/indian-express-malayalam/media/media_files/2025/12/30/kuldeep-sengar-2025-12-30-08-01-09.jpg)
കുൽദീപ് സിങ് സെൻഗർ
ന്യൂഡൽഹി: കുറ്റവാളിയായ കുൽദീപ് സിങ് സെൻഗറിന് തൂക്കുകയർ ലഭിക്കുന്നതുവരെ തന്റെ നിയമപോരാട്ടം തുടരുമെന്ന് ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിത. സെൻഗറിന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് അതിജീവിതയുടെ പ്രതികരണം.
"ഇത് എന്റെ മാത്രം പോരാട്ടമല്ല. എന്നെ പിന്തുണയ്ക്കുന്ന, അല്ലെങ്കിൽ സമാനമായ ക്രൂരതകൾ അനുഭവിച്ച ഈ രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും വേണ്ടിയുള്ള നീതിക്കായുള്ള പോരാട്ടമാണ്," അതിജീവിത ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. സുപ്രീം കോടതി വിധിയെ താൻ പൂർണമനസോടെ സ്വാഗതം ചെയ്യുന്നുവെന്നും കോടതികളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.
തന്റെ കുടുംബം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക-സുരക്ഷാ പ്രതിസന്ധികളെക്കുറിച്ചും അതിജീവിത തുറന്നു പറഞ്ഞു. "ജീവിതം ഒരു തമാശയായി മാറിയിരിക്കുകയാണ്," അവർ പറഞ്ഞു. സംഭവം നടക്കുമ്പോൾ 15 വയസുണ്ടായിരുന്ന അതിജീവിത ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ തന്റെ ഭർത്താവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ശാരീരിക വെല്ലുവിളികൾ നേരിടുന്ന അമ്മയാണ് കുട്ടികളെ നോക്കുന്നതെന്നും അവർ പറഞ്ഞു.
സെൻഗറിന്റെ അനുയായികൾ ഭർത്താവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്നും കുടുംബത്തിന് നേരെ ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അതിജീവിത ഭയപ്പെടുന്നു. ഇതിനോടകം തന്നെ വേണ്ടപ്പെട്ട പലരെയും തനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനിയും എന്താണ് കാണാൻ ബാക്കിയുള്ളതെന്നും അവർ ചോദിച്ചു.
തനിക്ക് ലഭിച്ച ജോലി നഷ്ടപ്പെട്ടതിൽ വിഷമമില്ലെന്നും, കുടുംബം ഇതിലും വലിയ ദുരന്തങ്ങൾ കണ്ടിട്ടുണ്ടെന്നും എത്ര കാലം വേണമെങ്കിലും പോരാട്ടം തുടരുമെന്നും അതിജീവിതയുടെ ഭർത്താവും വ്യക്തമാക്കി.
Also Read: മരണാനന്തര ചടങ്ങിലെ ഭക്ഷണം വില്ലനായി; പേവിഷ ഭീതിയിൽ ഒരു ഗ്രാമം മുഴുവൻ ആശുപത്രിയിലേക്ക്
ഉന്നാവ് ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡൽഹി ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നേരത്തെ, കേസ് അന്വേഷിച്ച സിബിഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സെൻഗറിന്റെ ജാമ്യം റദ്ദാക്കിയത്. പ്രതിയെ അടിയന്തരമായി ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Read More: ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണം; '100 മീറ്റർ ചട്ടം' അംഗീകരിച്ച വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us