കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ബുധനാഴ്ച്ച അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹീം കുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. നിര്‍മ്മാണ കരാര്‍ ആര്‍ഡിഎസിന് നല്കാന് മന്ത്രി ഗൂഡാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ഡിഎസ് ഉടമ സുമിത് ഗോയലുമായി നേരിട്ടായിരുന്നു ഇടപാടുകളെന്നും മന്ത്രിക്ക് കമ്മീഷന് കിട്ടിയ തുകയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതയില്‍ സമര്‍പ്പിച്ച റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കി.
പാലം നിര്‍മാണത്തിലെ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള ക്രമക്കേട് മൂലം പൊതു ഖജനാവിന് 13 കോടിയുടെ നഷ്ടമുണ്ടാക്കിയതായും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍ബിഡിസികെ, കെആര്‍എഫ്ബി, കിറ്റ്കോ ഉദ്യോഗസ്ഥരുമായി 2013ല്‍ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നത്. ചട്ടവിരുദ്ധമായി ടെന്‍ഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാല്‍ കോടി രൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡിനു നല്കി. 13.5 ശതമാനം പലിശയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലോണ്‍ നല്കുമ്പോള് ആര്‍ഡിഎസിന് അഡ്വാന്‍സ് നല്‍കിയത് ഏഴ് ശതമാനം പലിശയ്ക്കാണെന്നും ഇതുവഴി 85 ലക്ഷം രൂപ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read More: ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തതെന്ന് ചെന്നിത്തല; രാഷ്ട്രീയ പ്രേരിതമെന്ന് ഉമ്മൻ ചാണ്ടി
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നാലര കോടിയുടെ കണക്കില്‍ പെടാത്ത നിക്ഷേപമുണ്ടെന്ന് ആദായ നികുതി വകുപ്പ് 2017ല്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിപ്പിച്ച ഐടി വകുപ്പിന്റെ പ്രൊഹിബിഷന്‍ ഓര്‍ഡര്‍ മന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. നടപടി ഒഴിവാക്കാനായി ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡിപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിച്ചു.
നികുതി വെട്ടിച്ചതില്‍ പിഴ ഒടുക്കിയതിന്റെ രസീതുകളും ഇബ്രാഹിം കുഞ്ഞിന്റെ വീട്ടീല് നിന്നും വിജിലന്‍സ് കണ്ടെത്തി. രണ്ടേകാല്‍ കോടി നികുതി കുടിശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചു. നാലേകാല്‍ കോടിയുടെ ഉറവിടം എവിടെന്നു പറയാന്‍ ഇബ്രാഹിംകുഞ്ഞിന് ഇനിയും കഴിഞ്ഞിട്ടില്ല. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ആണോ ഇതൊന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.