/indian-express-malayalam/media/media_files/uploads/2022/10/mulayam-singh-yadav.jpg)
ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എസ്‌പി അധ്യക്ഷനും യാദവിന്റെ മകനുമായ അഖിലേഷ് ആണ് മരണ വിവരം സ്ഥിരീകരിച്ചത്.
1938 നവംബർ 22 നാണ് മുലായം സിങ് യാദവ് ജനിച്ചത്. മുതിർന്ന ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും സമാജ്‌വാദി പാർട്ടിയുടെ മേധാവിയുമായിരുന്നു. മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. 1989-ലാണ് ആദ്യമായി യുപി മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. 1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി മുലായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി.
യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ.
മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ''ശ്രീ മുലായം സിങ് യാദവ് ജി ഒരു ശ്രദ്ധേയ വ്യക്തിത്വമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുകയും എളിമയുള്ള ഒരു നേതാവെന്ന നിലയിലും അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടു. അദ്ദേഹം ജനങ്ങളെ സേവിക്കുകയും ലോകനായക് ജെ.പി.യുടെയും ഡോ. ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കുന്നതിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു,'' മോദി ട്വീറ്റ് ചെയ്തു.
മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. ദേശീയ തലത്തിൽ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിൽ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.