/indian-express-malayalam/media/media_files/uploads/2018/09/cats-8.jpg)
ഭോപ്പാല്‍: ഭീഷണിപ്പെടുത്തുകയും രാജ്യദ്രോഹി എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത എബിവിപി പ്രവര്‍ത്തകരുടെ കാല് പിടിച്ച് അദ്ധ്യാപകന്‍. മദ്ധ്യപ്രദേശിലെ മണ്ട്സൂര്‍ ജില്ലയിലെ കോളേജ് അദ്ധ്യാപകന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മണ്ട്സൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് കോളേജിലെ പ്രൊഫസര്‍ ദിനേശ് ഗുപ്‌തയുടേതാണ് വീഡിയോ. ദിനേശ് ഗുപ്‌ത ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ ക്ലാസിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ദേശദ്രോഹി എന്ന് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പ്രൊഫസര്‍ പ്രകോപിതനായി.
ക്ലാസില്‍ നിന്ന് ഇറങ്ങി വന്ന പ്രൊഫസര്‍ ഓരോ വിദ്യാര്‍ഥികളുടെയും കാല് പിടിക്കുകയാണ് ചെയ്തത്. അദ്ധ്യാപകന്റെ അപ്രതീക്ഷിത പ്രവൃത്തിയില്‍ നിന്ന് ഓടി മാറാനാണ് എബിവിപി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഒടുവില്‍ ഒരു മുതിര്‍ന്ന അദ്ധ്യാപകന്‍ വന്ന് തടയുന്നത് വരെ ദിനേശ് ഗുപ്ത കാലുപിടിക്കല്‍ തുടർന്നു. വീഡിയോയ്ക്ക് ഒടുവില്‍ "പഠിപ്പിക്കുകയെന്ന തെറ്റാണ് ഞാന്‍ ചെയ്തത്" എന്ന് അദ്ദേഹം പറയുന്നതായും കാണാം.
"അവര്‍ വിദ്യാര്‍ത്ഥികളല്ല, രാഷ്ട്രീയക്കാരാണ്. അവര്‍ എന്നെ രാജ്യദ്രോഹി എന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവരുടെ മുന്നില്‍ തല കുനിച്ചത്. വിദ്യാര്‍ഥികള്‍ പഠിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുകയും വേണം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. മറ്റ് നടപടികളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല." പ്രൊഫസര്‍ ഗുപ്ത പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.