Onam 2019: Onapottan: ഓണപ്പൊട്ടന്: ഉത്രാടനാളിൽ ഓണപ്പൊട്ടന്റെ കുടമണിക്കിലുക്കം കേൾക്കുന്നതോടെ തുടങ്ങുകയായി വടക്കൻ മലബാറുകാരുടെ ഓണാഘോഷം. കപ്പടാ മീശ, കുടവയർ, തിളങ്ങുന്ന കിരീടം…ഓണാഘോഷങ്ങളിലെ പതിവ് രൂപമല്ല വടക്കൻ മലബാറിന്റെ മനസിലെ മാവേലി. ചുവപ്പുടുത്ത്, കിരീടം ചൂടി, മുഖത്തു ചായം തേച്ച്, നീളൻ മുടിയും താടിയും അണി ഞ്ഞ് ഓരോ വീട്ടിലുമെത്തി പ്രജകളെ കണ്ട് ഒന്നും ഉരിയാടാതെ അനുഗ്രഹം ചൊരിഞ്ഞ്, ഒരിടത്തും നിൽക്കാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഓണപ്പൊട്ടനാണ് ഇവിടെ മാവേലിത്തമ്പുരാൻ.
Onapottan History
ഓണപ്പൊട്ട വേഷധാരികളിലെ കാരണവരാണു വടകര ഏറാമല ചെറുവത്തുപറമ്പത്ത് കുഞ്ഞിരാമൻ പണിക്കർ. പന്ത്രണ്ടാം വയസിൽ അച്ഛന്റെ കൈപിടിച്ച് ഓണപ്പൊട്ടനായതാണു കുഞ്ഞിരാമൻ. എഴുപത്തിയാറാം വയസിലും പഴയ ചിട്ടകളൊന്നും തെറ്റിക്കാതെയാണ് അദ്ദേഹം വേഷമണിയുന്നത്.
“നാല്പ്പതിയൊന്നു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷം ഉത്രാടം നാളിൽ പുലർച്ചെ രണ്ടിന് എഴുന്നേറ്റു കുളിച്ച്, പിതൃക്കൾക്കു കലശം സമർപ്പിച്ച്, പൂജ നടത്തിയാണ് വേഷം കെട്ടുക. തുടർന്ന് രാവിലെ ആറിനു വീട്ടിലുള്ളവർക്ക് അനുഗ്രഹം നൽകി മറ്റു വീടുകളിലേക്കു യാത്രയാകും. തിരുവോണ ദിവസവും ഇതാവർത്തിക്കും. വൈകിട്ട് ഏഴിനു വീട്ടിൽ തിരിച്ചെത്തുന്നതുവരെ ആരോടും ഉരിയാടില്ല”- 65 വർഷത്തെ അനുഭവം പങ്കു വയ്ക്കുകയാണു പണിക്കർ.
ഒരിടത്തും നിൽക്കാതെ ഗ്രാമീണ വഴികളിലൂടെ നേരിയ വേഗത്തിൽ ഓടിക്കൊണ്ടാണ് ഓണപ്പൊട്ടന്റെ സഞ്ചാരം. അനുഗ്രഹം നൽകാൻ വീടുകളിലെത്തിയാലും നിൽക്കാതെ താളം ചവിട്ടിക്കൊണ്ടിരിക്കും. കുടമണിക്കിലുക്കം അടുത്തെത്തുമ്പോഴേക്കും അരി നിറച്ച നാഴിയും കത്തിച്ച നിലവിളക്കുമായി ഓണപ്പൊട്ടനെ വരവേൽക്കാൻ ഓരോ വീട്ടുകാരും ഒരുങ്ങിയിട്ടുണ്ടാവും. നാഴിയിൽ നിന്ന് അല്പം അരിയെടുത്തു പൂവും ചേർത്ത് ചൊരിഞ്ഞ് അനുഗ്രഹിക്കും. അരിയും പണവും ദക്ഷിണയായി സ്വീകരിച്ച് അടുത്ത വീട്ടിലേക്ക്.
മലയ സമുദായത്തിൽപ്പെട്ടവരാണു പരമ്പരാഗതമായി ആചാരമായി ഓണപ്പൊട്ടന്റെ വേഷം കെട്ടുന്നത്. സഹോദരൻ മുകുന്ദൻ ഉൾപ്പെടെ കുഞ്ഞിരാമൻ പണിക്കരുടെ 10 ബന്ധുക്കൾ ഓണപ്പൊട്ടന്മാരാണ്.
“പണ്ടൊക്കെ ദേശം തിരിച്ചായിരുന്നു ഓണപ്പൊട്ടന്മാർ സഞ്ചരിക്കുക. ഇന്നിപ്പോ അത്തരം സമ്പ്രദാങ്ങളൊന്നുമില്ല. ഓരോ ഓണപ്പൊട്ടനും 200-300 വീടുകൾ സഞ്ചരിച്ച് അനുഗ്രഹം നൽകുന്നു. “- കുഞ്ഞിരാമൻ പണിക്കർ പറഞ്ഞു.
അത്തം തുടങ്ങുന്നതോടെ വേഷവും ആടയാഭരണങ്ങളും ഒരുക്കാൻ തുടങ്ങുകയായി. ചുവപ്പ് കച്ചമുണ്ട് (കാണി), കിരീടം, ചാമരം, മുടി, മുന്നാക്ക്,കുരുത്തോല കൊണ്ട് അലങ്കരിച്ച പനയോലക്കുട, കുടമണി, തൊക്കാമ്പ് (ദക്ഷിണ സ്വീകരിക്കാനുള്ള തോൾസഞ്ചി) എന്നിവയാണ് ഓണപ്പൊട്ടന്റെ പ്രധാന വേഷവിധാനം.
കൈകൊണ്ട് നിർമിക്കുന്നവയാണു വേഷവിതാനങ്ങളും കിരീടവും ആഭരണങ്ങളും.കദളിവാഴയുടെ പോള ചീന്തിയെടുത്ത് ഉണക്കി മഞ്ഞനിറം ചേർത്താണ്
നീളൻ മുടിയും താടിയും നിർമിക്കുക. കവുങ്ങിൻ പാള കൊണ്ട് രൂപമുണ്ടാക്കി അതിൽ ഒറോപ്പ കൈത ചീന്തിയെടുത്ത് നാരുകളും മറ്റും പിടിപ്പിച്ച് തെച്ചിപ്പൂ കെട്ടുന്നതോടെ കിരീടമൊരുങ്ങി.
Onam 2019: Onapottan: കിരീടം തലയിൽ അണിഞ്ഞു കഴിഞ്ഞാൽ പിന്നെ സംസാരമില്ല. ആംഗ്യം മാത്രം. തന്നെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മഹാവിഷ്ണുവിനോട് തന്റെ പ്രജകളെ കാണാൻ വർഷത്തിൽ രണ്ടു ദിവസം അനുവദിക്കണമെന്നായിരുന്നു മഹാബലിയുടെ ഏക ആവശ്യം. ആരോടും ഒന്നും സംസാരിക്കരുതെന്ന നിബന്ധനയോടെയാണത്രെ വിഷ്ണു ഈ ആവശ്യം അംഗീകരിച്ചത്. ഇതാണത്രെ ഒരിടത്തും നിൽക്കാതെ സഞ്ചരിച്ച്, ഉരിയാടാതെ അനുഗ്രഹം നൽകുന്നന്നതിന്റെ ഐതിഹ്യമെന്നു കുഞ്ഞിരാമൻ പണിക്കർ വിശദമാക്കുന്നു.
മുരിക്കുമരത്തിന്റെ തടി ഉപയോഗിച്ചാണ് ആഭരണങ്ങളിൽ പ്രധാനമായ വള നിർമിക്കുന്നത്. ചായില്യവും മനയോലയും നിലവിളക്ക് എണ്ണയുടെ കരിയും ഉപയോഗിച്ചാണു മുഖത്തെഴുത്ത്. പച്ചരി അരച്ച് കൈകളിൽ തേച്ചുപിടിപ്പിക്കും. തുടർന്ന് കൈകളിൽ തെച്ചിപ്പൂ കെട്ടിവയ്ക്കും.
ഓണപ്പൊട്ടനായി അനുഗ്രഹം നൽകാൻ സഞ്ചരിക്കുമ്പോൾ ഭാര്യ സരോജിനിയോ കൊച്ചുമകനോ കുഞ്ഞിരാമൻ പണിക്കരുടെ സഹായിയായി കൂടെയുണ്ടാവുക
പരേതനായ കണാരൻ പണിക്കരുടെയും മാതുവിന്റെയും മകനായ കുഞ്ഞിരാമാൻ പണിക്കർ തെയ്യം, ചെണ്ട കലാകാരൻ കൂടിയാണ്. വിഷ്ണുമൂർത്തി, ഗുളികൻ, കുട്ടിച്ചാത്തൻ, വസൂരിമാല, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന തെയ്യവേഷങ്ങൾ. വീടിനടുത്തുള്ള ചേരിയേരി ക്ഷേത്രത്തിൽ ഓണേശ്വരൻ തിറയും കെട്ടിയാടാറുണ്ട്. ഈ വേഷം കെട്ടിക്കഴിഞ്ഞാൽ രണ്ടു ദിവസത്തിനൊടുവിൽ തിറ തീരുന്നതുവരെ ചലിച്ചു കൊണ്ടേയിരിക്കണം. ഈ ദിവസങ്ങളിൽ ദാഹം മാറ്റാൻ ഇളനീർ മാത്രമാണു കഴിക്കുകയെന്നു കുഞ്ഞിരാമൻ പണിക്കർ പറഞ്ഞു.
സർക്കാർ പ്രസിൽ പ്യൂണായിരുന്ന കുഞ്ഞിരാമൻ പണിക്കർ 1999ലാണു വിരമിച്ചത്. ഷൊർണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്
Read Here: Onam 2019, Onavillu: കലയും പാരമ്പര്യവും സമന്വയിക്കുന്ന ഓണവില്ല്