ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീവ ജാഗ്രത പാലിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജീവ് ഗാന്ധിയെ ആക്രമിച്ച മാതൃകയില്‍ മോദിയെ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പൂനെ പൊലീസ് റിപ്പോര്‍ട്ടിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ‘പ്രധാനമന്ത്രിയുടെ സുരക്ഷ ഗൗരവകരമായാണ് ഞങ്ങളെന്നും കാണുന്നത്. തോറ്റ യുദ്ധത്തിലാണ് മാവോയിസ്റ്റുകള്‍ പോരാടുന്നത്. രാജ്യത്തെ 10 ജില്ലകളില്‍ മാത്രമാണ് അവരിപ്പോള്‍ ഉള്ളത്’, രാജ്നാഥ് സിഗ് പറഞ്ഞു.
എന്നാല്‍ പൂനെ പൊലീസിന്റെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. മോദിയുടെ പഴയകാല തന്ത്രമാണ് ഇവിടെയും നടപ്പാകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ‘ഇത് മുഴുവന്‍ നുണയാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ മോദി മുഖ്യമന്ത്രി ആയിരുന്നത് മുതലുളള തന്ത്രമാണിിത്. മുഖം വികൃതമാകുമ്പോഴൊക്കെ ‘വധിക്കാന്‍ നീക്കം’ എന്ന വാര്‍ത്തയുണ്ടാക്കും. അത്കൊണ്ട് തന്നെ ഇതില്‍ എത്രമാത്രം വസ്തുതയണ്ടെന്ന് അന്വേഷണം നടത്തണം’, കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.
നരേന്ദ്ര മോദിയെ, രാജീവ് ഗാന്ധിയെ വധിച്ച മാതൃകയിൽ വകവരുത്താൻ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. മഹാരാഷ്ട്രയിലെ കോറേ ഗാവ് ഭീമയിൽ മാവോയിസ്റ്റുകളിൽ നിന്ന് സംഘടനയുടെ കേന്ദ്ര കമ്മിറ്റി പുറപ്പെടുവിച്ച രഹസ്യ ഇമെയിൽക്കത്തും പിടിച്ചതായി പൊലീസ് അവകാശപ്പെട്ടു.
പൂനെ കോടതിയിൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഉജ്വല പവാർ പോലീസിന്റെ കണ്ടെത്തൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിടിയിലായ അഞ്ചുപേരിൽ നിന്നു കിട്ടിയ ലാപ്ടോപ്പിൽ നിന്ന് ഇ മെയിലിൽ കിട്ടിയ കത്ത് പോലീസ് കണ്ടെത്തുകയായിരുന്നു. മോദിയുടെ പേര് പരാമർശിക്കാതെയാണ് പ്ലീഡർ കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിന്നാണ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ 5 പേർ അറസ്റ്റിലായത്. ഇവരിലൊരാൾ ഒരു മുൻ പ്രധാനമന്ത്രിയുടെ സ്റ്റാഫായിരുന്നയാളാണ്.
എൽഗാർ പരിഷത്ത് ഓർഗനൈസർ സുധീർ ധാവ് ലെ, മുംബൈ കേന്ദ്രമായ റിപ്പബ്ലിക്കൻ പാന്തേഴ്സ് ജാതി അനാച്ചി ചൽവാൽ (ആർ പി ), ദൽഹി കേന്ദ്രമായ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രി സണേഴ്സ് സംഘടനയുടെ റോണാ വിൽസൺ, നാഗ്പൂരുകാരൻ അഭിഭാഷകൻ സുരേന്ദ്ര ഗാഡ് ലിങ് (അസോസിയേഷൻ ഓഫ് പീപ്പിൾസ് ലോയേഴ്സ് ), നാഗ്പൂർ യൂണിവേഴ്സിറ്റി പ്രൊഫസർ ഷോമാ സെൻ, മുൻ പ്രധാനമന്ത്രിയുടെ ഗ്രാമവികസന പരിപാടികളുടെ മേൽനോട്ടക്കാരൻ മഹേഷ് റൗത്ത് എന്നിവരാണ് അറസ്റ്റിലായത്.