ജമ്മു: ജമ്മു കശ്മീരിലെ കത്തുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികൾക്ക് ജീവപര്യന്തം. സാഞ്ജി റാം, ദീപക് ഖജൂരിയ, പർവേഷ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കൂട്ടബലാത്സംഗ കുറ്റത്തിന് മൂന്നുപേർക്കും 25 വർഷം കഠിന തടവും വിധിച്ചു. ഒരു ലക്ഷം രൂപ വീതം പിഴയും പത്താൻകോട്ട് സെഷൻസ് കോടതി വിധിച്ചു.
സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷ്യൽ പൊലീസ് ഓഫീസർ സുരേന്ദർ വർമ്മ എന്നീ മൂന്നു പ്രതികൾക്ക് അഞ്ചു വർഷം തടവ് വിധിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
കേസിൽ ആറ് പേര്‍ കുറ്റക്കാരാണെന്ന് പത്താൻകോട്ട് കോടതി കണ്ടെത്തിയിരുന്നു. ഗ്രാമമുഖ്യനായ സഞ്ജി റാം, രണ്ട് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരായ ദീപക് കജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഏഴ് പ്രതികളില്‍ ഒരാളെ വെറുതെ വിട്ടു. മുഖ്യപ്രതി സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെ വിട്ടത്. ആറ് പേര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. ഇയാളുടെ വിചാരണ പൂർത്തിയായിട്ടില്ല.
കേസിലെ രഹസ്യവിചാരണ ജൂൺ മൂന്നിന് അവസാനിച്ചിരുന്നു. വിധി പറയുന്ന പത്താൻകോട്ട് പ്രത്യേക കോടതിയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന കൊലപാതകം രാജ്യത്ത് ഒട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാക്കിയിരുന്നു.
ജമ്മു കശ്മീരിൽനിന്ന് കേസ് മാറ്റണമെന്നു സുപ്രീം കോടതി നിർദേശിച്ചതു പ്രകാരമാണ് കഴിഞ്ഞവർഷം ജൂണിൽ പത്താൻകോട്ട് ജില്ലാ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ശ്രമിച്ച ക്രൈംബ്രാഞ്ച് സംഘത്തെ കത്തുവയിലെ അഭിഭാഷകർ തടഞ്ഞതിനു പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ടത്. എല്ലാ ദിവസത്തെയും വിചാരണ നടപടികൾ കാമറയിൽ പകർത്തി.
2018 ജനുവരി 10 നാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കത്തുവയിലെ ഒരു ക്ഷേത്രത്തിനകത്ത് കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നൽകി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
Read More: അമിത അളവിലുളള ലഹരിമരുന്ന് കത്തുവ പെണ്‍കുട്ടിയെ ‘കോമ’യിലേക്ക് തള്ളിവിട്ടു: ഫൊറന്‍സിക് വിദഗ്‌ധര്‍
പിന്നീട് ജനുവരി 17നാണ് കുട്ടിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം വനമ്പ്രദേശത്ത് നിന്ന് കണ്ടെടുക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പ്രായത്തെ ചൊല്ലി ഇപ്പോഴും വാദം നടക്കുന്നതിനാല്‍ വിചാരണ നടപടി ആരംഭിക്കാനായിട്ടില്ല. ഈ കേസ് ജമ്മു കശ്മീര്‍ ഹൈക്കോടതി കേള്‍ക്കാനിരിക്കുകയാണ്. പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്ലിംകളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനുപിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ് കേസിലെ പ്രധാന പ്രതി. ഇയാളുടെ മകന്‍ വിശാലും അറസ്റ്റിലായിരുന്നു. രണ്ട് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ എന്നിവരും കേസില്‍ പ്രതികളാണ്.