/indian-express-malayalam/media/media_files/uploads/2019/01/mamata-cats-002.jpg)
കൊല്‍ക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടറിന് ഇറങ്ങാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മാള്‍ഡ വിമാനത്താവളത്തിലെ എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് മമത ബാനര്‍ജി സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന റാലിയുടെ മുന്നോടിയായാണ് അമിത് ഷാ എത്തുന്നത്. മാള്‍ഡ എയര്‍സ്ട്രിപ്പിന് എതിര്‍വശത്തുളള ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കില്‍ ഹെലികോപ്ടര്‍ ഇറക്കിക്കൊളളാനാണ് നിർദ്ദേശം.
ജനുവരി 18ന് ബിജെപി അയച്ച അപേക്ഷയ്ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ് അയച്ച മറുപടിയില്‍ മാള്‍ഡ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അനുമതി നല്‍കാത്തതെന്ന് അറിയിച്ചിട്ടുണ്ട്. മണലും മറ്റ് സാധനങ്ങളും റണ്‍വേയിലാണ് ഉളളതെന്നും ഹെലികോപ്ടറിന് സുരക്ഷിതമായി ഇറങ്ങാനാവില്ലെന്നും അറിയിച്ചിട്ടുണ്ട്. പണികൾ നടക്കുന്നതിനാല്‍ താല്‍ക്കാലിക ഹെലിപാഡ് സജ്ജമാക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം എയര്‍പോര്‍ട്ടിലില്ല,’ എന്നാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഔദ്യോഗികമായി അറിയിച്ചത്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ നിരത്തി മമത ബാനർജി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇതേ ഹെലിപാഡിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മമത ബാനർജി ഹെലികോപ്ടർ ഇറങ്ങിയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഹെലിപാഡിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതിൽ അറ്റകുറ്റപണികൾ നടക്കുകയോ നിർമ്മാണ വസ്തുക്കൾ കൂട്ടിയിടുകയോ ചെയ്തിട്ടില്ല. നിലവിൽ ഹെലികോപ്ടറുകൾക്ക് ലാൻഡ് ചെയ്യാൻ കഴിയുന്ന സ്ഥിതി അവിടെയുണ്ട്. അമിത് ഷാക്ക് ലാൻഡിങ് അനുമതി നിഷേധിച്ചത് രാഷ്ട്രീയ പകപോക്കലാണെന്നും രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.