scorecardresearch

അനധികൃത കുടിയേറ്റക്കാരിയെന്ന് മുദ്രകുത്തി നാടുകടത്തി; നിറവയറുമായി സുനാലി സ്വന്തം മണ്ണിൽ മടങ്ങിയെത്തി

കഴിഞ്ഞ ജൂണിലാണ് ഡൽഹിയിൽ കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്തിരുന്ന സുനാലിയെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്

കഴിഞ്ഞ ജൂണിലാണ് ഡൽഹിയിൽ കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്തിരുന്ന സുനാലിയെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്

author-image
WebDesk
New Update
Sunali Khatun

സുനാലി ഖാത്തൂൻ

കൊൽക്കത്ത: അനധികൃത കുടിയേറ്റക്കാരിയെന്നാരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയായ യുവതി, സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് സ്വന്തം നാട്ടിൽ തിരിച്ചെത്തി. ബിർഭൂം സ്വദേശിനിയായ സുനാലി ഖാത്തൂൻ (25) ആണ് ശനിയാഴ്ച പൈക്കർ ഗ്രാമത്തിലെ വീട്ടിലെത്തിയത്. എന്നാൽ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ രാംപൂർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

വെള്ളിയാഴ്ചയാണ് സുനാലിയും എട്ട് വയസ്സുള്ള മകനും മെഹദിപൂർ അതിർത്തി വഴി ഇന്ത്യൻ മണ്ണിൽ തിരികെയെത്തിയത്. മാൾഡയിൽ 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് ആംബുലൻസിൽ ഇവരെ വീട്ടിലെത്തിച്ചത്. അഞ്ചുവയസ്സുകാരിയായ മകളെയും മാതാപിതാക്കളെയും കണ്ടുമുട്ടിയ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയാകാൻ നിരവധി ഗ്രാമവാസികൾ തടിച്ചുകൂടിയിരുന്നു.

Also Read: ഗോവയിൽ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർക്ക് ദാരുണാന്ത്യം

"എന്നെയും മകനെയും തിരികെ കൊണ്ടുവന്നതിന് എല്ലാവരോടും നന്ദിയുണ്ട്. എന്നാൽ ഇനി ഒരിക്കലും ഞാൻ ഡൽഹിയിലേക്കില്ല. അവിടെ വെച്ചാണ് ഡൽഹി പൊലീസ് ഞങ്ങളെ പിടികൂടിയതും അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് അയച്ചതും. പശ്ചിമ ബംഗാൾ സ്വദേശികളായ ഇന്ത്യക്കാരാണെന്ന് കേണപേക്ഷിച്ചിട്ടും അവർ ചെവിക്കൊണ്ടില്ല. ഭാഗ്യവശാൽ, ബംഗ്ലാദേശിലെ പൊലീസും ജയിൽ അധികൃതരും എന്നോട് നന്നായി പെരുമാറി," സുനാലി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് ഡൽഹിയിൽ കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്തിരുന്ന സുനാലിയെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത്. ജൂൺ 26-നാണ് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. സുനാലിയുടെ ഭർത്താവ് ഡാനിഷ് ഷെയ്ഖ്, മറ്റൊരു ബന്ധുവായ സ്വീറ്റി ബീവി എന്നിവരും കുട്ടികളും ഇപ്പോഴും ബംഗ്ലാദേശിൽ തുടരുകയാണ്. ഇവരുടെ ഇന്ത്യൻ പൗരത്വത്തിൽ കേന്ദ്രസർക്കാർ തർക്കം ഉന്നയിച്ചിരിക്കുന്നതിനാലാണ് മോചനം വൈകുന്നത്.

Also Read: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭൂരിഭാഗം പ്രശ്‌നങ്ങൾക്കും കാരണം പാക് സൈന്യം: എസ്. ജയശങ്കർ

മാനുഷിക പരിഗണന കണക്കിലെടുത്താണ് സുനാലിയെ തിരിച്ചെത്തിക്കാൻ സർക്കാർ തയ്യാറായതും സുപ്രീം കോടതി നിർദ്ദേശം നൽകിയതും. തൻ്റെ ഭർത്താവിനെയും മറ്റുള്ളവരെയും എത്രയും വേഗം തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് സുനാലി അഭ്യർത്ഥിച്ചു. മകൾ ആരോഗ്യവതിയായി നാട്ടിൽ കുഞ്ഞിന് ജന്മം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും മറ്റുള്ളവരെ കൂടി തിരിച്ചെത്തിക്കണമെന്നും സുനാലിയുടെ പിതാവ് ഭോഡു ഷെയ്ഖ് പറഞ്ഞു.

Read More: തീവെട്ടിക്കൊള്ള വേണ്ട; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സർക്കാർ

West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: