/indian-express-malayalam/media/media_files/2026/01/28/ayatollah-ali-khamenei-iran-us-trump-2026-01-28-21-10-48.jpg)
Iran-Us Tensions Updates
വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്ന സൂചനകൾക്കിടയിൽ, അത്തരമൊരു ആക്രമണം പശ്ചിമേഷ്യയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ചർച്ചകൾ സജീവമാകുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിക്ക് ഉത്തരവിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിബിസിയുടെ വിശകലനത്തെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്ന പ്രധാന ഏഴ് സാഹചര്യങ്ങൾ ഇവയാണ്
പരിമിതമായ ആക്രമണവും രാഷ്ട്രീയ മാറ്റവും
ഇറാനിലെ വിപ്ലവ ഗാർഡുകളുടെ താവളങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവ ലക്ഷ്യമിട്ട് അമേരിക്ക വ്യോമ-നാവിക ആക്രമണങ്ങൾ നടത്തിയേക്കാം. ഈ സാഹചര്യത്തിൽ ഇറാന്റെ ഭരണകൂടം ദുർബലമാവുകയും ജനകീയ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യപരമായ മാറ്റത്തിലേക്ക് രാജ്യം നീങ്ങുകയും ചെയ്‌തേക്കാം. എന്നാൽ ഇറാഖിലും ലിബിയയിലും ഉണ്ടായതുപോലെ ഇത് വലിയ അസ്ഥിരതയ്ക്കും കാരണമായേക്കാം.
ഭരണകൂടം നയം മാറ്റുന്നു
സൈനിക സമ്മർദ്ദത്തിന് മുന്നിൽ ഇറാന്റെ നേതൃത്വം മുട്ടുമടക്കുകയും തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നതാണ് രണ്ടാമത്തെ സാഹചര്യം.
Also Read:ഇറാൻ-അമേരിക്ക ചർച്ചകൾ ഒമാനിൽ; ആണവ നയതന്ത്രത്തിൽ നിർണ്ണായക നീക്കവുമായി അബ്ബാസ് അരാഗ്ചി
പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ കുറയ്ക്കാനും ആണവ പരീക്ഷണങ്ങളിൽ നിന്ന് പിന്മാറാനും അവർ നിർബന്ധിതരായേക്കാം. പക്ഷേ, പതിറ്റാണ്ടുകളായി മാറ്റങ്ങളെ പ്രതിരോധിക്കുന്ന ഇറാന്റെ ഭരണസംവിധാനം അത്ര പെട്ടെന്ന് നയം മാറ്റാൻ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.
തകർച്ചയും സൈനിക ഭരണവും
അമേരിക്കൻ ആക്രമണം മൂലം ഭരണകൂടം തകരുകയും എന്നാൽ ജനകീയ പ്രതിഷേധങ്ങൾ ഫലം കാണാതിരിക്കുകയും ചെയ്താൽ, ഇറാൻ വിപ്ലവ ഗാർഡുകൾ ഭരണം പിടിച്ചെടുത്തേക്കാം. രാജ്യം പൂർണ്ണമായും സൈനിക ഭരണത്തിന് കീഴിലാവുന്ന ഈ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കും.
ഇറാന്റെ തിരിച്ചടി
തങ്ങളെ ആക്രമിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയേക്കാം. കൂടാതെ ഇസ്രായേൽ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചേക്കാം.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ
ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചേക്കാം. കടലിൽ കുഴിബോംബുകൾ വിന്യസിച്ചും കപ്പലുകൾ തടഞ്ഞും ഇറാൻ നടത്തുന്ന നീക്കം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും. ഇത് ലോക സമ്പദ്വ്യവസ്ഥയെ തന്നെ ബാധിച്ചേക്കാം.
നേരിട്ടുള്ള നാവിക യുദ്ധം
പേർഷ്യൻ ഗൾഫിൽ അമേരിക്കൻ നാവികസേനയും ഇറാനും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. വേഗതയേറിയ ബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ച് അമേരിക്കൻ യുദ്ധക്കപ്പലുകളെ വളയുന്ന 'സ്വാം അറ്റാക്ക്' ഇറാൻ പയറ്റിയേക്കാം. അമേരിക്ക ഇതിനകം തന്നെ രണ്ട് വിമാനവാഹിനിക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
അരാജകത്വവും ആഭ്യന്തര യുദ്ധവും
ഭരണകൂടം വീഴുകയും പകരം മറ്റൊരു സംവിധാനം ഇല്ലാതിരിക്കുകയും ചെയ്താൽ ഇറാൻ വലിയ അരാജകത്വത്തിലേക്ക് നീങ്ങാം. കുർദ്ദുകൾ, ബലൂചികൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹങ്ങൾക്കും ഇത് വഴിവെച്ചേക്കാം.
Also Read:ഉടൻ ഇറാൻ വിടണം; പൗരന്മാർക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക
അയൽരാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് അഭയാർത്ഥികൾ പ്രവഹിക്കുന്ന സാഹചര്യം മേഖലയെയാകെ തകിടം മറിക്കും.നിലവിൽ പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സന്നാഹം വർദ്ധിപ്പിച്ചിരിക്കുകയാണ്. പത്ത് ദിവസത്തിനുള്ളിൽ നിർണ്ണായകമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രസിഡന്റ് ട്രംപ് നൽകിയിരിക്കുന്ന സൂചന.
Read More:യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ; മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us