/indian-express-malayalam/media/media_files/uploads/2018/11/om-prakash.jpg)
ലക്‌നൗ: മുസ്‌ലിം സ്ഥലപ്പേരുകൾ മാറ്റിയ ബിജെപിയെ വിമർശിച്ച് ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രിയും ശുൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) പ്രസിഡന്റുമായ ഓം പ്രകാശ് രാജ്ഭർ. മുസ്‌ലിം സ്ഥലപ്പേരുകൾ മാറ്റിയ ബിജെപി ആദ്യം അവരുടെ മുസ്‌ലിം നേതാക്കന്മാരുടെ പേരുകൾ മാറ്റണമെന്ന് ഓം പ്രകാശ് ആവശ്യപ്പെട്ടു. കാബിനറ്റ് മന്ത്രി മൊഹ്സിൻ റാസ, ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ, കേന്ദ്രമന്ത്രി മുക്തർ അബ്ബാസ് നഖ്‌വി എന്നിവുടെ പേരുകൾ മാറ്റാനാണ് ഓം പ്രകാശ് ആവശ്യപ്പെട്ടത്.
അലഹബാദിനെ പ്രയാഗ്‌രാജെന്നും ഫൈസാബാദിനെ അയോധ്യയെന്നും പേര് മാറ്റിയ യുപി സർക്കാരിന്റെ നടപടിയെയാണ് ഓം പ്രകാശ് ചോദ്യം ചെയ്തത്. കഴിഞ്ഞ വർഷം വാാരണാസിക്ക് അടുത്തുളള മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് ദീൻ ദയാൽ ഉപാധ്യായ എന്നാക്കി മാറ്റിയിരുന്നു. മുസാഫർ നഗർ ജില്ലയെ ലക്ഷ്മി നഗർ എന്നാക്കി മാറ്റണമെന്ന് കഴിഞ്ഞ വെളളിയാഴ്ച ബിജെപി എംഎൽഎ സംഗീത് സോം ആവശ്യപ്പെട്ടിരുന്നു.
''ഈ സർക്കാർ പിന്നാക്ക വിഭാഗക്കാരെയും ദലിതരെയും പാവപ്പെട്ടവരെയും തെറ്റായ വഴിയിലാണ് നയിക്കുന്നത്. അവർക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധമില്ല. അതിനാൽ തന്നെ മക്കളെ പഠിപ്പിക്കുന്നതിനെക്കുറിച്ചോ അവർക്ക് ജോലി വേണം എന്നതിനെക്കുറിച്ചോ അവർ ചിന്തിക്കുന്നില്ല. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ അവർ (ബിജെപിക്കാർ) പല കുതന്ത്രങ്ങളും നടത്തുന്നുണ്ട്. അവർ സ്ഥലങ്ങളുടെ പേരുകൾ മാറ്റുകയാണ്. സ്ഥലപ്പേരുകൾ മാറ്റുന്ന നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ നേതാക്കന്മാരുടെ പേരുകൾ മാറ്റുന്നില്ല?. മൊഹ്സിൻ റാസ, ഷാനവാസ് ഹുസൈൻ, മുക്തർ അബ്ബാസ് നഖ്‌വി എന്നീ പേരുകൾ മാറ്റൂ. ആദ്യം ഇത് ചെയ്യൂ, അതിനുശേഷം ഇവിട ശ്രദ്ധ വയ്ക്കാം. ഇതൊക്കെ നാടകമാണ്,'' ഓം പ്രകാശ് പറഞ്ഞു.
''മുഗളന്മാരും മുസ്‌ലിംകളും നൽകിയ പേരുകളാണ് ഞങ്ങൾ മാറ്റുന്നതെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ മുസ്‌ലിം സമുദായത്തിൽ ജനിക്കുകയും മാതാപിതാക്കൾ മുസ്‌ലിം പേരുകൾ നൽകുകയും ചെയ്തവർ കാബിനറ്റിലുണ്ട്. അവരെന്തുകൊണ്ടാണ് തങ്ങളുടെ പേരുകൾ മാറ്റാത്തത്?,'' എസ്ബിഎസ്പി പ്രസിഡന്റ് ദി സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.
വാർത്തകളിൽ പേര് വരാനായി ചില രാഷ്ട്രീയ നേതാക്കൾ ഇത്തരത്തിൽ ചില സൂത്രങ്ങളൊക്കെ പ്രയോഗിക്കാറുണ്ടെന്നായിരുന്നു ഓം പ്രകാശിന് ബിജെപി വക്താവ് ഹരീഷ് ശ്രീവാസ്തവ നൽകിയ മറുപടി. ''രാജ്ഭർ ജി അത്തരത്തിലൊരു നേതാവാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അടുത്തിടെയാണ് അദ്ദേഹം പ്രസ്താവന ഇറക്കിയത്. ഇതിൽനിന്നും തന്നെ അദ്ദേഹം എങ്ങനെയുളള രാഷ്ട്രീയക്കാരനാണെന്ന് മനസ്സിലാക്കാം,'' ഹരീഷ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.