/indian-express-malayalam/media/media_files/uploads/2018/07/mob-lynching.jpg)
റായ്ബറേലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നിരന്തരം നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ശമനമില്ല. പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഭോലാപൂർ സ്വദേശിയായ മുസ്‌ലിം യുവാവിനെ ഉത്തർപ്രദേശിൽ ഇന്ന് പുലർച്ചെ തല്ലിക്കൊന്നു. ഹിന്ദോളിയ സ്വദേശിയായ ഷാരൂഖ് ഖാനെയാണ് തല്ലിക്കൊന്നത്.
ദുബായില്‍ ഒരു എംബ്രോയിഡറി യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു ഷാരൂഖ്. ഒരു മാസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷം ഇയാളും സുഹൃത്തുക്കളും ഗ്രാമത്തിലെ വീട്ടിൽ നിന്ന് പോത്തിനെ മോഷ്ടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത് നാട്ടുകാർ കണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാർ ഇവരെ പിന്തുടർന്നു. ഷാരൂഖിനെ മാത്രമാണ് ഇവർക്ക് കൈയ്യിൽ കിട്ടിയത്. ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ ഷാരൂഖിന് ഗുരുതരമായി പരുക്കേറ്റുവെന്നും തങ്ങളെത്തിയപ്പോൾ ഷാരൂഖിന് ജീവനുണ്ടായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പുലർച്ചെയാണ് ഷാരൂഖ് ആക്രമിക്കപ്പെട്ടതെങ്കിലും ഇന്ന് രാവിലെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഈ സമയത്ത് ഷാരൂഖിന് ജീവനുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 30 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് ഷാരൂഖിന്റെ സുഹൃത്തുക്കളായ യുവാക്കൾക്ക് എതിരെയും കേസെടുത്തു. ഷാരൂഖിന്റെ ആന്തരികാവയവങ്ങൾക്ക് മാരകമായി ക്ഷതമേറ്റിരുന്നതായാണ് സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.