ലഖ്നൗ: ഉത്തർപ്രദേശിൽ ദേശീയ സുരക്ഷ നിയമ (എൻഎസ്എ) പ്രകാരം ഈ വർഷം രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും ഗോവധവുമായി ബന്ധപ്പെട്ട്. ഈ വർഷം ഓഗസ്റ്റ് 19 വരെ 139 പേർക്കെതിരെയാണ് എൻഎസ്എ പ്രകാരം യുപിയിൽ കേസെടുത്തത്. ഇതിൽ 76 പേർക്കെതിരെയും ഗോവധക്കുറ്റമാണ് ചുമത്തിയത്.
ഇത്തരത്തിലുള്ള 44 സംഭവങ്ങളാണ് ഓഗസ്റ്റ് 31 വരെ ബറേലി പൊലീസ് സോണിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗോവധം ആരോപിച്ച് കഴിഞ്ഞ ദിവസം ബാറിച്ചിൽ ഒരാൾക്കെതിരെ എൻഎസ്എ ചുമത്തിയിരുന്നു.
Also Read: ഇന്ത്യ-ചൈന അതിർത്തി തർക്കം: മോസ്കോയിലെ ചർച്ചയിൽ അഞ്ച് ധാരണകൾ
അതേസമയം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. പൗരത്വ വിരുദ്ധ ചട്ടപ്രകാരം 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Also Read: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്ന് ആറ് ലക്ഷം വെട്ടിച്ചു
ദേശീയ സുരക്ഷയ്‌ക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയാണെന്ന് അധികൃതർക്ക് തോന്നിയാൽ എൻഎസ്‌എ പ്രകാരം ഒരു വ്യക്തിയെ ഒരു വർഷം വരെ തടങ്കലിൽ വയ്ക്കാം. ഉത്തർപ്രദേശ് പശു കശാപ്പ് നിരോധന നിയമപ്രകാരം ഓഗസ്റ്റ് 26 വരെ 1,716 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4,000 പേർ അറസ്റ്റിലായി. പ്രതികൾക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതിനെത്തുടർന്ന് 32 കേസുകളിൽ ക്ലോഷർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
യുപി ഗാങ്സ്റ്റേഴ്സ് ആക്ട് പ്രകാരം 2384 പേർക്കെതിരെയും ഗുണ്ടാ ആക്ട് പ്രകാരം 1742 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ഓഗസ്റ്റ് അവസാനത്തോടെ, 11 പേരെക്കൂടി എൻഎസ്‌എ പ്രകാരം ബിജ്‌നോർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.