/indian-express-malayalam/media/media_files/uploads/2017/06/manmohanM_Id_387899_PM_Manmohan_Singh.jpg)
ന്യൂഡല്‍ഹി: ആർബിഐ ഗവർണർ സ്ഥാനത്തു നിന്നും ഊർജിത് പട്ടേല്‍ രാജിവെച്ചത് രാജ്യത്തിന്റെ സമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രസ്താവനയിലൂടെയാണ് മന്‍മോഹന്‍ തന്റെ പ്രതികരണം അറിയിച്ചത്.
ആർബിഐയുടെ കരുതല്‍ ധനത്തിനായി സർക്കാരിന്റെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായിരുന്നുവെന്ന ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറുടെ പ്രതികരണങ്ങളുണ്ടായിരുന്നു. ഈ രാജി അത് ഉടനെ തന്നെയുണ്ടാകുമെന്നതിന്റെ സൂചനയാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുന്‍ ധനകാര്യ മന്ത്രികൂടിയായ മന്‍മോഹന്‍ സിങ് പറഞ്ഞു.
അതേസമയം, ബിജെപി നയിക്കുന്ന സർക്കാരിനെതിരേയും മന്‍മോഹന്‍ തുറന്നടിച്ചു. "സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഒരുപാട് സമയവും അധ്വാനവും വേണം. എന്നാലത് തകർക്കാന്‍ വളരെ എളുപ്പം സാധിക്കും. സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ ആർബിഐ അടക്കമുള്ള സ്ഥാപനങ്ങളുടെ സേവനമാണ് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയ്ക്ക് സഹായകമായത്. ഹ്രസ്വകാലത്തെ രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നത് ബുദ്ധിശൂന്യതയാകും".
Read ALso: ഊർജിത് പട്ടേൽ ആർബിഐ ഗവർണർ സ്ഥാനം രാജിവച്ചു
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പട്ടേലിന്റെ വിശദീകരണം. 2019 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജിപ്രഖ്യാപനം. ആർബിഐ ഡെപ്യൂട്ടി ഗവർണർ ആയിരുന്ന ഊർജിത് പട്ടേൽ, 2016 സെപ്റ്റംബറിലാണ് ഗവർണർ സ്ഥാനത്തേക്ക് എത്തിയത്.
ഏറെ നാളായി ഊർജിത് പട്ടേലും കേന്ദ്രസർക്കാരും തമ്മിൽ ശീതസമരം നിലനിന്നിരുന്നു. ആർബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതോടെയാണ് ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ആർബിഐയുടെ കരുതൽ ധനശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരുന്നു. വായ്പ നൽകുന്നതിൽനിന്നു 11 ബാങ്കുകളെ ആർബിഐ തടഞ്ഞിരുന്നു. ഈ നിയന്ത്രണം മാറ്റണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുളള തർക്കം രൂക്ഷമായത്. തർക്ക പരിഹാരത്തിന് ഊർജിത് പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.