/indian-express-malayalam/media/media_files/uploads/2019/01/mamata-cats-002.jpg)
കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മാല്‍ഡയില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയില്ലെന്ന വിവാദത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. അമിത് ഷായുടെ ഹെലികോപ്റ്റര്‍ മാൾഡയിൽ തന്നെ ഇറക്കാന്‍ അനുമതി നല്‍കിയെങ്കിലും ചില സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടികാട്ടി പിന്നീട് മറ്റൊരിടത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്കാർ വിഷയം വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
"ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരായത് കൊണ്ടാണ് സമ്മേളനം നടത്താൻ ബിജെപിക്ക് അനുമതി നല്‍കിയത്. എന്നാല്‍ ബിജെപിക്കാര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ്," മമത ബാനര്‍ജി പറഞ്ഞു.
പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് പലപ്പോഴും തന്റെ ഹെലികോപ്റ്റർ പോലും മറ്റൊരിടത്ത് ഇറക്കിയിട്ടുണ്ടെന്ന് മമത പറഞ്ഞു. എന്നാൽ മമത അധികാര ദുർവിനിയോഗം നടത്തുകയാണെന്നും, അമിത് ഷായുടെ ഹെലികോപ്റ്റർ മാൾഡയിൽ ഇറക്കാൻ അനുമതി നൽകാതെ അതിന് വ്യാജ ന്യായികരണങ്ങൾ നൽകുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
നാളെ നടക്കുന്ന ബിജെപി റാലിയിലും മഹാസമ്മേളനത്തിലും പങ്കെടുക്കാനാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ പശ്ചിം ബംഗാളിലെത്തുന്നത്. മാൾഡയിൽ ഹെലികോപ്റ്റർ മാർഗം എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷ കാരണങ്ങൾ ചൂണ്ടികാട്ടി മറ്റൊരിടത്തേക്ക് മാറ്റാൻ അവശ്യപ്പെട്ടു. പിന്നാലെയാണ് ബിജെപി പ്രവർത്തകർ മമതയ്ക്കെതിരെ തിരിഞ്ഞത്.
മാല്‍ഡ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞദിവസം ഹെലികോപ്റ്റര്‍ ഇറക്കിയ അതേസ്ഥലത്താണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് അനുമതി നിഷേധിച്ചത്, അതിന് വ്യക്തമായ തെളിവുകളുമുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പകപോക്കലാണെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.