളുടെ ക്ലിനിക്കല്‍ മാനേജ്‌മെന്റിന് മികച്ച ക്ലിനിക്കല്‍ അറിവ് ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും സാംക്രമികരോഗ ശാസ്ത്രത്തെക്കുറിച്ചും രോഗത്തിന്റെ സാമൂഹിക സാമ്പത്തിക ചലനാത്മകതയെക്കുറിച്ചുമുള്ള അടിസ്ഥാനപരമായ ധാരണ ഒഴിവാക്കാനാവാത്തതാണ്.
Also Read: ഇപ്പോൾ വേണ്ടത് രാഷ്ട്രീയം കളിയല്ല; ദരിദ്രർക്കു സഹായം
ആരോഗ്യ പ്രവര്‍ത്തകരോടുള്ള പെരുമാറ്റം പലയിടത്തും ഹീനമായിരുന്നു. പിപിഇ (വ്യക്തിഗത സുരക്ഷാ സംവിധാനങ്ങള്‍) ആവശ്യപ്പെട്ടതിനു പല ഡോക്ടര്‍മാര്‍ക്കും കാരണം നോട്ടിസ്, സസ്പെന്‍ഷന്‍, പിരിച്ചുവിടല്‍ എന്നിവ നേരിടേണ്ടി വന്നു. കോവിഡ് സ്ഥലങ്ങളിലെ കുറഞ്ഞ ഡ്യൂട്ടി ദൈര്‍ഘ്യം, കോവിഡ്-കോവിഡേതര സ്ഥലങ്ങള്‍ തമ്മിലുള്ള ഡ്യൂട്ടി മാറ്റം എന്നിവ പോലുള്ള ന്യായമായ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടു. ഇതുമൂലം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരാകുകയും സജീവമായ ഡ്യൂട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയും മാത്രമല്ല ചെയ്തത്, നിരവധി പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു ശമ്പളം ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയതലസ്ഥാനത്തുനിന്ന് വരുന്നുണ്ട്. അസംതൃപ്തനായ ഒരു യോദ്ധാവ് അഭികാമ്യമല്ല. ഈ വിഷയങ്ങള്‍ സര്‍ക്കാരുകള്‍ ഏറ്റവും ആത്മാര്‍ഥതയോടെ കൈകാര്യം ചെയ്യണം.
മേല്‍പ്പറഞ്ഞ അനുഭവങ്ങളുടെ വെളിച്ചത്തില്‍, പകര്‍ച്ചവ്യാധിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇനിപ്പറയുന്ന പ്രവര്‍ത്തനക്ഷമമായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നു.
ഒന്നാമതായി, തെളിവുകള്‍ അടിസ്ഥാനമാക്കിയതും സാംക്രമിക രോഗശാസ്ത്ര പ്രകാരം മികച്ചതുമായ മഹാമാരി നിയന്ത്രണ തന്ത്രം രൂപീകരിക്കുന്നതിന് അത്യാവശ്യമായ വ്യവസ്ഥ പ്രഗത്ഭരും പരിചയസമ്പന്നരുമായ സാംക്രമികരോഗശാസ്ത്ര വിദഗ്ധര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍, രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന ഡോക്ടര്‍മാര്‍, ആരോഗ്യമേഖല പശ്ചാത്തലമായുള്ള സാമൂഹിക ശാസ്ത്രജ്ഞര്‍, ഫാര്‍മ, മെഡിക്കല്‍ ഉപകരണ വ്യവസായ പ്രതിനിധികള്‍, ബയോ മെഡിക്കല്‍ ശാസ്ത്രജ്ഞര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ദേശീയ സമിതി രൂപീകരിക്കണമെന്നതാണ്. പ്രമുഖ പൗരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തൊഴിലാളികളുടെ പ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചന നടത്തണം.
രണ്ടാമതായി, എല്ലാ സ്വകാര്യ ആശുപത്രികളെയും ദേശസാല്‍ക്കരിക്കാനാവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. സ്വകാര്യ ആശുപത്രികളില്‍ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കണം. ഈ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവരോട് സര്‍ക്കാര്‍ ആശുപത്രികളിലെ സമാന ഉദ്യോഗസ്ഥര്‍ക്കു ബാധകമായ പ്രതിഫലത്തില്‍ സേവനങ്ങള്‍ നിര്‍ബന്ധമായി നല്‍കാന്‍ ആവശ്യപ്പെടണം.
മൂന്നാമതായി, നഗരങ്ങളിലെ പൊതുധനസഹായമുള്ള രണ്ട്, മൂന്ന് തലത്തിലുള്ള പരിചരണ ആശുപത്രികള്‍ ശുചിത്വം മെച്ചപ്പെടുത്തി എല്ലാ നിലയ്ക്കും തയാറാക്കി നിര്‍ത്തണം. ഇവിടങ്ങളില്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുകയും ലബോറട്ടറി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ജോലിഭാരം പരിഹരിക്കുന്നതിന് അധിക ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം. രോഗികള്‍ക്കു ശരിയായ മാര്‍ഗനിര്‍ദേശവും സൗകര്യവും ഉറപ്പാക്കാന്‍ പൊതു ആശുപത്രികളുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണം. ഇതിനെല്ലാം ധനസഹായം ഉറപ്പാക്കാനായി ആരോഗ്യത്തിനായുള്ള പൊതു ചെലവ് ജിഡിപിയുടെ അഞ്ച് ശതമാനമായി അടിയന്തരമായി ഉയര്‍ത്തണം.
Also Read: വിമാന യാത്രയില്‍ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മാര്‍ഗം എന്താണ്?
നാലാമതായി, കോവിഡ് ഇതര കേസുകള്‍ക്കായി എല്ലാ ആശുപത്രികളിലും പതിവ് ഒപി വിഭാഗവും ഇന്‍-പേഷ്യന്റ് സേവനങ്ങളും പുനരാരംഭിക്കണം. ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കണം ഈ നടപടി. ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ രാവിലെയും വൈകുന്നേരവുമുള്ള ഷിഫ്റ്റുകളില്‍ ഒപികള്‍ നടത്തണം. നിസാര രോഗങ്ങള്‍ ചികിത്സിക്കാന്‍ ഗ്രാമങ്ങളില്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കണം. മുഴുവന്‍ രോഗികള്‍ക്കും പരിചാരകര്‍ക്കും ഹാന്‍ഡ് സാനിറ്റൈസറുകളും ഫെയ്‌സ് മാസ്‌കുകളും ലഭ്യമാക്കണം.
അഞ്ചാമതായി, ആരോഗ്യപരിപാലന ജീവനക്കാര്‍ക്കു ജോലിസ്ഥലത്തിന്റെ ആവശ്യകത അനുസരിച്ച് പിപിഇ നല്‍കണം. ഇവരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ ജോലിമേഖല പതിവായി മാറ്റിനല്‍കുകയും ആനുകാലിക ഡ്യൂട്ടി ഓഫുകളുള്ള ഹ്രസ്വ ഡ്യൂട്ടിയും നല്‍കുകയും വേണം.
ആറാമത്, പ്രാഥമിക, ദ്വിതീയ തലത്തിലുള്ള ആരോഗ്യ സൗകര്യങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കണം. മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും രോഗനിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പൂര്‍ണ സജ്ജരാക്കുകയും വേണം. ഈ കഠിനമായ ഉത്തരവാദിത്തം അവരിലേക്ക് എളുപ്പത്തില്‍ ഇറക്കിവയ്ക്കാന്‍ കഴിയില്ല. ഇതിനു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിലെ മുതിര്‍ന്ന അംഗങ്ങളുടെ പിന്തുണാപരമായ മേല്‍നോട്ടം ആവശ്യമാണ്. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തേണ്ട വകുപ്പുകളുടെ ബ്ലോക്ക് തല അന്തര്‍ മേഖലാ സംഘങ്ങള്‍ ആരോഗ്യ അടിയന്തിരാവസ്ഥയുടെ സ്വഭാവം വിശദീകരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വം രജിസ്റ്റര്‍ ചെയ്യാനും പരിഹാരങ്ങളുണ്ടാക്കാനുമായി ഗ്രാമങ്ങളില്‍ എത്തണം.
ഏഴാമതായി, അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരിക്കു തടയിടുന്നതിനായി സാംക്രമികരോഗ ശാസ്ത്ര സംബന്ധമായ, ക്ലിനിക്കല്‍, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ഊര്‍ജസ്വലമായ ഗവേഷണം നടത്താനായി നയം ആവിഷ്‌കരിക്കണം.
Also Read: കോവിഡ്-19 ലക്ഷണം ഇല്ലാത്ത രോഗികളില്‍ നിന്നുമുള്ള വൈറസ് വ്യാപനം ഗുരുതരമാകാന്‍ കാരണമെന്ത്?
അവസാനമായി, ഒരു പകര്‍ച്ചവ്യാധി അല്ലെങ്കില്‍ മഹാമാരി എന്നത് ബയോമെഡിക്കലായ ഒന്ന് എന്നതിനേക്കാള്‍ വളരെ വലിയ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിഭാസമാണ്. കാരണം അനാരോഗ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള ആളുകളുടെ കഴിവ് ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്. അടുത്തിടെ നാം കണ്ട വലിയ കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി ഈ സുപ്രധാന സത്യത്തിന്റെ തെളിവാണ്.
മെഡിക്കല്‍ നടപടികളെ മാത്രം ആശ്രയിക്കുന്നതിനുപകരം അണുബാധയെ പ്രതിരോധിക്കാനും പകര്‍ച്ച തടയാനുമുള്ള വ്യക്തികളുടെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥ ലഘൂകരിക്കേണ്ടത് അത്യാവശ്യമാണ്. ‘ഭക്ഷ്യസുരക്ഷ’, ‘ഉപജീവന സുരക്ഷ’ എന്നിവ ഉറപ്പാക്കുന്നത് ഇവയില്‍ പ്രധാനമാണ്. ഇക്കാര്യത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ പൊതുമണ്ഡലത്തില്‍ നിലവിലുണ്ട്. പ്രസക്തരായ വിദഗ്ധരുമായി കൂടിയാലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയും.
സര്‍ക്കാര്‍ നിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കേണ്ട സമയമാണിത്. 1897 ലെ ‘പകര്‍ച്ചവ്യാധി നിയമം’ അനുസരിച്ച് മഹാമാരികളെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം പ്രാഥമികമായി കേന്ദ്രസര്‍ക്കാരിന്റേതാണ്. പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ഉത്തരവാദിത്തം കേന്ദ്രം സംസ്ഥാനങ്ങളിലേക്കു മാറ്റരുത്.
- ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് വികാസ് ബാജ്‌പായ്. പ്രോഗ്രസിറ്റീവ് മെഡികോസ് ആന്‍ഡ് സയന്റിസ്റ്റ് ഫോറം ദേശീയ പ്രസിഡന്റാണ് ഹര്‍ജിത് സിങ് ഭാട്ടി.
Read in English: Battle against Covid-19 needs to look beyond medical measure