/indian-express-malayalam/media/media_files/2026/01/27/varanasi-man-kills-friend-for-tricking-him-into-eating-meat-2026-01-27-17-52-52.jpg)
എക്സ്‌പ്രസ് ഫൊട്ടോ
വാരണാസി: പശു മാംസം കഴിപ്പിച്ചെന്ന് ആരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 24 കാരനായ യുവാവിനെ വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. വാരണാസി സ്വദേശിയായ വീരേന്ദ്ര യാദവ് ആണ് പിടിയിലായത്. 28 വയസ്സുകാരനായ അഫ്താബ് ആലം ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഫ്താബ് തന്നെ കബളിപ്പിച്ച് മാംസാഹാരം കഴിപ്പിച്ചുവെന്നും പിന്നീട് ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞ് തന്നെ പരിഹസിച്ചുവെന്നുമാണ് വീരേന്ദ്ര പൊലീസിനോട് പറഞ്ഞത്. സുഹൃത്തുക്കൾക്കിടയിൽ താൻ വലിയ അപമാനത്തിന് ഇരയായെന്നും ഇതിലെ പകയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
Also Read: സെൻസർ തർക്കം തുടരുന്നു; വിജയ് ചിത്രം ജനനായകൻ വീണ്ടും കോടതിയിലേക്ക്
അതേസമയം, പ്രതിയുടെ ആരോപണങ്ങൾ കളവാണെന്ന് കൊല്ലപ്പെട്ട അഫ്താബിന്റെ കുടുംബം പ്രതികരിച്ചു. പണവും ജോലിയുമായും ബന്ധപ്പെട്ട കാരണങ്ങളാലാണ് കൊലപാതകമെന്ന് തങ്ങൾ സംശയിക്കുന്നുവെന്നും അഫ്താബിന്റെ പ്രധാനപ്പെട്ട രേഖകൾ കാണാനില്ലെന്നും അഫ്താബിന്റെ പിതാവ് കലാമുദ്ദീൻ പറഞ്ഞു. മകന് വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ള റൂംമേറ്റ്‌സ് ഉണ്ടായിരുന്നുവെന്നും ആരും ഒരിക്കലും അത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് രക്ഷപെടാൻ വേണ്ടിയാണ് പ്രതിയുടെ ശ്രമമെന്നും പിതാവ് കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരായിരുന്നു വീരേന്ദ്രയും അഫ്താബും. പിന്നീട് അഫ്താബിന് ചെന്നൈയിലേക്കും വീരേന്ദ്രയ്ക്ക് ഗുജറാത്തിലേക്കും സ്ഥലംമാറ്റം ലഭിച്ചു. ജനുവരി 7-നാണ് ചെന്നൈയിലേക്ക് ജോലിക്ക് പോകാൻ ബീഹാറിൽ നിന്നും തിരിച്ച അഫ്താബിനെ വീരേന്ദ്ര വാരണാസിയിലേക്ക് വിളിച്ചുവരുത്തിയത്. വാരണാസി റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും പിന്നീട് ഒരു ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി. അവിടെ വെച്ച് വീരേന്ദ്രയും സുഹൃത്തും ചേർന്ന് അഫ്താബിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം സിന്ധൗര മേഖലയിലെ ഒരു പാടത്ത് ഉപേക്ഷിക്കുകയും ചെയ്തു.
Also Read: മുൻ കാമുകന്റെ ഭാര്യയായ ഡോക്ടർക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു; ആന്ധ്രയിൽ യുവതി പിടിയിൽ
ജനുവരി 8 ന് പൊലീസ് തിരിച്ചറിയാത്ത നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയിരുന്നു. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്ന ഐഡി കാർഡ് വഴിയാണ് കൊല്ലപ്പെട്ടത് അഫ്താബ് ആണെന്ന് തിരിച്ചറിഞ്ഞത്. അഫ്താബിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 40,000 രൂപ വീരേന്ദ്രയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ വീരേന്ദ്രയെ തിങ്കളാഴ്ചയാണ് പൊലീസ് വാരണാസിയിൽ വെച്ച് പിടികൂടിയത്. കൊലപാതകത്തിൽ വീരേന്ദ്രയെ സഹായിച്ച മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട അഫ്താബിന്റെ ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us