/indian-express-malayalam/media/media_files/uploads/2023/07/Delhi-Floods.jpg)
താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്
ന്യൂഡല്‍ഹി: യമുന നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതോടെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. നിലവില്‍ യമുനയിലെ ജലനിരപ്പ് 207.71 മീറ്ററാണ്. ഇനിയും ഉയരാതിരിക്കാനാണ് കേന്ദ്ര സഹായം കേജ്രിവാള്‍ ആവശ്യപ്പെട്ടത്.
ഇടപെടല്‍ ആവശ്യപ്പെട്ട് കേജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. "ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മഴ പെയ്യുന്നില്ല. മഴ മൂലമല്ല യമുനയിലെ ജലനിരപ്പ് ഉയരുന്നത്. ഹത്നികുണ്ഡ് ബണ്ടില്‍ നിന്ന് ഹരിയാന വലിയ അളവിൽ വെള്ളം തുറന്നുവിടുന്നതിനാലാണിത്," കേജ്രിവാള്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
ബാധിക്കപ്പെട്ട മേഖലയില്‍ കഴിയുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് കേജ്രിവാള്‍ നിര്‍ദേശിച്ചു. "ക്യാമ്പുകളിൽ ഭക്ഷണവും ടോയ്‌ലറ്റും ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. സർക്കാർ ദുരിതാശ്വാസ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരെയും ഞാന്‍ കണ്ടു. സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്," കേജ്രിവാള്‍ പറഞ്ഞു.
ഓള്‍ഡ് റെയിൽവേ ബ്രിഡ്ജിന് സമീപം യമുനയുടെ ജലനിരപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് 207.55 മീറ്ററായി രേഖപ്പെടുത്തിയതിന് പിന്നാലെ കേജ്രിവാള്‍ അടിയന്തര യോഗം വിളിച്ചിരുന്നു.
ഇന്ന് രാത്രിയോടെ യമുനയിലെ ജലനിരപ്പ് 207.72 ആയി ഉയരുമെന്ന് കേന്ദ്ര ജല കമ്മിഷന്‍ പ്രവചിച്ചിട്ടുണ്ട്. ഡല്‍ഹിക്ക് ഈ വാര്‍ത്ത ശുഭകരമല്ല. ജലനിരപ്പ് ഉയരില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രം മതിയായ ഇടപെടല്‍ നടത്തണം, കേജ്രിവാള്‍ ട്വീറ്റ് ചെയ്ത്.
യമുനയിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ രക്ഷാപ്രവർത്തനം ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഡൽഹിയിലെ മയൂർ വിഹാറിലെ യമുന ഖാദറിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. നഗരത്തിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം ഡൽഹി പോലീസ് നിരോധന നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.