/indian-express-malayalam/media/media_files/2025/12/22/uttarakhand-bear-attacks-2025-12-22-18-41-42.jpg)
ആരവ്, ദിവ്യ ചൗധരി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ കരടി ആക്രമിച്ച 11 വയസ്സുകാരനെ രക്ഷിച്ച് 12 വയസ്സുകാരിയായ സഹപാഠി. ചമോലിയിലെ ഹരിശങ്കർ സർക്കാർ അപ്പർ പ്രൈമറി സ്കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആരവ് പുണ്ടിർ എന്ന വിദ്യാർത്ഥിയെയാണ് കരടിക്കുട്ടി ആക്രമിച്ചത്.
സ്കൂളിൽ നേരത്തേ എത്തിയ ആരവും സുഹൃത്ത് ദിവ്യ ചൗധരിയും മുറ്റം വൃത്തിയാക്കുന്നതിനിടെ ഒരു പെൺകരടിയും കരടിക്കുട്ടിയും സ്കൂൾ വളപ്പിലേക്ക് എത്തുകയായിരുന്നു. തള്ളക്കരടി ക്ലാസ് മുറികൾക്ക് നേരെ പാഞ്ഞടുത്തപ്പോൾ, കരടിക്കുട്ടി ആരവിനെ സ്കൂളിന് പിന്നിലെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.
ഈ സമയം മുതിർന്നവർ ആരും തന്നെ പരിസരത്തുണ്ടായിരുന്നില്ല. ഒട്ടും ഭയപ്പെടാതെ ദിവ്യ കരടിക്കുട്ടിയുടെ പിന്നാലെ ഓടുകയും ബഹളം വെച്ച് കരടിയെ തുരത്താൻ ശ്രമിക്കുകയും ചെയ്തു. ഏകദേശം നൂറുമീറ്ററോളം ദൂരം ദിവ്യ കരടിക്ക് പുറകേ ഓടുകയും ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് കരടിക്കുട്ടി ആരവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് മടങ്ങിയതെന്നാണ് വിവരം.
ആക്രമണത്തിൽ ആരവിന്റെ കാലിനും കൈകൾക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. കരയിടുടെ പുറകേ ഓടുന്നതിനിടെ വീണ് ദിവ്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ചമോലിയിലെ പോഖാരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: ഗർഭിണിയായ മകളെ അച്ഛനും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു
സംഭവസമയത്ത് തള്ളക്കരടി ക്ലാസ് മുറിയുടെ വാതിൽ തകർക്കാൻ ശ്രമിച്ചിരുന്നതായും കുട്ടികൾ അകത്ത് നിന്ന് വാതിൽ ബലമായി തള്ളിപ്പിടിച്ചതിനാലാണ് കൂടുതൽ അപകടങ്ങൾ ഒഴിവായതെന്നും അധ്യാപകർ പറഞ്ഞു. ഈ സ്കൂളിൽ നടക്കുന്ന രണ്ടാമത്തെ കരടി ആക്രമണമാണിത്.
ഉത്തരാഖണ്ഡിൽ വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ വനംവകുപ്പ് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും മൂലം കരടികൾ ശൈത്യകാലത്ത് കാടിനുള്ളിൽ ഒതുങ്ങിക്കൂടാതെ ജനവാസ മേഖലകളിൽ എത്തുന്നത് വർധിച്ചുവരികയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ കാരണങ്ങളാൽ സ്കൂളിന് അവധി പ്രഖ്യാപിക്കുകയും ക്ലാസുകൾ താൽക്കാലികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
Read More: ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചിട്ടും ബിജെപിയുടെ ആസ്തിയിൽ വൻ വർധന; ഒരു വർഷത്തിനിടെ ലഭിച്ചത് 6,088 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us