വാഷിങ്ടണ്‍: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇനി മുതല്‍ വലിയ തോതിലുളള സൈനികാഭ്യാസം സംയുക്തമായി നടത്തില്ലെന്നാണ് വിവരം. ചെറിയ തോതിലുളള സൈനികാഭ്യാസം നടത്തും. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തരകൊറിയയെ സമ്പൂർണ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടിയെന്നാണ് വിവരം. അതേസമയം, ദക്ഷിണകൊറിയയിലുള്ള അമേരിക്കൻ സൈനികരെ തിരിച്ചുവിളിക്കില്ലെന്ന് പെന്റഗൺ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ ഇത് സംബന്ധിച്ച് ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാൽ സ്ഥിരമായി സൈനികാഭ്യാസം നിർത്താനാണോ തീരുമാനമെന്ന് വ്യക്തമല്ല. അമേരിക്കയും ദക്ഷിണകൊറിയയും യോജിച്ചുകൊണ്ട് ഉത്തരകൊറിയയ്ക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ മുനയൊടിക്കുന്നതാകും തീരുമാനമെന്ന വിമർശനങ്ങൾ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.
30,000ലേറെ അമേരിക്കൻ സൈനികർ സംയുക്തസൈനികാഭ്യാസത്തിനായി ദക്ഷിണകൊറിയയിൽ ഉണ്ടെന്നാണ് വിവരം. വ്യോമയാനം, നാവികം, പ്രത്യേക ദൗത്യ നീക്കം തുടങ്ങിയ അഭ്യാസങ്ങളാണ് എല്ലാ വര്‍ഷവും നടത്തി വന്നിരുന്നത്. കൂടാതെ കംപ്യൂട്ടര്‍ അധിഷ്ഠിത അഭ്യാസങ്ങളും നടത്തി വരാറുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook