/indian-express-malayalam/media/media_files/uploads/2021/03/murder.jpg)
കാൻപൂർ: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ചു കൊന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗൗരവ് ശര്‍മ്മയാണ് പിതാവിനെ വെടിവച്ചത്. വയലിൽ ജോലി ചെയ്തുകൊണ്ടിരുന്ന പിതാവിന് ഉച്ചഭക്ഷണവുമായി ഭാര്യയും പെൺകുട്ടിയും എത്തുമ്പോഴായിരുന്നു സംഭവം. പ്രതി ഗൗരവ് ശര്‍മ്മ സമാജ്‌വാദി പാർട്ടിയുടെ നേതാവാണ്. ഇയാളും മറ്റ് മൂന്ന് പ്രതികളും ചേർന്നാണ് കൊലപാതകം ചെയ്തതെന്നാണ് റിപ്പോർട്ട്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ലാണ് ഗൗരവ് ശര്‍മ ലൈംഗികാതിക്രമ കേസിൽ കസ്റ്റഡിയിലായത്. ഒരു മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്കെതിരെ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതിനു ശേഷം ഇരു കുടുംബങ്ങളും തമ്മില്‍ ശത്രുതയിലായിരുന്നു.
മരണവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ ലളിത് ശർമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബാക്കി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഹാഥ്‌റസ് എസ്‌പി വിനീത് ജയ്‌സ്വാൾ പറഞ്ഞു. രോഹിതാഷ് ശർമ, നിഖിൽ ശർമ എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ.
മരിച്ചയാളുടെ മകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ അമ്മയോടൊപ്പം, ഉരുളക്കിഴങ്ങ് പാടത്തിൽ ജോലി ചെയ്യുന്ന പിതാവിന് ഉച്ചഭക്ഷണവുമായി പോയിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Read More: കോവിഡ് 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വം: ലോകാരോഗ്യ സംഘടന
"ഗ്രാമവാസികളായ ഗൗരവ് ശർമ, രോഹിതാഷ് ശർമ, നിഖിൽ ശർമ, ലളിത് ശർമ എന്നിവർ കാറിൽ ആയുധങ്ങളുമായി അവിടെയെത്തി. കേസ് പിൻവലിച്ച് പ്രശ്‌നം പരിഹരിക്കാൻ ഗൗരവ് ഞങ്ങളോട് ആവശ്യപ്പെട്ടു. എന്റെ പിതാവ് എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് അവർ അദ്ദേഹത്തെ വെടിവച്ചു. താമസിയാതെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ച് മരണം സ്ഥിരീകരിച്ചു."
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഗൗരവും മരിച്ചയാളുടെ മകളും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നുവെന്നും, എന്നാൽ ചില കാരണങ്ങളാൽ വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും സിറ്റി ഏരിയ സർക്കിൾ ഓഫീസർ (സിഒ) രുചി ഗുപ്ത പറഞ്ഞു.
“ഇത് ഗൗരവിനെ പ്രകോപിപ്പിച്ചുവെന്നും അദ്ദേഹം പലപ്പോഴും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നുമാണ് ആരോപണം. ഐപിസി സെക്ഷൻ 354 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഗൗരവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം ജാമ്യത്തിലിറങ്ങിയ ശേഷം അയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. തിങ്കളാഴ്ച ഗൗരവിന്റെ ഭാര്യയും പെൺകുട്ടിയും നേരിൽ കാണുകയും തർക്കിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്, ”ഗുപ്ത പറഞ്ഞു. ഈ സംഭവമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.