/indian-express-malayalam/media/media_files/R3ykKI7e0imxuQ5EnfCf.jpg)
സിൽക്യാര-ബർകോട്ട് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളുടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം റാറ്റ്-ഹോൾ മൈനേഴ്സ് | എക്സ്പ്രസ് ഫോട്ടോ: ചിത്രാൽ ഖംഭട്ടി
ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിലേക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളതും നിർണ്ണായകവുമായ അവസാന ഭാഗം കുഴിച്ച ജീവനക്കാരുടെ വിശ്വാസങ്ങളുടെ വൈവിധ്യത്തിന് ടീം തലവൻ ഊന്നൽ നൽകുന്നു. ആർക്കെങ്കിലും ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന ജോലിയല്ലഇതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
“ഞങ്ങളുടെ ടീമിൽ ഹിന്ദുക്കളും മുസ്‌ലിംകളും ഉണ്ട്, ഈ 41 ജീവൻ രക്ഷിക്കാൻ ഇരു മതങ്ങളിൽ നിന്നുമുള്ള ആളുകൾ കഠിനമായി പരിശ്രമിച്ചു. അവർക്കൊന്നും ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല, എല്ലാവർക്കും നൽകാൻ ഞാൻ ആഗ്രഹിക്കുന്ന സന്ദേശം ഇതാണ്... നമ്മൾ എല്ലാവരും സൗഹാർദ്ദത്തോടെ ജീവിക്കണം, വിദ്വേഷത്തിന്റെ വിഷം പരത്തരുത്. നമ്മുടെ 100 ശതമാനം രാജ്യത്തിന് വേണ്ടി നൽകാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു... ദയവായി എന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക." രക്ഷാപ്രവർത്തനം നിർവഹിച്ച ഡൽഹി ആസ്ഥാനമായുള്ള റോക്ക്‌വെൽ എന്റർപ്രൈസസിന്റെ ഉടമ വഖീൽ ഹസൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ഡ്രില്ലിങ് മെഷീൻ പരാജയപ്പെട്ടപ്പോൾ വഖീൽ ഹസ്സന്റെ കമ്പനിയിലെ 12 പേർ - ഡൽഹിയിൽ നിന്നുള്ള ആറ് പേരും ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ആറ് പേരും- തിങ്കൾ, ചൊവ്വ, എന്ന രണ്ട് ദിവസങ്ങൾ കൊണ്ട് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ അവർ ഇടുങ്ങിയ പൈപ്പുകളിലൂടെ ഏകദേശം 12 മീറ്ററോളം കുഴിച്ചു.
രക്ഷാപ്രവർത്തകരായ ഹസൻ, മുന്ന ഖുറേഷി, നസീം മാലിക്, മോനു കുമാർ, സൗരഭ്, ജതിൻ കുമാർ, അങ്കുർ, നാസിർ ഖാൻ, ദേവേന്ദ്ര, ഫിറോസ് ഖുറേഷി, റാഷിദ് അൻസാരി, ഇർഷാദ് അൻസാരി എന്നിവർ 20 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്.
ഇടുങ്ങിയ പൈപ്പുകളിലൂടെയും മണ്ണ് ഖനനത്തിലൂടെയും കൈകാര്യം ചെയ്യുന്നതിൽ ഈ യുവാക്കൾ സമർത്ഥരാണ് - ഡൽഹി ജൽ ബോർഡിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ അവിഭാജ്യ ഘടകമാണ് അവരുടെ ഈ നൈപുണ്യം. സാധാരണഗതിയിൽ, ഈ ജോലി ചെയ്യുന്ന തൊഴിലാളികളെ "റാറ്റ് ഹോൾമൈനേഴ്സ്" എന്ന് വിളിക്കുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെ ബാഗുകൾ പാക്ക് ചെയ്ത് സിൽക്യാരയിൽ നിന്ന് പുറപ്പെടാൻ അവർ തയ്യാറായി. “ഞങ്ങൾ ഡൽഹി ജൽ ബോർഡിന് വേണ്ടി പ്രവർത്തിക്കുന്നു, ഞങ്ങളുടെ ജോലി എലികളെ പോലെ പൈപ്പുകളിൽ പ്രവേശിച്ച് മണ്ണ് കുഴിക്കുക എന്നതാണ്. രണ്ട് തൊഴിലാളികൾ പൈപ്പിനുള്ളിലേക്ക് പോകും, അങ്ങനെ ഒരാൾക്ക് കുഴിക്കാൻ കഴിയും, രണ്ടാമത്തേയാൾ മണ്ണ് ഒരു ബക്കറ്റിൽ നിറയ്ക്കും അത് മറ്റുള്ളവർ അവിടെ നിന്ന് നീക്കും. കുറച്ച് സ്ഥലം കിട്ടിക്കഴിഞ്ഞാൽ, പൈപ്പ് കൂടുതൽ മുന്നോട്ട് നീക്കിക്കൊണ്ടുപോകും,” ഹസൻ പറഞ്ഞു.
അവരുടെ ജോലിയിലെ വ്യത്യാസത്തെക്കുറിച്ചും രക്ഷാപ്രവർത്തനത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, സിൽക്യാരയിൽ, ജീവൻ രക്ഷിക്കാനുള്ള സമ്മർദ്ദം അവരെ കൂടുതൽ പ്രചോദിപ്പിച്ചുവെന്നു പറഞ്ഞു.
“ഇവിടെ ജീവൻ അപകടത്തിലായിരുന്നു. 140 കോടിയിലധികം ആളുകൾ ഞങ്ങളെ വിശ്വസിച്ചു. ഇത് വല്ലാത്ത സമ്മർദ്ദം സൃഷ്ടിച്ചു, പക്ഷേ ഞങ്ങൾ ലക്ഷ്യം നേടാനുള്ള പ്രചോദനവും ഇത് നൽകി, അലസതയോ തളർച്ചയോ ഇല്ല, പരാജയപ്പെടാനുള്ള മനസ്സുമില്ല... 12-15 മീറ്ററോളം കുഴിക്കാൻ ഞങ്ങൾക്ക് ഏകദേശം 26-27 മണിക്കൂർ എടുത്തു. സാധാരണ സാഹചര്യങ്ങളിൽ, ഇതേ തരത്തിലുള്ള മണ്ണും ജോലി സാഹചര്യങ്ങളും ഉണ്ടെങ്കില്‍, ഞങ്ങൾ സാധാരണയായി 10-15 ദിവസം എടുക്കും. എന്നാൽ ഇവിടെ ഞങ്ങൾ ജോലി ചെയ്യുക മാത്രമല്ല, ജീവൻ രക്ഷിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.
ജോലി തുടർച്ചയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആറ് മണിക്കൂർ വീതമുള്ള നാല് ഷിഫ്റ്റുകളിലായാണ് സംഘം പ്രവർത്തിച്ചത്.
“ഞങ്ങളുടെ മേഖലയില്‍, ചെറുതും മെലിഞ്ഞതുമായ ശരീര വലുപ്പവും മികച്ച കരുത്തും നിർബന്ധമാണ്. ഇവിടെ , പൈപ്പുകൾ വെറും 800 മില്ലിമീറ്റർ വീതിയുള്ളതായിരുന്നു, പണിക്കാർക്ക് അവരുടെ കൈകൾ ചലിപ്പിക്കാൻ സ്ഥലം ആവശ്യമാണ്. അവർ കൈയിൽ പിടിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെളിയും മണ്ണും നീക്കം ചെയ്യുകയും ബക്കറ്റുകളിൽ നിറയ്ക്കുകയും പൈപ്പുകളിൽ നിന്ന് പുറത്തെടുക്കുകയും ചെയ്യേണ്ടതുണ്ട്,” ഹസൻ പറഞ്ഞു.
ജോലിക്ക് പണമോ ശമ്പളമോ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഈ ജോലിക്ക് പകരമായി ഞങ്ങൾക്ക് പണമൊന്നും ആവശ്യമില്ല. ഞങ്ങൾക്ക് ഇത് മറ്റൊരു ജോലിയായിരുന്നില്ല, മറിച്ച് 41 ജീവൻ രക്ഷിക്കാനുള്ള ഒരു ദൗത്യമായിരുന്നു. ഞങ്ങളെ വിളിച്ച കമ്പനി പക്ഷേ യാത്രാക്കൂലി നൽകി. ഉത്തരകാശിയിൽ ആവശ്യമുണ്ടെന്ന് പറഞ്ഞ ഞങ്ങളുടെ സീനിയർ മുഖേന നവയുഗ (ടണല്‍ പണിയുന്ന കമ്പനി) ഞങ്ങളെ സമീപിച്ചു. ഞങ്ങൾ ഉടൻ സമ്മതിച്ചു,” അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.