ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ ബുധനാഴ്‌ച അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതിയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പങ്കെടുക്കും.
ഹർത്താലിൽ പങ്കെടുക്കുന്നവർ
ബിഎംഎസ് ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകൾ ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്‌തത്.
ഓട്ടോ, ടാക്‌സി, മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ പൊതുഗതാഗതം തടസപ്പെടും. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടുക. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. കർഷകരും കർഷകത്തൊഴിലാളികളും ബുധനാഴ്‌ച ഗ്രാമീണ ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
അവശ്യ സർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.
പണിമുടക്ക് കേരളത്തിൽ
കേരളത്തിൽ പണിമുടക്ക് ഹർത്താലിന്റെ പ്രതീതിയുണ്ടാക്കും. ഓട്ടോ, ടാക്‌സി തൊഴിലാളി യൂണിയനുകൾ ശക്തമായി പണിമുടക്കിനെ പിന്തുണയ്‌ക്കുന്നുണ്ട്. എന്നാൽ കടകൾ തുറക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിട്ടുണ്ട്. നിർബന്ധിച്ചുള്ള കടയപ്പിക്കൽ ഉണ്ടാകില്ലെന്നാണ് സൂചന.
പണിമുടക്കിന് കാരണം
തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.