ഒരു ദേശമെന്ന നിലയിൽ കേരളം അതിന്റെ രാഷ്ട്രീയ ജനിതകം തിരുത്തിയ വർഷമാണ് 2021. 65 വർഷത്തെ ചരിത്രമെടുത്താൽ കാണാൻ കഴിയാത്ത ഒരു മുദ്രയാണ് 2021 കേരളത്തിനുമേൽ പതിപ്പിച്ചത്. ഒരു പക്ഷേ, കേരളത്തിന്റെ ഭാവിതലമുറയുടെ ചിത്രം കൂടി മാറ്റിവരയ്ക്കുന്ന തരത്തിലുള്ള ജനിതകമാറ്റമാണ് 2021 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായത്.
കേരളത്തിൽ 1957 മുതൽ അഞ്ച് വർഷം തികച്ച് ഭരിച്ച്, അതേ സർക്കാരിനു തുടർഭരണം ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. അഞ്ച് വർഷം എൽ ഡി എഫ് എങ്കിൽ അടുത്തത് യു ഡി എഫ് എന്ന മുന്നണി രാഷ്ട്രീയ സമവാക്യം 1980 മുതൽ മുറതെറ്റാതെ നടന്നുപോകുന്ന രീതിശാസ്ത്രം. അതിന് മുമ്പാണെങ്കിൽ ഭരിക്കുന്നവരെ പ്രതിപക്ഷത്താക്കുന്ന തിരഞ്ഞെടുപ്പ് ഫലം. അധികാരക്കളരിയിലെ ഇടതമർന്ന് വലതു ചാടിയും വലതമർന്ന് ഇടതു ചാടിയും ഭരണം മാറിമറിയുന്ന സ്ഥിതിയായിരുന്നു 2021 വരെ.
ഒറ്റത്തവണ ഭരണമെന്നതായിരുന്നു മലയാളിയുടെ, അല്ല കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ജനിതകം അല്ലെങ്കിൽ രാഷ്ട്രീയ ജാതകം. ഇടംവലം മാറി തിരിയുന്ന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയെന്ന ഉത്തമസാധാരണ ഗുണിതമായിരുന്നു എക്കാലവും തിരഞ്ഞെടുപ്പ് രാഷ്ട്രീയ നിരീക്ഷകർ നടത്തുക. ഇന്നു കാണുന്ന എൽ ഡി എഫ്, യു ഡിഎഫ് മുന്നണി സംവിധാനം വന്നശേഷം ഭരണകക്ഷിക്കു കടുത്ത മത്സരം സൃഷ്ടിച്ച രണ്ട് തിരഞ്ഞെടുപ്പുകളാണ് ഇതിനു മുൻപുണ്ടായിട്ടുള്ളൂ. ഈ കാലഘട്ടത്തിൽ ഒരിക്കൽ മാത്രം ഇഞ്ചോടിഞ്ചായി മത്സരഫലം. അതുൾപ്പെടെ എപ്പോഴും പ്രതിപക്ഷം ഭരണപക്ഷത്തേക്ക് നിഷ്പ്രയാസം ജയിച്ചുകയറുന്ന കാഴ്ചയാണ് കേരളം കണ്ടത്.

1987 ൽ അധികാരത്തിലെത്തിയ ഇ കെ നായനാരുടെ രണ്ടാം സർക്കാർ സാക്ഷരതാ പ്രവർത്തനം, ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട നിലപാട് എന്നിവയുടെ പശ്ചാത്തലത്തിലും കേന്ദ്രത്തിൽ വന്ന ഭരണ മാറ്റത്തിലെ സാധ്യത ഉപയോഗിച്ച് കേരളത്തിൽ നേടിയ ചില നേട്ടങ്ങളും വി പി സിങ് സർക്കാർ മണ്ഡൽകമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചതും ഒക്കെയായി എൽ ഡി എഫിന് അനുകൂലമായ ജനവികാരം ഉണ്ടെന്ന തോന്നലുണ്ടായി. ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ 14 ൽ 13 ജില്ലയും എൽ ഡി എഫ് പിടിച്ചെടുത്തു. സംസ്ഥാന ഭരണത്തിൽ തുടർച്ച സ്വപ്നം കണ്ട്, നാല് വർഷം പൂർത്തിയാക്കിയ സർക്കാർ പിരിച്ചുവിട്ട്, ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനും ഇടതുപക്ഷം കച്ചമുറുക്കി. എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോയത് അതിവേഗമായിരുന്നു. ദേശീയതല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിലെത്തിയ രാജീവ് ഗാന്ധി ചാവേർ ബോംബ് സ്ഫോടനം കൊല്ലപ്പെട്ടു. അതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. കേരളത്തിൽ എൽ ഡി എഫിന് ഉണ്ടായിരുന്ന മുൻകൈ ഒഴുകിപ്പോയി.
പിന്നീട് 2011 വരെ കാത്തിരിക്കേണ്ടി വന്നു അത്തരമൊരു തുടർഭരണം സ്വപ്നം കാണാൻ. 2011ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ എൽ ഡി എഫിനു കപ്പിനും ചുണ്ടിനുമിടയിലെന്നപോലെ തുടർഭരണം നഷ്ടപ്പെട്ടു. ഭരണവിരുദ്ധ വികാരം മറികടക്കാൻ അച്യുതാനന്ദൻ സർക്കാരിനെ സഹായിച്ചതിൽ ദേശീയവും പ്രാദേശികവുമായ വിഷയങ്ങളുണ്ടായിരുന്നു. 2 ജി സ്പെക്ട്രം വിവാദത്തിന്റെ പശ്ചാത്തലത്തിൽ അഴിമതി വിരുദ്ധ സമരം ഇന്ത്യയൊട്ടാകെ പടർന്നുപിടിച്ച സമയമായിരുന്നു അത്. അതിനൊപ്പം കേരളത്തിൽ 20 വർഷത്തിലേറെയായി വി എസ് നടത്തിയിരുന്ന കേസിൽ വിധി വന്നു.

ഇടമലയാർ കേസിൽ യു ഡി എഫിലെ തലതൊട്ടപ്പനായിരുന്ന മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്ന് സുപ്രിം കോടതി വിധിച്ചു. ബാലകൃഷ്ണപിള്ളയെ ജയിലിലേക്കയച്ച കോടതി വിധി വി എസിനെ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ മിശിഹയാക്കി. അതോടെ ഇടിഞ്ഞു നിന്ന വി എസ് വികാരം ആളിക്കത്തി. ഇതിനൊപ്പം മറ്റു പല ഘടകങ്ങളും ചേർന്നുവെങ്കിലും പ്രധാനമായും വി എസ് നടത്തിയ അഴിമതിവിരുദ്ധ പോരാട്ടം വെറുതയല്ലെന്ന തോന്നലായിരുന്നു. അതിന്റെ ഗുണഫലം പൂർണമായി നേടാൽ സി പി എമ്മിലെയും ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികളിലെയും തമ്മിലടി മൂലം നടന്നില്ലെന്നതാണ് വസ്തുത. കയ്യാലപുറത്തെ തേങ്ങപോലെ യു ഡി എഫ് അധികാരത്തെലത്തി.
ഈ രണ്ടു തവണയല്ലാതെ ഇതുപോലൊരു ഘട്ടത്തിലൂടെ കേരളം കടന്നുപോയിട്ടില്ല. സി അച്യുതമേനോൻ 1970 മുതൽ 1975 വരെയും പിന്നെ അടിന്തരാവസ്ഥയുടെ തണലിൽ രണ്ടു വർഷവും കൂടി ഭരിച്ചു. അടിയന്തരാവസ്ഥ സൃഷ്ടിച്ച ഭീകരതയുടെ നിഴലിൽ തന്നെ തിരഞ്ഞെടുപ്പ് നേരിടുമ്പോഴാണ് വീണ്ടും സി പി ഐ കോൺഗ്രസ് ലീഗ് സഖ്യം അധികാരത്തിലെത്തിയത്. പക്ഷേ, അപ്പോൾ നായകൻ വേറെയായി. അച്യുതമേനോൻ അധികാരത്തിൽനിന്ന് ഒഴിഞ്ഞു മാറിയിരുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ രാഷ്ട്രീയ ജനിതകത്തിലെ മാറ്റം ശ്രദ്ധേയമാകുന്നത്. കേരളത്തിൽ മുമ്പെങ്ങും കാണാത്തവിധം മാധ്യമ വിചാരണയിലൂടെ കടന്നുപോയ സർക്കാരായിരുന്നു ഒന്നാം പിണറായി വിജയൻ സർക്കാർ. അതിന്, ഓഖി, പ്രളയം, കോവിഡ് എന്നീ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ കാരണങ്ങളായുണ്ടായിരന്നു.
ഓഖിയിലും പ്രളയത്തിലും കേരളം നേരിട്ട തിരിച്ചടി വളരെ വലുതായിരുന്നു. തുടർച്ചായ പ്രകൃതി ദുരന്തങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇതേ സാഹചര്യത്തിൽ തന്നെ കേരളത്തിലേക്കും കോവിഡ് വരുന്നത്. ഇതിനൊപ്പം സർക്കാരിനെ പ്രതികൂട്ടിലാക്കിയ സ്പ്രിങ്ക്ളർ, സ്വർണക്കടത്ത് വിവാദങ്ങൾ. ആകെ അടിമുടി ഉലയുന്ന സർക്കാരെന്ന പ്രതീതി സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഇഡി, കസ്റ്റംസ് അന്വേഷണം അറസ്റ്റ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ മുടിചൂടാമന്നനായിരുന്ന ശിവശങ്കർ എന്ന ഐ എ എസ് ഉദ്യോഗസ്ഥൻ സ്വർണക്കടത്ത് കേസിൽ ജയിലിലായി. സി പി എമ്മിന്റെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി മറ്റൊരു കേസിൽ ബെംഗളുരുവിൽ അറസ്റ്റിലായി. ഒരു സർക്കാർ നിലംപൊത്താനുള്ള എല്ലാ അരങ്ങും ഒരുങ്ങി. മാധ്യമങ്ങൾ സർക്കാരിനെതിരെ ആഞ്ഞടിച്ചു. ചർച്ചകളിൽ നിഷ്പക്ഷ നിരീക്ഷ വേഷങ്ങൾ സംഘപരിവാറായും കോൺഗ്രസായും അപൂർവം ചിലരൊക്കെ സി പി എമ്മുമായുമൊക്കെ തരാതരം വേഷം മാറി. സർക്കാരിനെ പ്രതിരോധിക്കാനെത്തിയവരും എതിർക്കാനെത്തിയവരും പ്രേക്ഷകർക്ക് മുന്നിൽ കോമാളി വേഷം കെട്ടുന്ന കാഴ്ച പുതുമയല്ലാതായി.
കേരളത്തിലും പുറത്തും അകത്തും പൗരത്വനിയമം, ജമ്മു-കശ്മീർ വിഭജനം തുടങ്ങി രണ്ടാം മോദി സർക്കാർ സ്വീകരിച്ച സമീപനങ്ങൾക്കെതിരെ അതിശക്തമായ നിലപാട് സി പി എമ്മും കോൺഗ്രസും മാത്രമല്ല, ഇരുവർക്കുമൊപ്പമുള്ള ഘടകകക്ഷികളും ഒരേ തരത്തിൽ സ്വീകരിച്ചു. ബി ജെപിയും ഒപ്പം നിൽക്കുന്നവരും വേറിട്ടൊരു സമീപനം സ്വീകരിച്ചു.

കേരളത്തിൽ ആദ്യ പിണറായി സർക്കാർ സ്വീകരിച്ച ജനവിരുദ്ധ നടപടികൾ ആവശ്യം പോലെ ഉണ്ടായിരുന്നു. പൊലീസ് അതിക്രമത്തിൽ കേരളം പലപ്പോഴും വാർത്തകളിൽ നിറഞ്ഞു. മാവോയിസ്റ്റുകളെ വെടിവച്ചുകൊലപ്പെടുത്തിയ മൂന്ന് സംഭവങ്ങൾ. പൊലീസ് വെടിവയ്പിൽ മരിച്ച മാവോയിസ്റ്റിന്റെ വിലാപയാത്ര ബി ജെ പിക്കാർ തടഞ്ഞപ്പോൾ അവർക്കൊപ്പം നിന്ന പൊലീസ് നടപടി, കൊല്ലപ്പെട്ടയാളുടെ സഹോദരനെ സംസ്കാര സ്ഥലത്ത് വച്ച് യൂണിഫോം ഇടാതെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി, സി പി എമ്മിലെ പാർട്ടി കുടുംബത്തിലെ രണ്ട് വിദ്യാർത്ഥികളെ (അലൻ, താഹ) എന്നിവരെ മാവോയിസ്റ്റെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയത്, അതിനെതിരെ ഉയർന്ന ജനരോഷം. അങ്ങനെ കേരളത്തിൽ സി പി എമ്മിനും പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ ഡി എഫ് സർക്കാരിനും തോൽക്കാൻ അനവധിയായ കാരണങ്ങൾ നിൽക്കുമ്പോഴാണ് തിരഞ്ഞെടുപ്പ്. ചുരുക്കി പറഞ്ഞാൽ 1991 ലെയോ 2011ലെയോ ഇടതുപക്ഷ സർക്കാരുകൾക്കുണ്ടായിരുന്ന ഒരു അനുകൂല ഘടകവും പിണറായി വിജയൻ നേതൃത്വം നൽകിയ ഒന്നാം സർക്കാരിനുണ്ടായിരുന്നില്ല.
ഇതിനെല്ലാം പുറമെ ലോക്‌സഭയിൽ തോറ്റമ്പിയ ഇടതുപക്ഷം കേരളത്തിൽനിന്നു തുടച്ചുനീക്കപ്പെടുമെന്ന് യു ഡി എഫും ബി ജെ പിയും അവരെ പിന്തുണയ്ക്കുന്ന നിഷ്പക്ഷ നിരീക്ഷകരും നിരീക്ഷിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചതിനു കാരണം ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ തിരുമാനിച്ചതിനെതിരായ ജനവികാരമാണെന്നായിരുന്നു പൊതുവിലയിരുത്തൽ. അതിനാൽ അതേ തന്ത്രം വീണ്ടും പയറ്റാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയും തീരുമാനിച്ചു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തെ ശബരിമല വിഷയം കാര്യമായി സ്വാധീനിച്ചിട്ടില്ലെന്ന് പറഞ്ഞവരെയൊക്കെ തള്ളിപ്പറഞ്ഞ് അതേ തുറുപ്പ് വീണ്ടുമിറക്കി പ്രതിപക്ഷത്തെ ഇരുമുന്നണികളും. അതിനു ഫലം പഞ്ചായത്ത് തിരഞ്ഞെടുപ്പിനേക്കാൾ കനത്ത തിരിച്ചടി. ബി ജെ പിക്ക് കൈവശമുണ്ടായിരുന്ന ഒരേ ഒരു സീറ്റ് പോയി. കോൺഗ്രസിനും യു ഡി എഫിനും മുൻവർഷത്തേക്കാൾ സീറ്റ് കുറഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ടു കക്ഷികൾ പോയത് മാത്രമല്ല, എന്തു പറയണമെന്നറിയാത്ത നേതാക്കളുടെ പ്രസ്താവനകൾ കൂടിയായിരുന്നു കോൺഗ്രസിനെ തകർത്തത്.

കോവിഡ് ആദ്യ കാലത്തെ കിറ്റും സമൂഹ അടുക്കളയും മാത്രമായിരുന്നില്ല കേരളത്തിൽ ഇത്തവണ എൽ ഡി എഫിനെ തിരിച്ചുവരാൻ സഹായിച്ച ഘടകം. ബി ജെ പി അനുഭാവികളുടെ ഇടയിൽ 2014 മുതൽ പ്രകടമായി കാണാൻ തുടങ്ങുകയും ഇപ്പോൾ കൂടുതൽ വ്യാപകമാകുകയും ചെയ്തിരിക്കുന്ന സംഘപരിവാറുകാരായ മലയാളികളുടെയും കോൺഗ്രസിലെ ഒരുവിഭാഗം ആളുകളുടെയും കേരളത്തോടുള്ള വെറുപ്പ് ആണ്. അതോടൊപ്പം കേരളത്തെ മോശമാക്കി കാണിക്കാനുള്ള പ്രവണതയും.
ഈ പ്രവണത ശക്തമാകുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം മുതലാണ്. കേരളത്തെ സോമാലിയയുമായി താരത്യമം ചെയ്ത ബി ജെ പി നേതാക്കളുടെ പ്രചാരണം. അത് പൊളിഞ്ഞു വീണപ്പോൾ ഓരോ വിഷയത്തിലും കേരളത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗുജറാത്ത് ഗംഭീരമാണെന്ന് പറയാൻ കേരളത്തെ മോശമാണെന്ന ചിത്രീകരിക്കുകയെന്ന തന്ത്രമാണ് ആദ്യം സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവർ ചെയ്തു തുടങ്ങിയത്. 2016 തിരഞ്ഞെടുപ്പ് ഫലത്തോടെ ഇത് അതീവ ശക്തമായി. ഓഖി, 2018 ലെ പ്രളയകാലത്ത് കേരളത്തോടുള്ള വിരോധം ആളിക്കത്തിക്കുന്ന അക്കാലത്തെ പ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നോക്കിയാൽ കാണാൻ കഴിയും. പ്രളയദുരന്ത കാലത്ത് കേരളത്തോട് സ്വീകരിച്ച സമീപനം കൂടെ നോക്കിയാൽ മതി. ഇതേസമയം, സർക്കാരിനെ എതിർക്കുന്നവരിൽ പോലും പുതുതായി കേരള അനുകൂല മനോഭാവവും വളർന്നുവന്നു.
കേരള വിരുദ്ധ മനോഭാവം പ്രചരിപ്പിക്കുന്ന പ്രവണത ബി ജെ പി അനുകൂലികളിൽ മാത്രമല്ല, മറ്റ് പാർട്ടികളിൽ പെടുന്നവരും വന്നുചേർന്ന് തുടങ്ങി. ഇതിന് വ്യാപകമായി വഴിയൊരുക്കിയത് ശബരിമലയിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസും ബി ജെ പിയും ആർ എസ് എസുമൊക്കെ നടത്തിയ സമരങ്ങളായിരുന്നു. അതിനു പുറമെ കേരള സമം ന്യൂനപക്ഷ ശക്തി എന്നൊരു സമവാക്യം കൂടി രൂപപ്പെടുത്തിയെടുക്കുന്നതിൽ വിവിധ ഹിന്ദുത്വ സംഘടനകളുടെ ഭാരവാഹികൾക്കു സാധിച്ചു. അതിലേറ്റവും മികച്ച ഉദാഹരണമാണ് കേരളത്തിനെതിരെ മാർക്ക് ജിഹാദ് എന്ന വിതണ്ഡവാദം ഉയർത്തിയവർ ചെയ്തത്. കേരളത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ നടത്തുകയെങ്കിലും ചെയ്തുവെന്ന് ഓർക്കുന്നില്ല. ഫോക്കസ് ഏരിയ നൽകിയലും ഇരട്ട ചോദ്യം നൽകി പകുതി ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി എന്ന സംവിധാനത്തിലൂടെയുമൊക്കെ പരീക്ഷ നടത്തി, മൂല്യനിർണയം നടത്തിയാണ് കേരളാ സിലബസിൽ മൂല്യനിർണയം നടത്തിയത്. മറ്റ് പലരും അതൊന്നും ചെയ്തിരുന്നില്ല. എന്നിട്ടും പഴി കേരളത്തിലെ കുട്ടികൾക്കു നേരെയായി.
കേരളത്തിൽ ആരെക്കുറിച്ചും എന്തും എവിടെയും പറയാം, വ്യാജവാർത്തകളും നുണകളും ഉളുപ്പില്ലാതെ പ്രചരിപ്പിക്കാം, ജാതി അധിക്ഷേപം നടത്താം, ആരെയും വ്യക്തിഹത്യ ചെയ്യാം എന്നൊക്കെയുള്ള ഗതികെട്ട അന്തരീക്ഷത്തിലേക്ക് ശബരിമല സമരത്തോടെ നമ്മൾ വേഗത്തിൽ വഴുതി വീണു. കേരളത്തെ അപകീർത്തിപ്പെടുത്തുക എന്നതായി പ്രതിപക്ഷ ഭാഗത്ത് നിൽക്കുന്നവരുടെ പ്രധാന അജണ്ട. അതിനുള്ള വഴികൾ ഭരണപക്ഷമായ എൽ ഡി എഫ് പല നിലകളിൽ സംഭാവന ചെയ്യുകയും ചെയ്തു. എന്നാൽ എല്ലാ കക്ഷികളും അടിസ്ഥാനപരമായി ഭരണവർഗ പാർട്ടികളായതിനാൽ,ഭരണകർത്താക്കൾക്കെതിരെ ജനകീയവും കൃത്യതയുമുള്ള വിമർശനം മുന്നോട്ടുവയ്ക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുകയും ചെയ്തു. അങ്ങനെയുള്ള വിമർശനം മുന്നോട്ടു വച്ചവരെ തീവ്രവാദികൾ, മാവോയിസ്റ്റുകൾ, ഇസ്ലാമിസ്റ്റുകൾ എന്നൊക്കെ പലനിലകളിൽപ്പെടുത്തി ആക്രമിക്കുന്നതിൽ ഭരിക്കുന്നപാർട്ടികളും പ്രതിപക്ഷ പാർട്ടികളും ഒരുപോലെ രംഗത്തെത്തി.
വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കു കേരളത്തിലെ നേട്ടങ്ങൾ പിണറായി വിജയനോ ഉമ്മൻ ചാണ്ടിയോ സൃഷ്ടിച്ചതല്ലെന്നു തിരിച്ചറിവുള്ള പാർട്ടികൾ തന്നെയാണ്. കേരള രൂപീകരണത്തിനു മുൻപും ശേഷമുണ്ടായ ഒരുപാട് മുന്നേറ്റങ്ങളുടെ ഭാഗമായി രൂപപ്പെട്ടതാണെന്നുമുള്ള ചരിത്രവസ്തുതയെ കൂടുതൽ ഭയപ്പെടുന്നവരാണ് കേരളത്തെ അപകീർത്തിപ്പെടുന്നതിന മുന്നിൽ വാക്കും വാളുമൊക്കെയായി രംഗത്തിറങ്ങിയത്.
കോവിഡ് ഒന്നാം തരംഗം കേരളം ലോകത്തിനു മുന്നിൽ തല ഉയർത്തി നിന്നപ്പോൾ അതിനെതിരെ വ്യാപക ക്യാംപയിൻ നടത്തിയ ,സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. രണ്ടാം തരംഗത്തിൽ കേരളം അടിപതറിയപ്പോൾ ഈ പ്രൊഫൈലുകളിൽ കണ്ട സന്തോഷ തരംഗം കോവിഡ് രണ്ടാം തരംഗത്തേക്കാൾ വ്യാപനശേഷി കൂടിയതായിരുന്നുവെന്ന് കാണാം.

രാഷ്ട്രീയ തിരഞ്ഞെടുപ്പെന്നത് ഇല്ലാതാവുകയും അരാഷ്ട്രീയ വിഷയങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളുമാണ് കുറച്ചുകാലമായി കേരളത്തിൽ അരങ്ങേറുന്നത്. കേരളത്തിലെ ബലഹീനമായ സാമൂഹികഘടനയിൽ പുതിയ ജീർണതയുടെ ജനിതകമാണ് ഈ തിരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നത്. ദുർബലമായ പ്രതിപക്ഷം വ്യക്തിവൈരാഗ്യത്തിന്റെയും കേരളത്തോടുള്ള വെറുപ്പിന്റെയും അലകൾ സൃഷ്ടിച്ച് അധികാരത്തിലെത്താനുള്ള ശ്രമവും ഏതോ ഒരു കാൽപ്പനിക കേരള സ്വപ്നത്തിനെ ആധാരമാക്കി അതിനെ നേരിടാനുള്ള ശ്രമവും തമ്മിലുള്ള ഏറ്റുമുട്ടലായി ആ തിരഞ്ഞെടുപ്പ് മാറി. യാഥാർത്ഥ്യത്തിൽനിന്ന് അകന്ന രാഷ്ട്രീയ പാർട്ടികളുടെയും അവരെക്കുറിച്ചുള്ള ജനതയുടെയും വിധിയെഴുത്തായി ഫലം. രാഷ്ട്രീത്തിനു പകരം ജാതിയും മതവും ബലാബലം നോക്കുന്ന ഒരു ഭൂമികയിലേക്ക് കേരളം വഴിമാറുന്നുവോയെന്ന് ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് തിരഞ്ഞെടുപ്പിനു മുന്നിൽ കേരളം കണ്ടതും ഇപ്പോൾ ശക്തിപ്പടുന്നതും.
അതുകൊണ്ടു തന്നെ കേരളത്തിലെ ഭാവിക്കു മുന്നിൽ പ്രതീക്ഷയുടെ ജാലകങ്ങളല്ല, നിരാശയുടെയും തകർച്ചയുടെയും വരുംകാലത്തേക്കുള്ള വാതിലുകളാണ് ഇവ തുറക്കുക. കേരളത്തിലെ ഭരണത്തുടർച്ചയിൽ വെളിപ്പെടുന്ന ഭരണപരാജയങ്ങളിലേക്കു കൺതുറന്നു നോക്കിയാൽ കേരളത്തെ കാത്തിരിക്കുന്നത് വലിയൊരു ദുരന്തമായേക്കാമെന്നതാണ് ഈ ജനതിക മാറ്റം നൽകുന്ന സൂചന. അരാഷ്ട്രീയ വാദത്തിന്റെയും പൊലീസ് രാജിന്റെയും മാഫിയാ ലോകത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭൂമികയാക്കി കേരളത്തെ മാറ്റുന്നതിലേക്കുള്ള ജാതകമാണോ 2021 ലെ വിരലടയാളം പതിപ്പിച്ചതെന്ന ചോദ്യമാണ് ഈ ഫലം ഉയർത്തുന്നത്.
2021 അവസാനിച്ച് 2022ലേക്കു കേരളം കടക്കുമ്പോൾ നമ്മുടെ തല കുനിപ്പിക്കാനുള്ള ശ്രമത്തിൽ എല്ലാ പാർട്ടികളും ആഞ്ഞു ശ്രമിക്കുന്നു. ഭരിക്കുന്നവരുടെ പിടിപ്പുകേടിനേക്കാൾ വലിയ പിടിപ്പുകേടിലും അധികാരക്കൊതയിലും തമ്മിലടിക്കുന്ന പ്രതിപക്ഷ കക്ഷികൾ. കേരളം എങ്ങോട്ടെന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.