/indian-express-malayalam/media/media_files/aGbaBmw9NVkI171tvk8M.jpg)
തെലങ്കാനയിലെ പരിതാപകരമായ അവസ്ഥയിൽ നിന്നും കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുന്ന ഫലമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം. അഞ്ച് വർഷം മുമ്പ് 2018ലെ 19 സീറ്റിലേക്ക് ഒതുങ്ങിയ കോൺഗ്രസ് അവിടെ നിന്ന് 60-ലധികം സീറ്റുകളുമായാണ് തെലങ്കാനയിൽ അധികാരത്തിലേറാൻ പോകുന്നത്. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് അനുമുല രേവന്ത് റെഡ്ഡി (56) പാർട്ടിയുടെ മുഖമായി ഉയർന്നുവരുകയും ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയെ (ബിആർഎസ്) ആക്രമണോത്സുകമായി നേരിടുയും ചെയ്തതിന്റെ ഫലമാണ് കോൺഗ്രസിന് ലഭിച്ചത്.
ഒക്ടോബറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും കോൺഗ്രസിന്റെ ഈ കുതിപ്പ് പ്രവചിക്കാൻ പ്രയാസമായിരുന്നു. ആ സമയത്ത്, വിവിധ ഗ്രൂപ്പുകൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളിൽ ഉലഞ്ഞു നിന്ന കോൺഗ്രസിനെ ഒരുമിച്ച് നിർത്താൻ രേവന്തിന് ബുദ്ധിമുട്ടായിരുന്നു. "സ്വേച്ഛാധിപത്യം", "സ്വന്തം അനുയായികളെ പ്രോത്സാഹിപ്പിക്കുക" എന്നീ ആരോപണങ്ങൾ ഉന്നയിച്ച് പ്രാദേശിക നേതാക്കൾ അദ്ദേഹത്തിനെതിരെ പരാതി ഉന്നയിച്ചതായി പറയപ്പെടുന്നു.
എന്നാൽ രേവന്ത് മണ്ണിലിറങ്ങി ജോലി ചെയ്തു. പ്രതിദിനം കുറഞ്ഞത് നാല് റാലികളെ അഭിസംബോധന ചെയ്തു, സ്വയം ഒരു സംസ്ഥാന തല നേതാവായി രൂപാന്തരപ്പെട്ടു. ഉന്നത നേതൃത്വവുമായി, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുമായി നല്ല ബന്ധം സ്ഥാപിച്ചു.
എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ചില പ്രശ്നങ്ങൾ വീണ്ടും ഉയർന്നു വന്നേക്കാം. പാർട്ടിക്കുള്ളിൽ ഇപ്പോഴും വിഭാഗീയത രൂക്ഷമാണ്; മുൻ ടിപിസിസി അധ്യക്ഷൻ എൻ ഉത്തം കുമാർ റെഡ്ഡിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതായി സൂചനയുണ്ട്.
ശനിയാഴ്ച, ബിആർഎസിനെതിരെ പരാതി നൽകാൻ ടിപിസിസി നേതാക്കൾ ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജിന്റെ ഓഫീസിലെത്തിയപ്പോൾ സംഘത്തിന് നേതൃത്വം നൽകിയത് ഉത്തം കുമാറായിരുന്നു. കോൺഗ്രസ് എംഎൽഎമാരും കേന്ദ്രനേതൃത്വവും ചേർന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമെന്ന് ഉത്തം കുമാർ പറഞ്ഞപ്പോള്‍ രേവന്ത് പിന്നണിയിലായിരുന്നു.
രേവന്തിന്റെ രാഷ്ട്രീയ യാത്ര
എബിവിപിയിലൂടെയാണ് രേവന്തിന്റെ രാഷ്ട്രീയപ്രവർത്തനത്തിന്റെ തുടക്കം. പിന്നീട് തെലുങ്ക് ദേശം പാർട്ടി (ടിഡിപി)യിലേക്ക് മാറിയ അദ്ദേഹം 2009, 2014 തിരഞ്ഞെടുപ്പുകളിൽ കൊടങ്ങൽ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
കൈക്കൂലി വിവാദത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ടിഡിപി വിട്ടു. 2017 ഒക്ടോബറിൽ മാത്രമാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്, 2018 ലെ തിരഞ്ഞെടുപ്പിൽ ബിആർഎസിനോട് കൊടങ്ങലിൽ പരാജയപ്പെട്ടു. ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം തിരിച്ചുവരികയും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽക്കാജ്ഗിരി പാർലമെന്റ് മണ്ഡലത്തിൽ വിജയിക്കുകയും ചെയ്തു.
കെസിആറിനെയും (ബി ആർ എസ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു) കുടുംബത്തെയും നേരിട്ട് എതിർക്കുന്നുവെന്ന കാര്യത്തിൽ രേവന്ത് ഏറെ ശ്രദ്ധേയനാണ് - കെ സി ആറിന്റെ മകനും മന്ത്രിയുമായ കെ താരകരാമ റാവു, മകൾ കെ കവിത; മരുമകൻ ടി ഹരീഷ് റാവു - പൊതു പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും ഇവർക്കെതിരായ ആക്രമണത്തിലെ കുന്തമുനയാണ് രേവന്ത്. 2020-ൽ, ഒരു കെട്ടിടത്തിന്റെ ചിത്രമെടുക്കാൻ ഡ്രോൺ "നിയമവിരുദ്ധമായി" ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രേവന്തിനെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. ഒരു സംസ്ഥാന മന്ത്രിയുടേതാണ് ഈ കെട്ടിടം എന്നും ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ചതാണെന്നും ആരോപിച്ചാണ് രേവന്ത് ചിത്രമെടുക്കാൻ ശ്രമിച്ചത്.
2021 ജൂണിൽ ടിപിസിസി അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചു. അന്നുമുതൽ, രേവന്ത് ഒരു പ്രതിപക്ഷ നേതാവ് എന്ന തന്റെ പ്രതിച്ഛായ ശക്തിപ്പെടുത്താനാരംഭിച്ചു.
അദ്ദേഹത്തിന്റെ പ്രൊഫൈലിന് കൂടുതൽ ഉത്തേജനം നൽകിക്കൊണ്ട്, സ്ഥിരം മണ്ഡലമായ കൊടങ്കലിൽ മത്സരിക്കുന്നതിന് പുറമെ ബിആർഎസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിനെതിരെ കാമറെഡ്ഡിയിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് ഇത്തവണ രേവന്തിനെ നിയോഗിച്ചു.
എന്നാൽ, കോൺഗ്രസിനുള്ളിൽ കാര്യങ്ങൾ അത്ര സുഗമമല്ല, രേവന്തിന്റെ വളർച്ച, മുതിർന്ന പാർട്ടി നേതാക്കളായ എൻ ഉത്തം കുമാർ റെഡ്ഡി, ടി ജയപ്രകാശ് റെഡ്ഡി, വി ഹനുമന്ത റാവു, മധു യക്ഷി ഗൗഡ്, എം ശശിധർ റെഡ്ഡി, ജെ ഗീതാ റെഡ്ഡി എന്നിവരുമായി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കന്നതായി പറയപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.