ദുബായ്: ഇസ്രായേലുമായി യുഎഇ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ചേർന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ധാരണയിലെത്തിയത്. ഇരു രാജ്യങ്ങളും ചരിത്രപരമായ സമാധാന കരാറിലെത്തിയതായി ട്രംപ് അറിയിച്ചു.
പലസ്തീന്‍ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന ഉടമ്പടിയിൽ ഇസ്രായേൽ ധാരണയെത്തിയിട്ടുണ്ട്. ഈ ഉടമ്പടിയുടെ ഭാഗമായാണ് യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ഇതോടെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലെത്തുന്നതോ ഇസ്രായേലിനെ അംഗീകരിക്കുന്നതോ ആയ ആദ്യ ഗൾഫ് രാജ്യമായി യുഎഇ മാറി. ഇസ്രായേലിനെ അംഗീകരിക്കുകയും നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ.
Read More: ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്
ട്രപിന്റെ മധ്യസ്ഥതയിൽ ടെലഫോൺ മുഖേന അബുദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവർ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയെത്തിയത്. ഏറെ നാളായി ഈ ചർച്ച തുടർന്നു വരികയായിരുന്നു.
യുഎഇയും ഇസ്രായേലും തമ്മിൽ നയതന്ത്ര കരാറിൽ എത്തുന്നതിനായി മദ്ധ്യസ്ഥത വഹിക്കുകയും അത് വിജയത്തിലെത്തിക്കാനാവുകയും ചെയ്തത് ട്രംപിന് തന്റെ അന്താരാഷ്ട്ര രംഗത്തെ ഇടപെടലുകളിലെ വിജയമായി ഉയർത്തിക്കാട്ടാനാവും. ഈ വർഷം നവംബറിൽ യുഎസ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ട്രംപിന് ഇത് തന്റെ നേട്ടമായി പറയാനും സാധിക്കും.
കരാർ അംഗീകരിച്ചുകൊണ്ടുള്ള ഇസ്രായേലിന്റെയും യുഎഇയുടെയും ഔദ്യോഗിക പ്രസ്താവനകൾ ട്രംപ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Read More: കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്‌തെന്ന അവകാശവാദം: ലോകാരോഗ്യസംഘടന പറയുന്നത്
പുറമേക്ക് പ്രഖ്യാപിച്ചതിലും കൂടുതൽ അടുപ്പം തന്റെ സർക്കാരിനുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി വർഷങ്ങളായി അവകാശപ്പെടുന്നുണ്ട്. ഫലസ്തീൻ ജനത ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ താമസ കേന്ദ്രങ്ങൾ നിർമിക്കാൻ നെതന്യാഹു അനുമതി തേടിയിരുന്നു. മറ്റ് മേഖലകളിൽ ഫലസ്തീൻ ജനതയ്ക്ക് ഭാഗിക സ്വയംഭരണാവകാശം നൽകി അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ വലിയ പ്രദേശങ്ങൾ കൂട്ടിച്ചേർക്കാമെന്ന ട്രംപിന്റെ നിർദേശത്തെ നെതന്യാഹു സ്വാഗതം ചെയ്യുകയുമുണ്ടായിരുന്നു.
പ്രാദേശിക അംഗീകാരത്തിനായി ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള കിടമത്സരത്തിൽ യുഎഇക്ക് മേൽക്കൈ നേടാനും കരാറിൽ ധാരണയിലെത്തിയത് സഹായകരമാവും. ഏറെക്കാലമായി പാലസ്തീൻ ജനതയുടെ സ്വാതന്ത്ര്യസമരത്തെ അറബ് രാജ്യം പിന്തുണക്കുന്നുണ്ട്.
Read More: ഇഐഎ 2020 കരട് വിജ്ഞാപനം: കേന്ദ്രത്തിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു
വ്യാഴാഴ്ചത്തെ കരാർ ഇസ്രായേലിന്റെ ഭൂമി പിടിച്ചെടുക്കൽ പദ്ധതികളെ തടയുന്നുണ്ട്. പക്ഷേ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സമാധാന കരാർ വരുന്നതുവരെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കരുതെന്ന് പലസ്തീനികൾ അറബ് സർക്കാരുകളോട് ആവർത്തിച്ചു ആവശ്യപ്പെട്ടിരുന്നു. യുഎഇയുടെ കരാറിൽ ഈ ആവശ്യം ലംഘിക്കപ്പെടുന്നുണ്ട്.
ട്രംപിന്റെ യുഎസിൽ നിന്നുള്ള ട്വീറ്റിന് പിറകേ യുഎഇയും ഇസ്രയേലും സംയുക്ത പ്രസ്താവന പ്രസിദ്ധപ്പെടുത്തി. നേരിട്ടുള്ള വിമാനങ്ങൾ, സുരക്ഷ, ടെലികമ്മ്യൂണിക്കേഷൻ, ഊർജ്ജം, ടൂറിസം, ആരോഗ്യ പരിരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവയ്ക്കാൻ വരും ആഴ്ചകളിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ യോഗം ചേരും. കോവിഡിനെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു..
അറബ് രാജ്യങ്ങളിൽ ഈജിപ്തും ജോർദാനും മാത്രമാണ് ഇതിനു മുൻപ് ഇസ്രയേലിനെ അംഗീകരിച്ചതും അവരുമായി നയതന്ത്രബന്ധം പുലർത്തിയിരുന്നതും. 1979 ൽ ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാർ ഉണ്ടാക്കിയിരുന്നു. 1994 ൽ ജോർദാനും സമാന കരാറിലെത്തി. 1999 ൽ മൗറിറ്റാനിയ ഇസ്രായേലിനെ അംഗീകരിച്ചിരുന്നു. പിന്നീട് 2009 ൽ ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തെച്ചൊല്ലി ബന്ധം അവസാനിപ്പിച്ചിരുന്നു. പാലസ്തീൻ ഭൂമിയിലെ അധിനിവേശത്തിന്റെ പേരിലാണ് അറബ് രാജ്യങ്ങൾ ഇസ്രായേലിനെ അംഗീകരിക്കാത്തത്.
Read More: US President Trump says UAE to open diplomatic ties with Israel