ലണ്ടൻ: വിജയ് മല്യയുടെ വായ്പാ തട്ടിപ്പു കേസില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അനുകൂല നടപടിയുമായി ലണ്ടന്‍ കോടതി. രാജ്യത്തെ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയോളം വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വിജയ് മല്യയുടെ ലണ്ടനിലെ വസതികള്‍ റെയ്ഡ് ചെയ്യാനും സ്വത്തുകള്‍ കണ്ടു കെട്ടാനും ലണ്ടന്‍ കോടതി അനുമതി നല്കി.
ഇതിനായി ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമായിരുന്നു ലണ്ടന്‍ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മല്യ ഇപ്പോള്‍ താമസിക്കുന്ന വെല്‍വിനിലെ ലെവാര്‍വാക്ക് ആന്‍ഡ് ബ്രാംബെല്‍ ലോഡ്ജിലും ലണ്ടനിന് സമീപത്തുള്ള ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ വിജയ് മല്യയുടെ വസതിയിലും പരിശോധന നടത്താന്‍ സാധിക്കും.
ഉത്തരവ് പ്രകാരം യുകെ ഹൈക്കോടതിയുടെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഏജന്റുമാര്‍ക്കും വിജയ് മല്യയുടെ കീഴിലുള്ള ലേഡിവാക്ക്, ക്യൂന്‍ ഹൂ ലെയ്ന്‍, ടെവിന്‍, വെല്വിന് ആന്‍ഡ് ബ്രാംബെല്‍ ലോഡ്ജ്, വെല്‍വിനിലെ ലെവാര്‍വാക്ക് ആന്‍ഡ് ബ്രാംബെല്‍ ലോഡ്ജ് തുടങ്ങിയ സ്ഥപാനങ്ങളില്‍ റെയ്ഡ് നടത്തനാണ് ഉത്തരവില്‍ അനുമതി ലഭിച്ചിരിക്കുന്നത്.
കോടതി വിധിക്കെതിരെ മല്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ പതിമൂന്ന് ബാങ്കുകളുടെ കണ്‍സോർഷ്യമാണ് ലണ്ടന്‍ കോടതിയെ സമീപിച്ചത്.