/indian-express-malayalam/media/media_files/2026/01/13/maharastra-2026-01-13-12-12-21.jpg)
താക്കറെ സഹോദരങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ (Express Photo)
മുംബൈ: ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷം മുംബൈയിൽ ഒരേ വേദിയിൽ എത്തിയ താക്കറെ സഹോദരങ്ങൾ - ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയും - ജനുവരി 15-ന് നടക്കാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ മുന്നറിയിപ്പാണ് നൽകിയത്.
Also Read:പിഎസ്എല്‍വി സി-62 ദൗത്യം പരാജയം; ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ
മുംബൈ നഗരം ഗുജറാത്തിന് 'കൈമാറ്റം' ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു അവരുടെ പ്രധാന ആരോപണം. എന്നാൽ, ഈ ആരോപണങ്ങളെ ബിജെപി ശക്തമായി എതിർത്തു.
ഗുരുതര ആരോപണങ്ങൾ
"മുംബൈയെ മഹാരാഷ്ട്രയിൽ നിന്ന് പിടിച്ചെടുത്ത് ഗുജറാത്തിനോട് ചേർക്കുക എന്നത് അവരുടെ എക്കാലത്തെയും പദ്ധതിയാണ്,' ഞായറാഴ്ച നടന്ന റാലിയിൽ രാജ് താക്കറെ ആരോപിച്ചു. 'പണം ഉപയോഗിച്ചും, ഭൂമി വാങ്ങിക്കൂട്ടിയും, ആളുകളെ കുടിയേറ്റിപ്പാർപ്പിച്ചുമാണ് അവർ ഇതിന് കളമൊരുക്കുന്നത്. ഭൂമി പിടിച്ചെടുക്കൽ ഒരു ദീർഘകാല പദ്ധതിയാണ്... ഭൂമിയും ഭാഷയുമാണ് നിങ്ങളുടെ സ്വത്വം. അത് നഷ്ടപ്പെട്ടാൽ, നിങ്ങളുടെ സ്വത്വം അവസാനിച്ചു"-ദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഉദ്ധവ് താക്കറെയും സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു. '2012-ൽ ബാലാസാഹെബ് താക്കറെയുടെ മരണശേഷം, ബിജെപിയുടെ ഉന്നത നേതൃത്വം മുംബൈയുടെ മേൽ അവകാശവാദം ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നു,' ഉദ്ധവ് പറഞ്ഞു. എന്നാൽ, തലമുറകളായി മുംബൈയിൽ ജീവിക്കുന്ന ഗുജറാത്തികൾക്ക് ഇത്തരം രാഷ്ട്രീയവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, താക്കറെ സഹോദരങ്ങളുടെ ആരോപണങ്ങൾ 'വ്യാജ പ്രചാരണം' മാത്രമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ മറ്റ് വിഷയങ്ങളില്ലാത്തതിനാലാണ് ഇരുവരും ഇത്തരം ആരോപണങ്ങളുമായി വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 'മുംബൈയിൽ സമുദായങ്ങളുടെ പേരിൽ അത്തരമൊരു വിഭജനമില്ല. മുംബൈയുടെ പ്രാധാന്യം കുറയ്ക്കാനോ മഹാരാഷ്ട്രയിൽ നിന്ന് അതിനെ അടർത്താനോ ആർക്കും കഴിയില്ല,' ഫഡ്നാവിസ് വ്യക്തമാക്കി.2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളിൽ അവിഭക്ത ശിവസേന ഗുജറാത്തി വോട്ടർമാരെ ആകർഷിക്കാൻ ഉപയോഗിച്ച മുദ്രവാക്യങ്ങളും ബിജെപി നേതാക്കൾ ഓർമ്മിപ്പിച്ചു.
ചരിത്രപരമായ പശ്ചാത്തലം
മുംബൈ നഗരം മഹാരാഷ്ട്രയുടെ കൈവിട്ടുപോകുമോ എന്ന ഭയം ശിവസേനയുടെയും എംഎൻഎസിന്റെയും രാഷ്ട്രീയ പ്രചാരണങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. 1950-കളിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ, ബോംബെ (മുംബൈ) ആർക്കൊപ്പം നിൽക്കണമെന്നത് വലിയ തർക്കവിഷയമായിരുന്നു. അന്ന് ഗുജറാത്തി വ്യവസായികളുടെ നേതൃത്വത്തിലുള്ള 'ബോംബെ സിറ്റിസൺസ് കമ്മിറ്റി', ബോംബെ മഹാരാഷ്ട്രയുടെ ഭാഗമാകുന്നതിനെ എതിർത്തിരുന്നു.
എന്നാൽ, 'സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം' ഇതിനെതിരെ ശക്തമായി പോരാടുകയും, 1960 മെയ് 1-ന് ബോംബെ തലസ്ഥാനമായി മഹാരാഷ്ട്ര സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തു. അന്ന് മുതൽ 'പുറത്തുനിന്നുള്ളവരുടെ ഭീഷണി' എന്ന ആശയം മറാഠി വികാരം ആളിക്കത്തിക്കാനും വോട്ട് ബാങ്ക് ഉറപ്പിക്കാനും ശിവസേന തന്ത്രപരമായി ഉപയോഗിച്ചുവരുന്നു.വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിൽ തങ്ങളുടെ രാഷ്ട്രീയ തിരിച്ചുവരവിന് ഇതേ തന്ത്രം പയറ്റുകയാണ് താക്കറെ സഹോദരങ്ങൾ.
Read More:ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം; വിവിധ ഏജൻസികളെ ഉൾപ്പെടുത്തി ഉന്നതതല സമിതി രൂപീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us