/indian-express-malayalam/media/media_files/wjMd6bkOgfwx6icmpyZk.jpg)
എക്സ്പ്രസ് ഫോട്ടോ
ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ നിലച്ച രക്ഷാദൗത്യം പുനരാരംഭിച്ചു. രാവിലെ 11.30ഓടെ ടണൽ ഡ്രില്ലിങ്ങ് ജോലികൾ പുനരാരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ ഉപദേഷ്ടാവ് ഭാസ്കർ ഖുൽബെ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ 13 ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന 41 പേരും ഇന്ന് പുറംലോകം കാണുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ച ഡ്രില്ലിങ് യന്ത്രം സ്ഥാപിച്ച ബേസ്മെന്റിന് തകരാർ സംഭവിച്ചതാണ് ദൗത്യം വീണ്ടും തടസ്സപ്പെടാൻ ഇടയാക്കിയത്.
"ഇനി തുരക്കേണ്ട അടുത്ത അഞ്ച് മീറ്റർ തുരങ്ക ഭാഗത്ത് ലോഹങ്ങളുടെ തടസ്സമില്ലെന്ന് ഞങ്ങൾ റഡാർ സർവേയിൽ മനസ്സിലാക്കി. അതിനർത്ഥം ഞങ്ങളുടെ ഡ്രില്ലിംഗ് സുഗമമായിരിക്കും എന്നാണ്. ഇപ്പോൾ സ്ഥിതി വളരെ മെച്ചമാണ്. ഇന്നലെ രാത്രി ഞങ്ങൾക്ക് രണ്ട് കാര്യങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നു. ആദ്യം, മെഷീന്റെ പ്ലാറ്റ്‌ഫോം നവീകരിക്കണമായിരുന്നു. പാർസൺസ് കമ്പനിയാണ് ഗ്രൗണ്ട് പെനട്രേഷൻ റഡാർ ചെയ്തത്. അവശിഷ്ടങ്ങൾ പുറത്തെടുക്കുമ്പോൾ ഞങ്ങൾക്ക് രണ്ട് ചളുങ്ങിയ പൈപ്പുകളും ലഭിച്ചു," ഭാസ്കർ ഖുൽബെ പറഞ്ഞു.
അതേസമയം, ഗുജറാത്തിൽ നിന്നുള്ള ബുള്ളറ്റ് ട്രെയിൻപാത നിർമ്മിക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ തുരക്കൽ യന്ത്രം ഉത്തരകാശിയിലേക്ക് അയച്ചിട്ടുണ്ട്. പ്രധാനഭാഗം റോഡ് വഴിയും അനുബന്ധ സാമഗ്രികൾ പ്രത്യേക തീവണ്ടിക്കുമാണ് വിട്ടത്. വൽസാഡിലെ ഉമർഗാമിൽ മല തുരക്കാനായി ലാർസൺ ആൻഡ് ടുബ്രോ ഉപയോഗിക്കുന്നതാണ് യന്ത്രം. ഇനിയും മെഷീൻ കേടായാൽ ഇത് പ്രയോജനപ്പെടുത്താനാകും.
വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച ഡ്രില്ലിങ് 20 മീറ്റർ പിന്നിടുമ്പോൾ ഓഗർ യന്ത്രം വീണ്ടും ഇരുമ്പു പാളിയിൽ ഇടിച്ചുനിന്നത് രക്ഷാപ്രവർത്തനം വീണ്ടും വൈകിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ തടസ്സം സൃഷ്ടിച്ച ഇരുമ്പു പാളി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘമെത്തിയാണ് മുറിച്ചുമാറ്റിയത്. അതേസമയം, രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അദ്ദേഹം ടണൽ പരിസരം സന്ദർശിച്ച് രക്ഷാ ത്യത്തിന്റെ പുരോഗതികൾ വിലയിരുത്തി. ആകെ 55 മീറ്റർ ഭാഗത്താണ് ടണൽ ഇടിഞ്ഞുവീണത്. ഇതിൽ 45 മീറ്ററോളം ഭാഗത്ത് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ 10 മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്ന് ട്രഞ്ച്‍ലസ് മെഷീൻ വിദഗ്ധൻ കൃഷ്ണൻ ഷൺമുഖൻ അറിയിച്ചിരുന്നു.
Check out More News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us