ന്യൂയോർക്ക്: അൽഖായിദ നേതാവായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി. ഹംസയുടെ തലയ്ക്ക് അമേരിക്ക വിലയിട്ടതിന് പിന്നാലെയാണ് സൗദിയുടെ നടപടി. ഹംസയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൻ ഡോളർ പാരിതോഷികം നൽകുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചത്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഹംസ ലാദൻ അൽഖായിദ തീവ്രവാദ സംഘത്തിന്റെ തലവനായി ഉയർന്നു വരുന്നു എന്ന വിവരത്തെ തുടർന്നാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 2011 മെയിലാണ് ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം പാക്കിസ്ഥാനിൽ വച്ച് കൊലപ്പെടുത്തുന്നത്.
Also Read: പ്രശ്നം ഗുരുതരമാക്കാൻ തൽപര്യമില്ല, മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു: ഇമ്രാൻ ഖാൻ
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറപ്പെടുവിച്ച നോട്ടീസിൽ ഇങ്ങനെ പറയുന്നു, “ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൻ ഡോളർ പാരിതോഷികം നൽകും. നീതിക്കുള്ള പാരിതോഷികം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണം നൽകുക. ഹംസ ബിൻ ലാദൻ അൽഖായിദയുടെ നേതാവായി ഉയർന്നുവരുന്നതിനെ തുടർന്നാണ് ഇത്.”
Also Read: ഇന്ത്യ-പാക് സംഘർഷം: വിങ് കമാൻഡർ അഭിനന്ദ് ഇന്ന് തിരിച്ചെത്തും
നാല് വർഷങ്ങൾക്ക് മുമ്പ് 2017 ജനുവരിയിൽ ഹംസയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2015ൽ അമേരിക്കയെ അക്രമിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഹംസ ഓഡിയോ വീഡിയോ സന്ദേശങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ പിതാവിന്റെ പകരക്കാരനായി ഹംസ ബിൻ ലാദനെ തിരഞ്ഞെടുത്തതായുള്ള വാർത്തകളും സജീവമായി.
പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച് ഊഹാപോഹങ്ങൾ മാത്രമാണുള്ളത്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിൽ വീട്ടു തടങ്കിലിലോ ആണ് ഹംസ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.