Actor-playwright Girish Karnad passes away: എഴുത്തുകാരനും നാടകകൃത്തും ജ്ഞാനപീഠ പുരസ്കാര ജേതാവും നടനും സംവിധായകനുമായ ഗിരീഷ് കർണാട് (81) അന്തരിച്ചു. ഇന്നു രാവിലെ ബാംഗ്ലൂരിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു.
1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കർണാട് ജനിച്ചത്. പിന്നീട് കന്നഡ സാഹിത്യരംഗത്തേയും നാടക- സിനിമാരംഗത്തും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ‘സംസ്കാര’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കർണാട് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘വംശവൃക്ഷ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഹിന്ദി സിനിമാവേദിയിൽ ശ്യാം ബെനഗലിനോടൊപ്പം ‘നിഷാന്ത്’ ‘മന്‍ഥന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവർത്തിച്ചു.
ആര്‍ കെ നാരായണന്റെ വിഖ്യാതമായ ‘മാല്‍ഗുഡി ഡേയ്സിന്’ ശങ്കര്‍ നാഗ് വെള്ളിത്തിരയില്‍ ഭാഷ്യമൊരുക്കിയപ്പോള്‍ അതിലെ പ്രധാനകഥാപാത്രമായ സ്വാമിയുടെ അച്ഛന്റെ വേഷത്തില്‍ എത്തിയത് ഗിരീഷ് കര്‍നാട് ആയിരുന്നു. ‘അപ്നാ ദേശ്’ എന്ന കന്നഡ ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം അഭിനയിച്ചത്.
നാല് പതിറ്റാണ്ടുകളോളം നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ച അദ്ദേഹത്തിന്റെ നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പും ലഭിച്ചിരുന്നു. ഗിരീഷ് കർണാടിനെ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരത്തിനൊപ്പം സംഗീത നാടക അക്കാദമി അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ശശികപൂറിനുവേണ്ടി ‘ഉത്സവ്’ എന്ന പേരിൽ വൻമുതൽ മുടക്കുള്ള ചിത്രം നിർമിച്ചു. കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (1976-78) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനവും വഹിച്ചിരുന്നു. വിവിധ ഭാഷാചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ‘ഭരതചിത്ര’, ഭരതൻ സംവിധാനം ചെയ്ത ‘നീലകുറുഞ്ഞി പൂത്തപ്പോൾ’ തുടങ്ങിയ മലയാളചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
Read in English: Actor-playwright Girish Karnad passes away