ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടട്ടെയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന ഇന്ത്യയുടെ വിദേശനയത്തെ മോദി ലംഘിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയിലായിരുന്നു മോദിയുടെ പ്രസ്താവന.
പരിപാടിയിൽ തന്റെ തിരഞ്ഞെടുപ്പു പ്രചാരണ മുദ്രവാക്യത്തെ ഓർമിപ്പിച്ച് ‘അബ്കി ബാര്‍ ട്രംപ് സര്‍ക്കാറെ’ന്നു മോദി പറഞ്ഞു. ട്രംപിന്റെ നേതൃപാടവത്തേയും അമേരിക്കയോടുള്ള സ്നേഹത്തേയും ആരാധിക്കുന്നുവെന്നും മോദി പറഞ്ഞു.
Reminding you that you are in the USA as our Prime Minister and not a star campaigner in US elections.
— Anand Sharma (@AnandSharmaINC) September 22, 2019
യുഎസ് തിരഞ്ഞെടുപ്പിലെ താര പ്രചാരകനല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ ട്വിറ്ററിലൂടെ തുറന്നടിച്ചു. ”മിസ്റ്റര്‍ പ്രധാനമന്ത്രി, നിങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതിലൂടെ ഇന്ത്യയുടെ വിദേശനയം ലംഘിച്ചു. ഇന്ത്യയുടെ ദീര്‍ഘദൂര പദ്ധതികള്‍ക്ക് വിരുദ്ധമാണിത്” ആനന്ദ് ശര്‍മ്മ പറഞ്ഞു.
Read More: ഇന്ത്യയുടെ വളര്‍ച്ച ചിലരെ അസ്വസ്ഥരാക്കുന്നു; ട്രംപിനെ മുന്നിലിരുത്തി പാക്കിസ്ഥാനെതിരെ മോദി
”അമേരിക്കയുമായുള്ള നമ്മുടെ ബന്ധം നിഷ്പക്ഷമായിരുന്നു. റിപ്പബ്ലിക്കന്‍സിനേയും ഡെമോക്രാറ്റുകളേയും ഒരുപോലെയാണ് സമീപിച്ചത്. ട്രംപിന് വേണ്ടി നിങ്ങള്‍ നടത്തിയ പ്രചാരണം ഇന്ത്യയുടേയും അമേരിക്കയുടേയും ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണ്” ആനന്ദ് ശർമ്മ പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook